
ഒന്നരമണിക്കൂറുള്ള ഒരു കൊച്ചു സിനിമ, പക്ഷേ അത് സൃഷ്ടിക്കുന്നത് വലിയൊരു ഭൂമികുലുക്കമാണ്. പല തരത്തിലുള്ള പ്രേതസിനിമകളും ഹൊറര്‍ സിനിമകളും കണ്ടു പഴകിയ മലയാള സിനിമാപ്രേക്ഷകര്‍ക്ക് മുന്നില്‍ വ്യത്യസ്തമായ ശൈലിയില്‍ തികച്ചും സ്വഭാവികമായി അവതരിപ്പിച്ച ഒരു സിനിമ, അതാണ് ഭൂതകാലം. രേവതിയും ഷെയ്ന് നിഗവുമൊക്കെ സ്ക്രീനില്‍ കഥാപാത്രങ്ങള്‍ക്ക് ജീവന് നല്കിയപ്പോള് പ്രേക്ഷകരും ചിന്തിച്ചു, ഇങ്ങനെയും ആളുകളെ പേടിപ്പിക്കാന്‍ പറ്റുമോ ? സോണി ലീവിലൂടെ ഒടിടിയായി റിലീസ് ചെയ്ത ഈ സിനിമ ഇന്ത്യയ്കകത്തു മാത്രമല്ല വിദേശത്തും ചര്‍ച്ച ചെയ്യപ്പെടുന്നു. വലിയ ശബ്ദങ്ങളും ആരവങ്ങളുമൊന്നുമില്ലാതെ നിശ്ബ്ദമായി പേടിപ്പിക്കുന്ന ആ സിനിമയ്ക്കു പിന്നിലുള്ള കഥാതന്തു സൃഷ്ടിച്ച ഒരു സംവിധായകനുണ്ട്, രാഹുല്‍ സദാശിവന്. സിനിമ തന്നെയാണ് തന്റെ ജീവിതമെന്ന് പണ്ടേ മനസ്സില്‍ തീരുമാനമെടുത്തിരുന്ന രാഹുല്‍ സംസാരിക്കുകയാണ്, ഭൂതകാലത്തിലേക്ക് എത്തിയതിനെക്കുറിച്ച്, ആ സിനിമ നല്കിയ സൗഭാഗ്യങ്ങളെക്കുറിച്ച്, മനസ്സിലെ സ്വപ്നസാക്ഷാത്കാരത്തെക്കുറിച്ച്....
മലയാളസിനിമാപ്രേക്ഷകരുടെ മനസ്സില്‍ സ്ഥാനം നേടാന്‍ പേടിപ്പിക്കണമെന്ന് തോന്നിയത് എപ്പോഴാണ് ?
ഈ സിനിമ ഞാന്‍ പേടിപ്പിക്കാന്‍ വേണ്ടി ചെയ്തതതല്ല. ആളുകളുടെ ഉള്ളിലേക്ക് പതിയുന്ന, ആഴത്തില്‍ ഇറങ്ങിചെല്ലുന്ന ഒരു നല്ല സിനിമ ചെയ്യണമെന്ന ആഗ്രഹം മാത്രമാണ് ഉണ്ടായിരുന്നത്. മലയാളത്തില്‍ ഒരു ഹൊറര്‍ സിനിമയ്ക്കുള്ള സ്പേസ് ഉണ്ടെന്ന് എനിക്ക് തോന്നിയിരുന്നു. ആ ജോണറും എനിക്കിഷ്ടമാണ്. അതുകൊണ്ട് ചെയ്തു എന്നു മാത്രം. ഇതുവരെ മലയാള സിനിമയില്‍ ഉണ്ടായിട്ടുള്ള ഹൊറര്‍ സിനിമകളില്‍ നിന്നും വ്യത്യസ്തമായി ചെയ്യണമെന്ന് തോന്നി. അതുകൊണ്ടാണ് ഇങ്ങനെയൊരു വിഷയം ഹൊററിനു വേണ്ടി തെരഞ്ഞെടുത്തത്.
വലിയ ശബ്ദങ്ങളോ ബഹളങ്ങളോ ഇല്ലാതെ പ്രേക്ഷകരുടെ ഇടയിലേക്കിറങ്ങുന്ന ഒരു ഹൊറര്‍ സിനിമ. എങ്ങനെയാണ് അതിലേക്ക് എത്തിയത് ?
