
ദ്രാവിഡ-കാകതീയൻ ശില്പചാരുതയിൽ ഹൈദരാബാദിനടുത്ത യദാദ്രിയിൽ നവീകരിച്ച ലക്ഷ്മീനരസിംഹ സ്വാമി ക്ഷേത്രം പൊതുദർശനത്തിനായി തുറന്നു. 11800 കോടി രൂപ ചെലവിട്ട നവീകരണപ്രവർത്തനം അഞ്ചരവർഷമാണ് നീണ്ടത്.
തെലങ്കാനയുടെ തിരുപ്പതി എന്നറിയപ്പെടുന്ന ക്ഷേത്രം മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവാണ് ഉദ്ഘാടനം ചെയ്തത്. അദ്ദേഹം തന്റെ സ്വപ്നപദ്ധതിയായാണ് ഇതിനെ വിശേഷിപ്പിച്ചിരുന്നത്. 2000 ശില്പികളും ആയിരത്തിലേറെ തൊഴിലാളികളും രാപകലില്ലാതെ നീവകരണപ്രവർത്തനത്തിന്റെ ഭാഗമായി. 125 കിലോഗ്രാം സ്വർണമുപയോഗിച്ച് ഗോപുരം മോടിപിടിപ്പിച്ചു. പ്രഹ്ളാദചരിതം ആലേഖനം ചെയ്ത ചുമർശില്പമാണ് ക്ഷേത്രത്തിലെ പ്രധാന ആകർഷണം.
നരസിംഹസ്വാമിയുടെ രൂപംകൊത്തിയ 11 അടി ഉയരമുള്ള വാതിലാണ് മറ്റൊരു പ്രത്യേകത. ഒരേസമയം 10,000 പേർക്ക് ക്ഷേത്രത്തിൽ ദർശനം നടത്താം.






