
പ്രേക്ഷകരുടെ പ്രിയ സംവിധായകനാണ് ജിസ് ജോയി. ‘ബൈസൈക്കിള്‍ തീവ്സ്’ എന്ന സിനിമയിലൂടെയാണ് ജിസ് ജോയിയുടെ അരങ്ങേറ്റം. പിന്നീട് വിജയ് സൂപ്പറും പൗര്‍ണമിയും സണ്‍ഡേ ഹോളിഡേ എന്നീ ചിത്രങ്ങളിലൂടെയാണ് ഹിറ്റ് സംവിധായകനെന്ന പേരെടുക്കുന്നത്.
വളരെ ലളിതമായ കഥകള്‍ അതിലും ലളിതമായ രീതിയില്‍ അവതരിപ്പിക്കുന്ന രീതിയാണ് സംവിധായകന് ജിസ് ജോയിയുടേത്. ‘മോഹന്‍കുമാര്‍ ഫാന്‍സി’നു ശേഷം ആസിഫ് അലിയെ നായകനാക്കി ജിസ് ജോയ് സംവിധാനം ചെയ്യുന്ന സിനിമയാണ് ‘ഇന്നലെ വരെ’. ഇപ്പോഴിതാ ചിത്രത്തിന്റെ കഥയെ കുറിച്ചും കഥയുടെ ത്രെഡ് ലഭിച്ചതിനെ കുറിച്ചും സംസാരിക്കുകയാണ് ജിസ് ജോയ്. ചിത്രത്തിന്റെ മൂലകഥ നടന് കുഞ്ചാക്കോ ബോബന്റേതാണെന്നാണ് ജിസ് ജോയ് പറയുന്നത്.
‘‘ഈ ചിത്രത്തിന്റെ മൂലകഥ കുഞ്ചാക്കോ ബോബന്റേതാണ്. തികച്ചും യാദൃശ്യകമായാണ് ഈ ത്രെഡ് എനിക്ക് ലഭിക്കുന്നത്. ഒരു ദിവസം രാത്രി പത്തരമണിയോടടുത്ത സമയം. നല്ല മഴയുമുണ്ട്. ഞാന്‍ കൊച്ചിയിലെ മറൈന്‍ ഡ്രൈവിലാണ്. ചാക്കോച്ചന്റെ ഒരു ഫോണ്‍ കോള്‍ എനിക്ക് വന്നു. സാധാരണ ഒമ്പതരയ്ക്ക് ശേഷം ചാക്കോച്ചനെ ഫോണില്‍ കിട്ടുക ബുദ്ധിമുട്ടാണ്. ആ ഫോണ്‍ വിളിയില്‍ നിന്നും അവിചാരിതമായി വീണു കിട്ടിയ ഒരു ത്രെഡ് ആണ് പിന്നീട് ഈ സിനിമയ്ക്ക് പ്രചോദനമായത്. ഫോണെടുത്തപ്പോള്‍ ഞാന്‍ ചാക്കോച്ചനോട് ചോദിച്ചു, ‘എവിടെയാണ് ?’ ‘കടവന്ത്ര. ഞാന്‍ നടക്കുകയാണ്. പക്ഷേ, ചാറ്റൽ മഴയുണ്ട്.’ ചാക്കോച്ചന് പറഞ്ഞു. ‘നീ വണ്ടി എടുത്തോ? ഞാൻ നിങ്ങളെ തിരഞ്ഞെടുക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ?’ ഞാന്‍ ചോദിച്ചു. “ഇല്ല. മഴയത്ത് നടക്കാൻ സാധിച്ചിട്ട് കുറെ നാളായി. ഞാൻ വീട്ടിലേക്ക് നടന്ന് വരാം’ കുഞ്ചാക്കോ ബോബൻ പറഞ്ഞു. ഈ സമയത്ത് വിളിക്കുന്നത് അസാധാരണമായതിനാൽ കോളിന് എന്തെങ്കിലും ഉദ്ദേശ്യമുണ്ടോ എന്ന് അന്വേഷിച്ചപ്പോൾ ചാക്കോച്ചന് പറഞ്ഞു, “ഇല്ല, ഞാൻ വെറുതെ ഡയൽ ചെയ്തു.” സത്യം പറഞ്ഞാല്‍ ആ ത്രെഡില്‍ നിന്നാണ് ഈ കഥ രൂപപ്പെട്ടത്.
ചാക്കോച്ചന്റെ ത്രഡ് ഒന്നു കടലാസിലാക്കി അപ്പോള്‍ തന്നെ ബോബി-സഞ്ജയ്ക്ക് അയച്ചുകൊടുത്തു. മൂന്ന് ദിവസം കൊണ്ട് അവര്‍ അതിനെ വിപുലീകരിച്ച് ഒരു ഫോമിലാക്കി അയച്ചുതന്നു. ഈ ചിത്രം സമര്‍പ്പിക്കുന്നത് കുഞ്ചാക്കോ ബോബനും ഭാര്യ പ്രിയയ്ക്കും മകന് ഇസഹാക്കിനുമാണ്’’ ജിസ് ജോയ് പറഞ്ഞു.
ഇതുവരെ ചെയ്തുപോന്ന ചിത്രങ്ങളില്‍ നിന്നും നേരെ വിപരീതമായ സ്വഭാവമാണ് ഈ ചിത്രത്തിന്റേതെന്നും നൂറു ശതമാനവും ത്രില്ലറാണെന്നും ജിസ് ജോയ് പറഞ്ഞു.