ഒരു ഹൊറര്‍ സിനിമ എന്ന് കേള്‍ക്കുമ്പോള്‍ ആളുകളുടെ മനസ്സിലേക്കെത്തുന്നത് വലിയ ബംഗ്ലാവും പേടിപ്പെടുത്തുന്ന ശബ്ദങ്ങളും നമ്മുടെ ചുറ്റുപാടും കാണാത്ത ചില ആളുകളുമൊക്കെയായിരിക്കും. എന്റെ സിനിമ അങ്ങനെ വേണ്ട എന്നു തോന്നി. അമ്മയും മകനും തമ്മിലുള്ള ആത്മബന്ധം, അവരുടെ ജീവിതത്തില്‍ സംഭവിക്കുന്ന തികച്ചും സാധാരണമായ കാര്യങ്ങള്‍ അതൊക്കെയാകണം എന്റെ പ്രധാന വിഷയമെന്ന് നേരത്തെ ചിന്തിച്ചിരുന്നു. ഒരു കൊച്ചു വീട്, അതും നമ്മളെല്ലാവരും കണ്ടു പഴകിയ ഒരു വീട്, കണ്ടു പരിചയിച്ച വ്യക്തികള്‍, അവരുടെ ആത്മസംഘര്‍ഷങ്ങള്‍. പക്ഷേ അതൊന്നും വലിയ ഡീറ്റലായി പറയുന്നില്ല. അമ്മ കഥാപാത്രത്തിന് ക്ലിനിക്കല്‍ ഡിപ്രഷനുണ്ട്. മകനാണെങ്കില്‍ മദ്യപാനം, പുകവലി പോലുള്ള ശീലങ്ങളുണ്ട്. അതുകൊണ്ടു തന്നെ അവര്‍ ആ വീട്ടില്‍ അനുഭവിക്കുന്ന കാര്യങ്ങള്‍ ഹാലുസിനേഷനാണോ എന്ന് സംശയിക്കാം. കഥാപാത്രങ്ങളെ മാത്രമല്ല പ്രേക്ഷകരെ കൂടി ആശയകുഴപ്പത്തിലാക്കാനാണ് അങ്ങനെ ചെയ്തത്. അമ്മയും മകനുമൊഴികെയുള്ള കഥാപാത്രങ്ങളെല്ലാം പ്രേക്ഷകര്‍ക്കൊപ്പം തന്നെ സഞ്ചരിക്കുന്നവരാണ്. ആ വീട്ടില്‍ സംഭവിക്കുന്ന കാര്യങ്ങള്‍ പുറത്ത് നിന്ന് മാത്രം മാത്രം കാണുന്നവര്‍. അതില്‍ പലരും ആ വീടിനെ പ്രേതബാധയുള്ള വീടായി കാണുമ്പോള്‍. മറ്റു ചിലര്‍ യുക്തിബോധത്തോടെ ചിന്തിക്കുന്നു. ഒടുവില്‍ ആര്‍ക്കും അവരെ സഹായിക്കാന്‍ സാധിക്കുന്നില്ല. പ്രശ്നങ്ങളെ നേരിടുന്നതും അതിജീവിക്കുന്നതും അമ്മയും മകനും ഒരുമിച്ചാണ്.
ചുറ്റുപാടിലേക്ക് നോക്കിയാല്‍ അങ്ങനെയൊരു അമ്മയെയും മകനെയും പ്രേക്ഷകര്‍ കാണണം. എങ്കില്‍ മാത്രമേ അവര്‍ക്ക് ആ കഥാപാത്രങ്ങളിലേക്ക് ആഴ്ന്നിറങ്ങാന്‍ കഴിയൂ. പല ഭാഷകളിലും പല തരത്തിലുള്ള ഹൊറര്‍ സിനിമകള്‍ വന്നിട്ടുണ്ട്. അതില്‍ നിന്ന് വ്യത്യസ്തമായി തികച്ചും ഫ്രഷായ ഒരു നറേഷന് എങ്ങനെ കൊണ്ടുവരാമെന്ന് ചിന്തിച്ചു. വലിയ ബഹളങ്ങള്‍ ഒന്നുമില്ലാതെ വളരെ നിശബ്ദമായി എങ്ങനെ പേടിപ്പെടുത്താം എന്ന് ആലോചിച്ചു. ഇമോഷണല്‍ എലമെന്റ് പ്രൈമറിയായി ഫോക്കസ് ചെയ്ത്, സെക്കന്ററിയായി മാത്രം ഹൊറര്‍ സബ്ജക്ട് ചെയ്യുന്നതാണ് നല്ലതെന്നു തോന്നി. അങ്ങനെ ചെയ്താല്‍ മാത്രമേ ഞാന്‍ ഉദ്ദേശിക്കുന്ന തരത്തില്‍ ഒരു ഹൊറര്‍ സിനിമ എഫക്ടീവാകൂ എന്ന് തോന്നി.
