വടകര: ഏഴുവയസ്സുള്ള കുട്ടിയെ ക്രൂരമായി പീഡിപ്പിച്ച സംഭവത്തിൽ ദമ്പതിമാരെ രണ്ടുവർഷം വെറുംതടവിന് ശിക്ഷിച്ചു. ഓർക്കാട്ടേരി ചെമ്പ്രയിൽ വാടകക്കെട്ടിടത്തിൽ താമസിച്ചു വരുകയായിരുന്ന കർണാടക ബേളൂർ അസ്സൻ അസർട്ടിൽ വെങ്കടേശൻ (45), ഇയാളുടെ ഭാര്യ മഞ്ജു (35)എന്നിവരെയാണ് വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജഡ്ജി ജെ. ശ്രീജ ശിക്ഷിച്ചത്.
ആക്രിക്കച്ചവടക്കാരായ ഇരുവരോടൊപ്പം ഏഴുവയസ്സുകാരിയായ നാടോടിക്കുട്ടിയും താമസിച്ചിരുന്നു. 2012 ജനുവരി ഒന്നിനും 2014 ഓഗസ്റ്റ് അഞ്ചിനും ഇടയിൽ പല ഘട്ടങ്ങളിലായി കുട്ടിയെ പ്രതികൾ കൈകൊണ്ടും പട്ടികകൊണ്ടും അടിച്ചുപരിക്കേൽപ്പിക്കുകയും മുഖത്തും വയറിനും കാലിലും മറ്റും ഇരുമ്പുകമ്പികൊണ്ടും ചട്ടുകംകൊണ്ടും പൊള്ളലേൽപ്പിക്കുകയും മറ്റും ചെയ്തെന്നാണ് കേസ്. 13 സാക്ഷികളെയാണ് ഈ കേസിൽ വിസ്തരിച്ചത്. കുട്ടിയുടെ മൊഴിയും നിർണായകമായിരുന്നു.






