
നടിയെ ആക്രമിച്ച കേസിന് അഞ്ചു വര്‍ഷങ്ങള്‍ക്ക് ശേഷം പുതിയ വഴിത്തിരിവുകള്‍ ഉണ്ടായിരിക്കുകയാണ്. ഓരോ ദിവസവും ചര്‍ച്ചകളും വിവാദങ്ങളുമൊക്കെയായി കേസ് വീണ്ടും പുരോഗമിക്കുകയാണ്. കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ പേരിലുള്ള വിവാദങ്ങളും നിലനില്ക്കുന്നു. ഇപ്പോഴിതാ ദിലീപിനെ പിന്തുണച്ച് സംസാരിച്ചിരിക്കുകയാണ് രാഹുല്‍ ഈശ്വര്‍. ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നതിനിടയിലാണ് രാഹുല്‍ ഈശ്വര്‍ തന്റെ നിലപാടറിയിച്ചത്. ദിലീപിന്റെ ദേ പുട്ടിലെ പുട്ട് പോലും പ്രതിയാണെന്നാണ് ബാലചന്ദ്രകുമാര്‍ പറയുന്നതെന്ന വിവരമാണ് തനിക്ക് കിടുന്നതെന്ന് പരിഹാസ രൂപേണ രാഹുല്‍ ഈശ്വര്‍ പറഞ്ഞു.
‘‘പുട്ടിനും യുക്രൈനും തമ്മിലുള്ള യുദ്ധത്തിന് പിന്നില്‍ പോലും ദിലീപാണ്. ദിലീപിന്റെ ദേ പുട്ടിലെ പുട്ട് കഴിച്ചാണ് പുട്ടിന് ഇത്ര അഗ്രസീവായത് എന്നൊക്കെയുള്ള വെളിപ്പെടുത്തല്‍ നടത്തിയാല്‍ നിങ്ങള്‍ പ്രധാന്യത്തോടെ കൊടുക്കുന്നത് കൊണ്ട് പറഞ്ഞന്നേയുള്ളു. ദിലീപ് പക്ഷക്കാരന്‍ എന്ന് പറയരുത്, ദിലീപ് അനുകൂലി എന്ന് തന്നെ പറയണം. ആദ്യം എന്നേപ്പോലെ സത്യത്തോട് പ്രതിബദ്ധതയുള്ള ഏതാനും പേര് മാത്രമായിരുന്നു ഉണ്ടായിരുന്നുള്ളു. എന്നാല്‍ ഇന്ന് ദിലീപ് അനുകൂലി എന്നത് ഒരു ടാഗായി ഉയര്‍ന്ന് വരികയാണ്. ഏപ്രില്‍ 15, 16 നും എന്നെ ചര്‍ച്ചയിലേക്ക് വിളിക്കണം. അന്ന് ഏറെ സന്തോഷത്തോടെ തന്നെ ഞാന്‍ വരും.
അന്ന് ദിലീപ് അനുകൂലികളുടെ വിജയം നമുക്ക് ഒരുമിച്ച് ആഘോഷിക്കാം. സത്യം എന്താണെന്ന് ഞാന്‍ അറിഞ്ഞു കഴിഞ്ഞു. ദിലീപിനെതിരെ ഒരു തെളിവ് പോലുമില്ല. ബാലചന്ദ്രകുമാര്‍ പരാതിക്കാരനാണ്, അദ്ദേഹമാണോ ആരാണ് അന്വേഷിക്കേണ്ടതെന്ന് തീരുമാനിക്കേണ്ടത്. ബൈജു പൌലോസിനെതിരെ കേസ് വന്നാല്‍ അദ്ദേഹം തന്നെ അന്വേഷിച്ച് ബാലചന്ദ്രകുമാറും ചേര്‍ന്ന് തീരുമാനം എടുക്കാനാണെങ്കില്‍ നമ്മുടെ നാട്ടില്‍ നീതി ന്യായ സംവിധാനം എന്തിനാണ്?