നിശ്ചലമായ നില്ക്കുന്ന ഫ്രെയിമിലൂടെയാണ് സിനിമ തുടങ്ങുന്നതും അവസാനിക്കുന്നതും. എന്തുകൊണ്ടാണ് അങ്ങനെയൊരു തുടക്കം ?
എന്റെ മനസ്സില്‍ അത് ആദ്യമേ ഉണ്ടായിരുന്നതാണ്. സിനിമയുടെ തുടക്കത്തില്‍ തന്നെ പ്രേക്ഷകനെ പിടിച്ചിരുത്തുക. കുറെ സമയം നിശ്ചലമായ ഫ്രെയിം കാണിച്ച ശേഷം തികച്ചും വ്യത്യസ്തയായ ഒരു കഥാപാത്രത്തെ കൊണ്ടുവരുക, അതുതന്നെ പ്രേക്ഷകനെ ആശയക്കുഴപ്പത്തിലാക്കും. എന്റെ ആവശ്യവും അതായിരുന്നു. സിങ്ക് സൗണ്ടാണ് ഈ സിനിമയില്‍ മുഴുവന്‍ ഉപയോഗിച്ചിരിക്കുന്നത്. അതും പ്രേക്ഷകനെ സിനിമയോട് കൂടുതല്‍ അടുപ്പിക്കും. പിന്നെ ഒരേ മീറ്ററിലാണ് ആ സിനിമ മുഴുവന്‍ സഞ്ചരിക്കുന്നത്. നിശ്ചലമായ ഫ്രെയിമുകള്‍ വഴിയും വയലന്‍സ് ക്യാമറ മൂവ്മെന്റ്സ് ഇല്ലാതെയും പേടിപ്പിക്കുക, അതാണ് ഉദ്ദേശിച്ചത്. പ്രേക്ഷകന് ഇതുവരെ കണ്ടിരുന്ന പാറ്റേണുകള്‍ വീണ്ടും ആവര്‍ത്തിക്കേണ്ട എന്നു തോന്നി.
പിന്നെ ക്ലൈമാക്സിനെക്കുറിച്ച് പറഞ്ഞാല്‍, അതും നിശ്ചലമായ ഫ്രെയിം മതിയെന്ന് തോന്നി. സിനിമ കാണുന്ന ഏതൊരു പ്രേക്ഷകനും ആഗ്രഹിക്കുന്നതു പോലെ അമ്മയും മകനും ഒന്നായി, അവര്‍ പോയി. എല്ലാവരും അവിടെ നിന്ന് പോയി, വാഹനങ്ങളും ശബ്ദങ്ങളും എല്ലാം പോയി. അവസാനം ആ വീടും ആ മുറിയും പ്രേക്ഷകനും മാത്രമായി. പ്രേക്ഷകര്‍ മാത്രം അതിനുള്ളില്‍ കുടുങ്ങി എന്ന നിലയിലാണ് ഞാന്‍ അവസാനിപ്പിച്ചത്.
പതിവില്‍ നിന്ന് വിപരീതമായി ഒരു അമ്മ-മകന് ബന്ധവും ഹൊറര്‍ വിഷയവും ?
