
കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്തകളില്‍ നിറയുന്നത് ഐഎഫ്എഫ് കെയുടെ ഉദ്ഘാടനച്ചടങ്ങില്‍ നടി ഭാവന പങ്കെടുത്തതിനെ ചുറ്റിപ്പറ്റിയുള്ള വാര്‍ത്തകളാണ്. സിനിമാതാരങ്ങളും സാമൂഹികപ്രവര്‍ത്തകരുമടക്കം പലരും ഇതിനെ പിന്തുണയ്ക്കുന്നുണ്ട്. ഇപ്പോഴിതാ സാമൂഹിക വിഷയങ്ങളില്‍ തന്റെ നിലപാടുകള്‍ പങ്കുവയ്ക്കുന്ന വ്യക്തിയായ ആന്‍സി വിഷ്ണു ഈ സംഭവത്തെക്കുറിച്ച് ഫെയ്സ്ബുക്കില്‍ തികച്ചും ശ്രദ്ധയാകര്‍ഷിക്കുന്ന ഒരു കുറിപ്പ് പങ്കുവച്ചിരിക്കുകയാണ്.
‘‘ഇരയല്ല, അതിജീവിതയുമല്ല, ‘ഭാവന’യാണ് ഇന്ത്യന്‍ ആക്ട്രസ്സ് ആണ്, പോരാട്ടത്തിന്റെ പെണ് പ്രതീകമാണ്. ഇരയില്‍ നിന്ന് അതിജീവിതയിലേക്ക് ഒത്തിരി ദൂരമുണ്ട്, അവള്‍ക്കല്ലാതെ മറ്റാര്‍ക്കും മനസിലാക്കുവാന്‍ കഴിയാത്ത അത്രയും ദൂരമുണ്ട്.'- ആന്‍സി വിഷ്ണു കുറിപ്പ് തുടങ്ങുന്നത് ഇങ്ങനെയാണ്.
‘പോരാട്ടത്തിന്റെ പെൺ പ്രതീകം. ഇരയല്ല, അതിജീവിതയുമല്ല, ‘ഭാവന’യാണ് ഇന്ത്യൻ actress ആണ്, പോരാട്ടത്തിന്റെ പെൺ പ്രതീകമാണ്.
ഇരയിൽ നിന്ന് അതിജീവിതയിലേക്ക് ഒത്തിരി ദൂരമുണ്ട്, അവൾക്കല്ലാതെ മറ്റാർക്കും മനസിലാക്കുവാൻ കഴിയാത്ത അത്രയും ദൂരമുണ്ട്.
ഇരയാക്കപെടലിന് ശേഷം കരഞ്ഞ് കരഞ്ഞ് തളർന്നിട്ടുണ്ടാകും, ഉറക്കമില്ലാതായിട്ട് ഉണ്ടാകും, അറിയാതെ ഉറങ്ങി പോയപ്പോഴൊക്കെ ഞെട്ടി എഴുന്നേറ്റ്, പിച്ചും പേയും പറഞ്ഞ് ഉറക്കെ ഉറക്കെ കരഞ്ഞിട്ട് ഉണ്ടാകും.
വിശപ്പില്ലാതെ ആയിട്ട് ഉണ്ടാകും.
വല്ലാത്തൊരു മെന്റൽ ട്രൗമ പിൻതുടർന്നിട്ടുണ്ടാകും,പലവട്ടം ആത്മഹത്യയെ കുറിച്ച് ചിന്തിച്ചിട്ട് ഉണ്ടാകും....
ആ വെല്യ ഒരു "നടൻ " (അയാൾക്ക് പേരില്ല ഇനി പേര് ഉണ്ടായിട്ടും വെല്യ കാര്യമില്ല )സഹപ്രവർത്തകയോട് ചെയ്തത് മൃഗങ്ങൾ പോലും ചെയ്യാത്ത പ്രവർത്തിയാണ്.
ഒരു ഇൻഡസ്ട്രി മുഴുവൻ അയാളോടൊപ്പം ആയിരുന്നു, അയാൾ ചെയ്തതിനെ ന്യായികരിക്കുകയായിരുന്നു.