പൊലീസുകാരനെ കൊല്ലാന്‍ ഗൂഡാലോചന നടത്തിയെന്നത് വലിയ കേസല്ലെന്ന് ആരും പറയുന്നില്ല. പക്ഷെ ഈ ആരോപണം അതേ പോലീസ് അന്വേഷിക്കുന്നതിന് പകരം നാഷണല്‍ ഏജന്‍സിയായ സി ബി ഐ അന്വേഷിക്കട്ടെ. അതല്ലേ അതിന്റെ ശരി. ഇവര്‍ തന്നെ അന്വേഷിച്ച് ഇവര്‍ തന്നെ റിപ്പോര്‍ട്ട് കൊടുക്കുന്നതിലും നല്ലതല്ലേ മൂന്നാം കക്ഷി അന്വേഷിക്കുന്നത്.
സി ബി ഐ എന്ന് പറയുന്നത് നമ്മള് എല്ലാവരും ബഹുമാനിക്കുന്ന ദേശീയ ഏജന്‍സിയാണ്. ആരോപണം അവര്‍ അന്വേഷിക്കേണ്ട. നേരത്തെ ഞാന്‍ ചില കാര്യങ്ങല്‍ പറഞ്ഞപ്പോള്‍ എത്ര വൈകിയാലും നീതി വരണമല്ലോ എന്നൊക്കെ പറഞ്ഞ് ചിലര്‍ പരിഹസിച്ചു. എന്നാല്‍ ഇന്ന് അതേ ചോദ്യങ്ങള്‍ കോടതി തന്നെ വീണ്ടും ചോദിച്ചില്ലേ.
ബാലചന്ദ്രകുമാര്‍ ഇത്രയും കാലം എവിടേയായിരുന്നു? അദ്ദേഹത്തിന്റെ ഉദ്ദേശ ശുദ്ധിയില്‍ സംശയം തോന്നിയാല്‍ കുറ്റംപറയാന്‍ സാധിക്കുമോയെന്ന് ബഹുമാനപ്പെട്ട ഹൈക്കോടതി സാധാരണക്കാരായ എന്നേപ്പോലുള്ളവരുടെ മനസ്സും കൂടെ കണ്ടുകൊണ്ട് വളരെ പ്രസക്തമായ ചോദ്യം ചോദിച്ചില്ലേ.
ഈ കേസില്‍ ദാവൂദ് ഇബ്രാഹീമിനടക്കം പങ്കുണ്ടെന്ന് പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ. ചുമ്മാ തിരക്കഥയും ഗ്യാസും എഴുതി നാട്ടുകാരെ പറ്റിക്കുകയല്ലേ. യഥാര്‍ത്ഥത്തില്‍ ഈ കേസിലെ ഹീറോ ജൂഡീഷ്യറിയാണ്. ഒരു കാരണവശാലും വിലക്ക് എടുക്കാന്‍ കഴിയാത്തതും മാധ്യമങ്ങളുടെ പ്രചരണങ്ങളെ പേടിക്കാത്തതുമായി മൂന്ന് ജഡ്ജിമാരാണ് ഹീറോസ് എന്നും രാഹുല്‍ ഈശ്വര്‍ അഭിപ്രായപ്പെട്ടു.
2016 നവംബറില്‍ നോട്ട് നിരോധനം നടന്നതിന് രണ്ട് വര്‍ഷത്തിന് ശേഷം ദിലീപിന് കൊണ്ടുപോവാന്‍ 50 ലക്ഷം രൂപ എവിടുന്ന് കിട്ടി. കള്ളം പറയുന്നതിന് ഒരു പരിധി വേണം. ബാങ്കില്‍ നിന്ന് പണം പിന്‍വലിച്ചാല്‍ അതിന് രേഖ കാണില്ലേ. ചാനല്‍ ഉപയോഗപ്പെടുത്തി ബാലചന്ദ്രകുമാര്‍ കള്ളം പ്രചരിപ്പിക്കുകയാണ്.’’ രാഹുല്‍ ഈശ്വര്‍ ശക്തമായി തന്റെ നിലപാടറിയിച്ചു.