പറയുന്നത് ഒരു സാങ്കല്‍പ്പിക കഥയാണ്, എങ്കിലും അതിന്റെയുള്ളിലും ക്വാളിറ്റി ഓഫ് റിയലിസം കൊണ്ടുവരണമെന്ന് തോന്നി. എപ്പോഴും റിയല്‍ ലൈഫ് സ്റ്റോറികളാണ് നല്ല സിനിമകളായി മാറിയിട്ടുള്ളത്. അതിന് ഡെപ്തുള്ള കഥാപാത്രങ്ങള്‍ അതിലുണ്ടാവണം. അതുകൊണ്ടാണ് ഹൊറര്‍ ജോണര്‍ ആണെങ്കില്‍ പോലും ചുറ്റുപാടും കാണുന്ന, അടുത്തറിയാവുന്ന കഥാപാത്രങ്ങളെ കൊണ്ടുവന്നത്. കഥാപാത്രങ്ങളെ പ്രേക്ഷകര്‍ മനസ്സിനോട് ചേര്‍ക്കണമെങ്കില്‍ അവരോട് സിമ്പതിയുണ്ടാകണം. സിമ്പതി വരണമെങ്കില്‍ അവരുടെ ജീവിതത്തില്‍ ബുദ്ധിമുട്ടും കഷ്ടപ്പാടും വെല്ലുവിളികളുമൊക്കെ വേണം. ആ സ്ഥാനത്ത് ഞാനായിരുന്നെങ്കില്‍ എന്ന് പ്രേക്ഷകര്‍ ചിന്തിക്കണമെങ്കില്‍ അവര്‍ കഥാപാത്രങ്ങളിലേക്ക് ആഴ്ന്നിറങ്ങണം. പിന്നെ അക്കൂട്ടത്തില്‍ സ്വല്പം ഭയമെന്ന എലമെന്റും കൂടി കൊണ്ടു വന്നു എന്നു മാത്രം.
അമ്മ-മകന് ബന്ധത്തില്‍ കാലുഷ്യമുണ്ട്, അതേ സമയം സ്നേഹവുമുണ്ട്. അവര്‍ തമ്മില്‍ കടുത്ത അഭിപ്രായ വ്യത്യാസങ്ങളുണ്ട്. മാനസികപരമായുള്ള വെല്ലുവിളിയാണ് അമ്മയുടെ പ്രശ്നമെങ്കില്‍ മകന്റേത് തൊഴിലില്ലായ്മയും അതിന്റെ നിരാശയില്‍ സംഭവിച്ചുപോയ ലഹരി ഉപയോഗവുമാണ്. നിസ്സഹരായ അവരോട് പ്രേക്ഷകര്‍ക്ക് സഹതാപവും തോന്നും.
നിസ്സഹായ അവസ്ഥയുണ്ടെങ്കില്‍ ഹൊറര്‍ കൂടുതല്‍ വര്‍ക്കാവും. പരസ്പരം പങ്കുവയ്ക്കുകയും തുറന്നു പറയുകയും ചെയ്യുന്ന അന്തരീക്ഷമാണെങ്കില്‍ എന്തൊരു പ്രശ്നമുണ്ടെങ്കിലും പരിഹാരം കണ്ടെത്താന്‍ കഴിയും. പക്ഷേ ആരുമായി ബന്ധമില്ലാതെ ഒറ്റപ്പെട്ടു ജീവിക്കുന്നവര്‍ക്ക് അത് ബുദ്ധിമുട്ടാണ്. ക്ലിനിക്കല്‍ ഡിപ്രഷന് കൂടിയുള്ള ഒരാള്‍ക്ക് മറ്റുള്ളവരുമായി അടുപ്പം സൂക്ഷിക്കാനും ബുദ്ധിമുട്ട് കൂടും. തീവ്രമായ മാനസിക വികാരവും അവര്‍ക്കുണ്ടാകും. ഒരമ്മയ്ക്ക് അതുണ്ടാകുമ്പോള്‍ മകനെയും അത് ബാധിക്കും. പ്രത്യേകിച്ച് ആ വീട്ടില്‍ മറ്റാരും ഇല്ലാതെ കൂടിയില്ലാതെ വരുമ്പോള്‍. വീട്ടില്‍ ആകെയുണ്ടായിരുന്ന മുത്തശ്ശി കൂടി മരിക്കുമ്പോള്‍ എല്ലാ പ്രശ്നങ്ങള്‍ക്കും അതാകും കാരണമെന്ന് തോന്നിപ്പോകും. ഹൊറര്‍ എന്ന വിഷയവും അമ്മ-മകന് ആത്മബന്ധവും തമ്മിലുള്ള ഒരു കൂടിച്ചേരലാണ് ഈ സിനിമ.
