
അമല്‍ നീരദ്- മമ്മൂട്ടി കൂട്ടുകെട്ടില്‍ പിറന്ന ‘ഭീഷ്മപര്‍വ്വം’ തിയേറ്ററുകളില്‍ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. അതിലെ സംഭാഷണങ്ങളും പാട്ടുകളും നൃത്തരംഗങ്ങളുമൊക്കെ സോഷ്യല്‍ മീഡിയയില്‍ തരംഗമാണ്. അതില്‍ ഷൈന്‍ ടോം ചാക്കോ അവതരിപ്പിച്ച പീറ്റര്‍ എന്ന കഥാപാത്രം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ഷൈന്‍ അവതരിപ്പിച്ച ഒരു ഡാന്‍സ് സീന്‍സ് ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്. ‘രതിപുഷ്പം പൂക്കുന്ന യാമം’ എന്നു തുടങ്ങുന്ന പാട്ടില്‍ ഷൈന്‍ ഡാന്‍സ് സ്റ്റെപ്പ് പഠിപ്പിക്കുന്ന സീന്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. അത് കണ്ടിട്ട് പലരും പീറ്റര്‍ സ്വവര്‍ഗാനുരാഗിയാണെന്ന തരത്തില്‍ പലരും സംസാരിക്കുന്നത് കണ്ടെന്ന് സംവിധായകന് അമല്‍ നീരദ് പറയുന്നു. എന്നാല്‍ സ്വവര്‍ഗാനുരാഗി എന്നതിനേക്കാള്‍ ഒരു ബൈസെക്ഷ്വല്‍ ആംഗിളിലാണ് കഥാപാത്രത്തെ അവതരിപ്പിച്ചതെന്നും മറ്റെല്ലാവരും കഥാപാത്രമായി അഭിനയിക്കുമ്ബോള്‍ ഷൈന്‍ കഥാപാത്രമായി ജീവിക്കുകയായിരുന്നു എന്നും അമല്‍ നീരദ് പറയുന്നു.
‘‘സിനിമയില്‍ വളരെ ഹിറ്റായ ഒന്നായിരുന്നു പീറ്റര്‍ കളിച്ച ഡാന്‍സ് സ്റ്റെപ്പ്. അത് ഷൈന്‍ തന്നെയാണ് കൊറിയോഗ്രാഫി ചെയ്തത്. . ആദ്യത്തെ ആക്ഷൻ സീൻ ഷൂട്ട് ചെയ്ത സമയത്താണ് ഈ പാട്ട് സുഷിൻ ചെയ്ത് അയയ്ക്കുന്നത്. ബോൾട്ട് സെറ്റ് ചെയ്യാൻ ധാരാളം സമയമെടുക്കുമെന്നതിനാൽ ബ്രേക്ക് ടൈമിൽ ഈ പാട്ട് സ്പീക്കറിൽ ഇട്ടു. അതു കേട്ട് ഷൈൻ വെറുതെ കളിച്ചൊരു സ്റ്റെപ്പാണിത്. കണ്ടപ്പോൾത്തന്നെ ഇതെനിക്കു വേണം എന്ന് ഞാൻ ഷൈനിനോട് പറയുകയും ചെയ്തു. പലരും പീറ്റര്‍ സ്വവര്‍ഗാനുരാഗിയാണെന്ന തരത്തില്‍ പലരും സംസാരിക്കുന്നത്, പക്ഷേ സ്വവർഗാനുരാഗിയെക്കാൾ കൂടുതൽ അയാൾ ഒരു ബൈസെക്ഷ്വൽ ആയിരിക്കാം. ആ ഒരു ആംഗിളിലാണ് ആ കഥാപാത്രത്തെ അവതരിപ്പിച്ചത്. ഞാൻ തമാശയായി എല്ലാവരോടും പറയുന്ന ഒരു കാര്യമുണ്ട്. ഈ സിനിമയിൽ മറ്റെല്ലാവരെയും എൺപതുകളിലേക്ക് ആക്കുകയാണ് ചെയ്തത്. പക്ഷേ ഷൈൻ എൺപതുകളിലാണ് ജീവിക്കുന്നതുതന്നെ.
ഷൈനെ അറിയാവുന്നവർക്ക് അതറിയാം. പീറ്റർ എന്ന കഥാപാത്രം അദ്ദേഹം ചെയ്താൽ തകർപ്പനായിരിക്കും എന്നു എനിക്ക് എനിക്ക് വിശ്വാസമുണ്ടായിരുന്നു. സിനിമയുടെ ഷൂട്ട് ആരംഭിച്ച അന്നു മുതൽ ഇന്നു വരെ അത്രയേറെ പാഷനോടെയാണ് ഷൈന്‍ അതിനെ സമീപിച്ചിരിക്കുന്നത്. രാവിലെ സെറ്റിൽ വന്ന് കോസ്റ്റ്യൂംസ് ധരിച്ചു കഴിഞ്ഞാൽ പിന്നെ ഇരിക്കുക പോലുമില്ല. ഡ്രസ്സിൽ ചുളിവ് വീഴുമെന്ന് പേടിച്ചാണ് ഇരിക്കാത്തത്. പാന്റ്സിന്റെ ഫോൾ ഒക്കെ നേരേ വരാനായി മൂന്നോ നാലോ അണ്ടർവെയർ വരെ ധരിച്ചാണ് അദ്ദേഹം അഭിനയിച്ചിട്ടുള്ളത്. ഇതൊന്നും ആരും അദ്ദേഹത്തോട് ആവശ്യപ്പെട്ടിട്ടല്ല. ഒരു സീനിൽ തന്റെ ഭാഗം കഴിഞ്ഞാൽ ഷൈൻ പോകില്ല. മറ്റു താരങ്ങളുടെ ക്ലോസ് ഒക്കെ എടുക്കുമ്പോൾ അവർക്ക് കൃത്യമായ റിയാക്ഷൻ കൊടുക്കാൻ വേണ്ടി അവിടെത്തന്നെയിരിക്കും. ഒരു സെക്കൻഡ് പോലും കലർപ്പില്ലാതെ, നൂറു ശതമാനം സമർപ്പണത്തോടെയാണ് ഷൈൻ സിനിമയിൽ പ്രവർത്തിച്ചിരിക്കുന്നത്. ’’ അമല്‍ നീരദ് പറയുന്നു.
1980കളിലെ കൊച്ചിയുടെ പശ്ചാത്തലത്തിലാണ് സിനിമ കഥ പറയുന്നത്. അമല്‍ നീരദിന്റെ സംവിധാന മികവ് തന്നെയാണ് സിനിമയുടെ പ്രധാന ഹൈലൈറ്റ്. മൈക്കിള്‍ എന്ന കഥാപാത്രമായാണ് മമ്മൂട്ടി ചിത്രത്തില്‍ എത്തുന്നത്. ആക്ഷന്‍ രംഗങ്ങള്‍ക്ക് പ്രാധാന്യം നല്കുന്ന ഡ്രാമ വിഭാഗത്തിലുള്ള ചിത്രമാണ് ഭീഷ്മപര്‍വ്വം.