പതുക്കെ വളെരെ പതുക്കെയാണ് ഭാവനക്ക് കരുതലും പിന്തുണയും ലഭിച്ചത് എന്നത് എന്നെ എല്ലാകാലവും അത്ഭുതപെടുത്തി.
ആദ്യം ചേർത്ത് പിടിക്കേണ്ടത് അവളെയല്ലേ.
ഭാവനയുടെ കൂട്ടുകാരികൾ കൂടെ നിന്നു. വലിയ കരുതൽ ആണത്, പക്ഷെ അവൾ അത്ര നാൾ ജോലി ചെയ്തിടത്ത് നിന്ന് അവൾക്കൊരു കരുതൽ കിട്ടുവാൻ കുറഞ്ഞത് ഒരു രണ്ട് മൂന്ന് വർഷമെങ്കിലും എടുത്തു.
ഭാവനയെ മലയാള സിനിമയിൽ കാണാൻ ഇല്ലാതായി, ഇതിനിടയിൽ ആ "നടന്റെ " ഒന്നോ രണ്ടോ മൂന്നോ സിനിമകൾ ഇറങ്ങി.
ഭാവന തുടർച്ചയായി കോടതികൾ കയറി ഇറങ്ങി, അവൾക്ക് അവളുടെ പേര് നഷ്ട്ടമായി, തൊഴിൽ നഷ്ട്ടമായി, അവൾ ഇര മാത്രമായി.
കൂടെ നിന്നത് ജീവിതപങ്കാളിയാണ്, കൂട്ടുക്കാരാണ്,
കഴിഞ്ഞ ദിവസം IFFK ഉദ്ഘാടന വേദിയിൽ വിളക്ക് തെളിച്ച് ഭാവന. സ്റ്റേജിലേക്ക് വന്ന ഭാവനയെ സദസ് എഴുന്നേറ്റ് നിന്ന് ആരവങ്ങളോടെ സ്വാഗതം ചെയ്തു.
ആ വീഡിയോ കണ്ട് എന്റെ കണ്ണ് നിറഞ്ഞു, എന്നെപോലെ നിങ്ങളും നിറഞ്ഞ സന്തോഷത്തോടെ ആ ദൃശ്യം കണ്ടിട്ട് ഉണ്ടാകും.
സമൂഹം മാറി തുടങ്ങിയിരിക്കുന്നു, സ്ത്രീയെ കൂടെ നിർത്തുവാനും അവളെ ആഘോഷപൂർവം വരവേൽക്കാനും പഠിച്ചിരിക്കുന്നു.
ഇതാണ് തിരിച്ച് വരവ്, ഇതാണ് ഉയിർത്ത് എഴുനേൽപ്പ്, ഇതല്ലാതെ മറ്റൊന്നുമല്ല പോരാട്ടം....
ഭാവനയാണ് പോരാട്ടത്തിന്റെ പെൺപ്രതീകം
അയാൾ ആ വല്യ പേരില്ലാത്ത നടൻ ഇനി വിശ്രമിക്കട്ടെ, ജാമ്യം കിട്ടാനും തടിയൂരാനും, ഈ കണ്ട കാലം മുഴുവൻ സമ്പാദിച്ചത് ചിലവാക്കട്ടെ,
ഞങ്ങൾ ഭാവനയുടെ പുതിയ പുതിയ കാൽവെപ്പുകൾക്കായി കാത്തിരിക്കുന്നു ’’കുറിപ്പിന്റെ അവസാനം ഇങ്ങനെയാണ്.
ആന്‍സിയുടെ കുറിപ്പിന്റെ താഴെ പലരും പിന്തുണച്ചും ഭാവനയുടെ പോരാട്ടത്തിനെ അഭിനന്ദിച്ചും കമന്റുകളിട്ടിട്ടുണ്ട്. എങ്കിലും വിമര്‍ശിച്ച് എഴുതിയവരും കുറവല്ല.