രേവതിയെയും ഷെയ്നിനെയും കുറിച്ച് സംവിധായകന് എന്ന നിലയില്‍ സംസാരിച്ചാല്‍ ?
എന്റെ മനസ്സില്‍ ഈ കഥ രൂപപ്പെട്ടപ്പോള്‍ തന്നെ കഥാപാത്രങ്ങളുടെ മുഖവും തെളിഞ്ഞു വന്നിരുന്നു. അത് രേവതിചേച്ചിയും ഷെയ്നും തന്നെയായിരുന്നു. അവര്‍ ഈ അമ്മയും മകനുമാകണമെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു. ഞാന്‍ രേവതിചേച്ചിയുടെ വലിയൊരു ആരാധകനാണ്. പണ്ട് ബോളിവുഡ് സംവിധായകന് രാം ഗോപാല്‍ വര്‍മ്മയുടെ ‘രാത്ത്’ എന്ന ഹൊറര്‍ സിനിമയില്‍ ചേച്ചി അഭിനയിച്ചിരുന്നു. 1990 കളില്‍ ഇറങ്ങിയ ആ സിനിമ കണ്ടപ്പോള്‍ തന്നെ ഞാന്‍ രേവതിചേച്ചിയുടെ ആരാധകനായി. ചേച്ചിയെന്ന അഭിനേത്രി അവതരിപ്പിച്ച കരുത്തുറ്റ കഥാപാത്രങ്ങള്‍ വേറെയുമുണ്ടല്ലോ.
പറഞ്ഞു പ്രതിഫലിപ്പിക്കാന്‍ പ്രയാസമുള്ള കഥ കൂടിയാണിത്. താരങ്ങളുമായി സംസാരിക്കുമ്പോള്‍ അതൊരു വെല്ലുവിളിയായിരുന്നോ ?
അല്ലെന്നു പറയാനാവില്ല. വിഷ്വല്‍ സ്റ്റോറി ടെല്ലിംഗാണിതില് കൂടുതല്‍. കഥാപാത്രങ്ങളുടെ വീക്ഷണം മാത്രമല്ല മറ്റൊരു വശം കൂടിയുണ്ട് ഈ സിനിമയില്‍. വിവരിച്ചു കൊടുക്കുമ്പോള്‍ അത് നമുക്ക് പ്രതിഫലിപ്പിക്കാന്‍ കഴിയില്ല. അതുകൊണ്ട് വേണ്ടുന്ന കാര്യങ്ങള്‍ മാത്രമേ പറഞ്ഞുള്ളൂ. താരങ്ങളെ സംബന്ധിച്ച് അതൊരു വെല്ലുവിളിയാണ്. പിന്നെ ഇത്രയും സീനിയറായ രേവതിചേച്ചിക്ക് ഒരു കഥാതന്തു കേള്‍ക്കുമ്പോള്‍ അതിന്റെ ആഴം മനസ്സിലാകും. ഷെയ്ന് ആണെങ്കിലും കഥാപാത്രത്തിന്റെ പ്രത്യേകതയും സിനിമയുടെ ഉള്‍ക്കാമ്പും മനസ്സിലായി. അതുകൊണ്ടാണവര്‍ ചെയ്തത്.
പ്രേക്ഷകരെ കൂടി ഉള്‍പ്പെടുത്തിയാണ് സിനിമ ചലിക്കുന്നത്. എന്തുകൊണ്ടാണ് അങ്ങനെയൊരു തീരുമാനമെടുത്തത് ?
കഥ പറയുന്ന രീതിയിലും മിനിമലിസം വേണമെന്ന് തോന്നിയിരുന്നു. ഇതില്‍ ഷെയ്നിന്റെ അച്ഛനെക്കുറിച്ച് രണ്ടോ മൂന്നോ വരികള്‍ മാത്രമേ പറയുന്നുള്ളൂ. പക്ഷേ അതിലൂടെ ആ കഥാപാത്രം എന്തായിരുന്നു, എങ്ങനെയായിരുന്നു എന്നൊക്കെ പ്രേക്ഷകന് മനസ്സിലാകും. അങ്ങനെ പല കാര്യങ്ങളും വളരെ ചുരുക്കിയാണ് പറയുന്നത്. സിനിമ കണ്ട് പല കാര്യങ്ങളും പ്രേക്ഷകര്‍ തന്നെ ഊഹിക്കണമെന്നുണ്ടായിരുന്നു. സ്പൂണ്‍ ഫീഡിംഗ് എന്ന രീതി മാറി പ്രേക്ഷകരെ കൊണ്ടു കൂടി ചിന്തിപ്പിക്കുക എന്ന രീതി. പ്രേക്ഷകര്‍ക്ക് സിനിമ കണ്ട് ചിന്തിക്കാനും കൂടെ ചലിക്കാനും പറ്റി, അതെന്റെ ഭാഗ്യം.
