
അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗായ ഒരു ചിത്രമുണ്ട്. കൊല്ലം ശാസ്താംകോട്ട ദേവസ്വം ബോര്‍ഡ് കോളജിലെ കോളജ് യൂണിയന് ആര്‍ട്സ് ഫെസ്റ്റിവലിനിടയില്‍ അലിഫ് മുഹമ്മദിനെ സഹപാഠികള്‍ തോളിലേറ്റിയ ചിത്രം. ആര്‍ട്സ് ഫെസ്റ്റിവലിനിടെ ഫോട്ടോഗ്രാഫര്‍ ജഗത് തുളസീധരന്‍ പകര്‍ത്തിയതായിരുന്നു ആ ചിത്രം. അതിന്റെ വിഡിയോയും പുറത്തുവന്നിട്ടുണ്ട്. ഇപ്പോഴിതാ അദ്ധ്യാപികയും എഴുത്തുകാരിയുമായ ദീപ നിശാന്ത് ഹൃദസ്പര്‍ശിയായ ഒരു കുറിപ്പിനൊപ്പം ആ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തിരിക്കുകയാണ്.
‘‘പേരുകളില്ലാതെ തന്നെ ഈ വീഡിയോ പങ്കുവെക്കുമ്പോഴാണെന്ന് തോന്നുന്നു കൂടുതൽ ഭംഗി...
ഇവർ മൂന്നു പേരല്ല..പുതിയ തലമുറയാണ്... പുതിയ ക്യാമ്പസാണ്.. നമ്മുടെ തലമുറയേക്കാൾ കുറേക്കൂടി തെളിച്ചമുള്ള കുട്ടികളാണ്...ആണ്പെണ്കൂട്ടായ്മകളുടെ ഓരോ ഇലയനക്കത്തെയും സംശയക്കണ്ണോടെ നോക്കുന്നവരെ അലസമായൊരു ചെറുചിരിയിൽ മറികടക്കുന്നവരാണ്.. കരുതലിൻ്റെയും സഹവർത്തിത്വത്തിൻ്റെയും മനോഹരമായ കലയാണ് സൗഹൃദമെന്ന് അവർക്കറിയാം.. ക്യാമ്പസിൽ നിത്യേന ഇത്തരം കാഴ്ചകൾ കാണുന്ന ഒരാളെന്ന നിലയ്ക്ക് എന്നെ സംബന്ധിച്ചിടത്തോളം ഈ കാഴ്ചയ്ക്ക് ഒരു പുതുമയുമില്ല.. ഇത്തരം കാഴ്ചകൾ കാണുമ്പോൾ ഹൃദയത്തിൽ പതിവുപോലൊരു തണുപ്പ് മാത്രം...
"കൂട്ടുകാരാ,
ഞെരിയുന്ന കൈവിരല്‍ കോര്‍ത്തു
ഞാന്‍ നിന്റെ തേരുകള്‍ കാക്കിലും ഓര്ത്തുവെക്കില്ലൊരിയ്ക്കലുമാക്കടം...."
- എന്ന വിജയലക്ഷ്മി വരികൾ ഓർമ്മ വരുന്നു...
(ശാസ്താംകോട്ട ഡിബി കോളേജിലെ ജഗത് തുളസീധരൻ Jagath Thulaseedharan പകർത്തിയ വീഡിയോ)’’ എന്ന ക്യാപ്ഷനും നല്‍കിയാണ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.
കോളജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയും കരുനാഗപ്പള്ളി മാരാരിത്തോട്ടം ബീമാ മന്‍സിലില്‍ ഷാ നവാസിന്റേയും സീനത്തിന്റേയും മകനുമാണ് അലിഫ് മുഹമ്മദ്. അലിഫിന് ജനനം മുതല്ക്കേ കാലുകള്‍ക്ക് സ്വാധീനമില്ല. സ്വന്തം പരിമിതികളെ ഉറച്ച നിശ്ചയദാര്‍ഢ്യവുമായാണ് അലിഫ് നേരിടുന്നത്. സഹായവുമായി അലിഫിന് ചുറ്റും എപ്പോഴും സൗഹൃദ കൂട്ടായ്മയുണ്ടാകും. അലിഫിനെ സഹപാഠികള്‍ തോളിലേറ്റാറുണ്ട്. അവരാണ് അലിഫിനെ പലപ്പോളും വീട്ടില്‍ നിന്ന് കോളജിലേക്കും തിരിച്ചും എത്തിക്കുന്നത്. പരസഹായമില്ലാതെ യാത്ര ചെയ്യാനും അലിഫ് ശ്രമിക്കാറുണ്ട്.






