മെസേജിംഗ് ആപ്പായ വാട്സ്ആപ്പ് മെറ്റയ്ക്ക് (പഴയ ഫേസ്ബുക്ക്) വിറ്റതിൽ ഖേദിക്കുന്നുവെന്ന് വാട്സ്ആപ്പിന്റെ മുൻ ബിസിനസ് ചീഫ് ഓഫീസർ നീരജ് അറോറ. ഏറ്റെടുക്കൽ സമയത്ത് ഫേസ്ബുക്ക് മേധാവി മാർക്ക് സുക്കർബർഗ് പറഞ്ഞ വാഗ്ദാനങ്ങൾ പാലിക്കപ്പെട്ടില്ലെന്നും തങ്ങൾ ഉദ്ദേശിച്ച നിലയിലല്ല വാട്സ്ആപ്പ് എന്ന പ്ലാറ്റ്ഫോമിന്റെ ഇപ്പോഴത്തെ പോക്കെന്നും നീരജ് അറോറ പറയുന്നു. വാട്സ് ആപ്പ് കമ്പനിയിൽ നിന്നിറങ്ങിയതിന് പിന്നാലെയാണ് നീരജ് അറോറ ഹലോ ആപ്പ് സ്ഥാപിച്ചത്.
ഇദ്ദേഹം പറയുന്നത് പ്രകാരം 2012 മുതൽ വാട്സ്ആപ്പിനെ സ്വന്തമാക്കാൻ ഫേസ്ബുക്ക് ശ്രമിച്ചു കൊണ്ടിരിക്കുകയായിരുന്നു. ആദ്യം സുക്കർബർഗ് ഏറ്റെടുക്കലിനായി സമീപിച്ചപ്പോൾ കമ്പനി ഇത് അംഗീകരിച്ചില്ല. എന്നാൽ രണ്ടാം തവണ ചില വാഗ്ദാനങ്ങളുമായി ഫേസ്ബുക്ക് എത്തിയപ്പോൾ വാട്സ് ആപ്പ് മേധാവിമാർ അതിൽ ആകൃഷ്ടരാവുകയായിരുന്നു.
2014 ലാണ് വാഗ്ദാനങ്ങളുമായി ഫേസ്ബുക്ക് വീണ്ടും വാട്സ് ആപ്പിനെ സമീപിക്കുന്നത്. ഏറ്റെടുക്കലിനപ്പുറം ഒരു പങ്കാളിത്തം എന്ന് തോന്നിക്കുന്ന തരത്തിലായിരുന്നു ഫേസ്ബുക്ക് മുന്നോട്ട് വെച്ച ഡീൽ. എൻഡ് ടു എൻഡ് എൻക്രിപ്ഷൻ, പരസ്യങ്ങളുണ്ടാവില്ല, പ്രെഡക്ട് ഡിസിഷനുകളിൽ പൂർണ സ്വാതന്ത്രം തുടങ്ങിയ വാഗ്ദാനങ്ങളായിരുന്നു ഫേസ്ബുക്ക് മുന്നോട്ട് വെച്ചത്. പക്ഷെ ഇവയിൽ പലതും നടപ്പാക്കപ്പെട്ടില്ലെന്നും വാട്സ് ആപ്പിന്റെ തനത് ഫീച്ചറുകളെല്ലാം നഷ്ടപ്പെട്ടു കൊണ്ടിരിക്കുകയാണെന്നും അറോറ പറയുന്നു.
വാട്സ് ആപ്പും ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും എല്ലാ തരത്തിലും ഒരു കുടക്കീഴിലാക്കാനുള്ള ശ്രമത്തിലാണ് മാതൃ കമ്പനിയായ മെറ്റ. അടുത്തിടെയാണ് മെറ്റ ഇൻസ്റ്റഗ്രാമിൽ പരസ്യങ്ങൾ കൊണ്ടു വന്നത്. വാട്സ്ആപ്പിലും ഉടനെ പരസ്യങ്ങൾ കൊണ്ടു വരാനുള്ള നീക്കങ്ങൾ നടക്കുന്നുണ്ടെന്ന് അടുത്തിടെ റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ഈ പശ്ചാത്തലത്തിൽ കൂടിയാണ് നീരജ് അറോറയുടെ പ്രതികരണം. ഉപയോക്താക്കളുടെ വ്യക്തി വിവരങ്ങൾ ശേഖരിക്കുന്നതിനെ അംഗീകരിക്കില്ലെന്ന് വാട്സ് ആപ്പ് തുടക്കത്തിൽ തന്നെ നയം വ്യക്തമാക്കിയിരുന്നെന്നും എന്നാൽ ഇവയും പാലിക്കപ്പെട്ടില്ലെന്നും നീരജ് അറോറ പറയുന്നു.
'ഇൻസ്റ്റഗ്രാമിനേക്കാളും എബി മെസഞ്ചറേക്കാളും മുന്നിൽ ഇന്ന് ഫേസ്ബുക്കിന്റെ രണ്ടാമത്തെ പ്ലാറ്റ്ഫോമാണ് വാട്സ്ആപ്പ്. എന്നാൽ ഇത് ഞങ്ങളുടെ ഹൃദയത്തിൽ പകർന്ന, ലോകത്തിനായി നിർമിക്കാൻ ആഗ്രഹിച്ച ഉൽപ്പന്നത്തിന്റെ നിഴൽ മാത്രമാണ്. ഫേസ്ബുക്ക് ഇങ്ങനെ ചെയ്തപ്പോൾ അതിന്റെ ഭാഗമായതിൽ ഖേദിക്കുന്നത് ഞാൻ മാത്രമല്ല,' അറോറ പറഞ്ഞു.
2009 ൽ സ്ഥാപിതമായ വാട്സ്ആപ്പ് 2014 ലാണ് മാർക്ക് സുക്കർ ബർഗ് സ്വന്തമാക്കുന്നത്. വാട്സ്ആപ്പിന്റെ സഹ സ്ഥാപകനായ ബ്രിയാൻ ആക്ഷനും നേരത്തെ മെറ്റയുടെ സ്വകാര്യത സംബന്ധിച്ചുള്ള നയങ്ങളിൽ വിമർശനം ഉന്നയിച്ചിരുന്നു.