ബാക്ക്ഗ്രൗണ്ട് സ്കോറും എഡിറ്റിംഗും ഏറെ ചര്‍ച്ചചെയ്തതാണ് ?
അതിന്റെ ക്രെഡിറ്റ് സംഗീതം നല്കിയ ഗോപിചേട്ടനും (ഗോപിസുന്ദര്‍) എഡിറ്റര്‍ ഷഫീക്കിനുമാണ് (ഷഫീക്ക് മുഹമ്മദ് അലി). ഗോപിച്ചേട്ടനെ എഡിറ്റിംഗ് കഴിഞ്ഞ് സിനിമ കാണിച്ചു കൊടുത്തു. എന്റെ മനസ്സിലെ ആഗ്രഹം പോലെ മിനിമല്‍ സൗണ്ട് മതിയെന്ന് ചേട്ടന് പറഞ്ഞു. ഇതിനൊരു തീമുണ്ട്, അതുവച്ച് കമ്പോസ് ചെയ്യാമെന്നു പറഞ്ഞു. ബാക്ക്ഗ്രൗണ്ട് കേട്ടപ്പോള്‍ തന്നെ എനിക്കിഷ്ടമായി, പ്രേക്ഷകര്‍ക്കും. ഇതില്‍ ഒരു പാട്ട് എഴുതിയിരിക്കുന്നതും പാടിയിരിക്കുന്നതും ഷെയ്നാണ്. അതുമൊരു വലിയ സന്തോഷം.
പിന്നെ ഷഫീക്കിനെക്കുറിച്ച് പറഞ്ഞാല്‍, എന്റെ സുഹൃത്ത് കൂടിയാണവന്. പലപ്പോഴും സിനിമയെക്കുറിച്ച് സംസാരിക്കുമ്പോള്‍ ഒരേ ജോണര്‍ സിനിമകള്‍ ഇഷ്ടപ്പെടുന്നവരാണ് ഞങ്ങളെന്ന് തോന്നിയിട്ടുണ്ട്. ഷൂട്ട് ചെയ്യുമ്പോള്‍ തന്നെ ഒരു ഷോട്ടിന് കൃത്യമായി എത്ര ലെഗ്ത് വേണം, ആദ്യ പകുതി എങ്ങനെ നിര്‍ത്തണം, രണ്ടാമത്തെ പകുതിയില്‍ എന്തൊക്കെയുണ്ടാകണം എന്ന് എനിക്ക് ചിന്തയുണ്ടായിരുന്നു. പിന്നെ ഷഫീക്കിന്റെ പോയിന്റ് ടു പോയിന്റ് എഡിറ്റിംഗ് കൂടിയായപ്പോള്‍ സക്സസായി.
സിനിമ എന്നുമൊരു സ്വപ്നമായിരുന്നോ ?
പാലക്കാട്ടുകാരനായ എനിക്ക് സിനിമ സ്വപ്നമല്ല, ജീവിതമായിരുന്നു. സത്യം പറഞ്ഞാല്‍ എന്നെക്കാള്‍ സിനിമ സ്വപ്നം കണ്ടിരുന്നത് അച്ഛനാണ്. അച്ഛന് കനറാ ബാങ്ക് സ്റ്റാഫായിരുന്നു. എന്റെ ചെറുപ്പത്തില്‍ എല്ലാ വാരാന്ത്യങ്ങളിലും സിനിമ കാണിക്കാന്‍ അച്ഛന് കൊണ്ടുപോകുമായിരുന്നു. എല്ലാ ഭാഷകളിലുമുള്ള എല്ലാത്തരം സിനിമകളും അതില്‍ പെട്ടിരുന്നു. കൂടുതലും വെസ്റ്റേണ്‍ സിനിമകളായിരുന്നു കണ്ടിരുന്നത്. നല്ല ക്വാളിറ്റിയുള്ള ഫിക്ഷണല്‍ സിനിമകള്‍. അന്നുമുതല്‍ സിനിമ എന്റെ തലച്ചോറില്‍ ആഴ്ന്നിറങ്ങി. ഞാന്‍ വളര്‍ന്നപ്പോള്‍ ആ സ്വപ്നവും വളര്‍ന്നു. കണ്ട സിനിമകള്‍ പോലെയുള്ള സിനിമകളെടുക്കുക, സംവിധായനാകുക, കഥയെഴുതുക എന്നതൊക്കെ എന്റെ ജീവിതലക്ഷ്യമായി മാറി. അതുകൊണ്ട് യു.കെയിലെ ലണ്ടന്‍ ഫിലിം അക്കാഡമിയിലാണ് ഞാന്‍ പഠിച്ചത്. പഠിച്ചിറങ്ങി പത്തു വര്‍ഷങ്ങള്‍ക്ക് മുമ്പ് ഞാന്‍ ആദ്യമായി സിനിമ ചെയ്തു, റെഡ് റെയിന്‍. 2013 ല്‍ പുറത്തിറങ്ങിയ ഈ ചിത്രം ഒരു സയന്‍സ് ഫിക്ഷണ്‍ ത്രില്ലറായിരുന്നു. അതൊരു ലേണിംഗ് കര്വായിരുന്നു, പരീക്ഷണമായിട്ടാണത് ചെയ്തത്. അതില്‍ കൂടിയാണ് പിന്നീടിങ്ങോട്ടുള്ള യാത്ര. എപ്പോഴും സിനിമ തന്നെയായിരുന്നു മനസ്സില്‍. ആദ്യ സിനിമ വിജയമല്ലാഞ്ഞിട്ടു കൂടി എന്റെ സ്വപ്നങ്ങള്‍ക്ക് എന്നും കൂട്ടായി നിന്നിട്ടുള്ള അച്ഛനും അമ്മയും, ജീവിതത്തിലേക്ക് പിന്നിടെത്തിയ ഭാര്യയും മകനുമൊക്കെ എല്ലാത്തിനും പിന്തുണ തന്ന് കൂടെ നിന്നു. യാതൊരു സിനിമാബന്ധവും ഇല്ലാത്ത കുടുംബമായിട്ടു കൂടി എനിക്കും ഒരുനാള്‍ വരും, കാത്തിരിക്കണം എന്ന നിലയില്‍ ശക്തി തന്നത് അവരാണ്. അതുകൊണ്ട് ശ്രമിച്ചു കൊണ്ടിരുന്നു. സ്വപ്നങ്ങള്‍ക്ക് നെടുംതൂണായി കുടുംബം കൂടി മാറിയപ്പോള്‍ ഭാഗ്യം എനിക്കൊപ്പം വന്നു ചേര്‍ന്നു. പത്തു വര്‍ഷം എങ്ങനെ കടന്നു പോയെന്നു പോലുമറിയില്ല.
മാധ്യമങ്ങളില്‍ സിനിമ വലിയൊരു ചര്‍ച്ചാവിഷയമാണിപ്പോള്‍. നടിയുടെ ആക്രമണവുമായി ബന്ധപ്പെട്ട് വിവാദങ്ങളും ചേരിതിരിവുമൊക്കെയുണ്ട്. അതിനെക്കുറിച്ച് പറഞ്ഞാല്‍ ?
അയ്യോ. അതിനെക്കുറിച്ച് ഒന്നും പറയാന്‍ ഞാന്‍ ആളല്ല. ഈ മേഖലയില്‍ വളരെ പുതിയ ആളാണ് ഞാന്‍. ആകെ രണ്ടു സിനിമയെടുത്ത ഞാന്‍ ഇതിനെക്കുറിച്ച് എന്ത് പറയാനാണ്. ഈ വിഷയത്തെക്കുറിച്ച് ജഡ്ജ് ചെയ്യാനോ അഭിപ്രായം പറയാനോ എനിക്കാവില്ല.
ഭൂതകാലത്തില്‍ നിന്ന് ഭാവികാലത്തെക്കുറിച്ച് പറഞ്ഞാല്‍ ?