കൊച്ചി: അതിരൂപത ഭൂമി ഇടപാടില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് ക്ലീന്‍ ചിറ്റ് നല്കി സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയതിനെ വിമര്‍ശിച്ച് അതിരൂപത സംരക്ഷണ സമിതിയും അത്മായ മുന്നേറ്റവും. സമുദായ വോട്ട് ലക്ഷ്യമിട്ട് സര്‍ക്കാര്‍ നല്കിയ അസത്യവാങ്മൂലമാണെന്ന് അതിരൂപത സംരക്ഷണ സമിതി പത്രക്കുറിപ്പില്‍ വ്യക്തമാക്കി. ഇത് രാഷ്ട്രീയക്കളി മാത്രമാണ്. ഇതേ സര്‍ക്കാര്‍ തന്നെയാണ് ഭൂമിയിടപാടു കേസില്‍ കള്ളപ്പട്ടയം കണ്ടെത്തിയത്. പിണറായി സര്‍ക്കാരിന് ഇത്തരത്തിലുള്ള സത്യവാങ്മൂലം മാത്രമേ കര്‍ദിനാളിനു വേണ്ടി നല്കാന് സാധിക്കുകയുള്ളു. സമൂദായങ്ങളുടെ വോട്ടിലാണല്ലോ ഇടതുപക്ഷ രാഷ്ട്രീയക്കസേരകളുടെ നിലനില്പ്.
ഈ സത്യവാങ്മൂലം വിലയില്ലാത്തതും അസത്യവുമാണെന്നതിന് രണ്ടു പക്ഷമില്ല. ഭൂമിയിടപാടുകേസ് പഠിച്ച എല്ലാ കമ്മീഷനുകളും കമ്മിറ്റികളും ഈ കേസില്‍ കാനോനികമായും സിവിലായും ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്നു തന്നെയാണ് റിപ്പോര്‍ട്ടു ചെയ്തരിക്കുന്നത്. പൗരസ്ത്യ കാനന്‍ നിയമം 191 പ്രകാരം രൂപതയില്‍ ഭരണ നിര്‍വഹണച്ചുമതലയും ജൂഡിഷ്യല്‍ അധികാരവുമുള്ളത് രൂപതാ അദ്ധ്യക്ഷനാണ്. അദ്ദേഹത്തിന്റെ കാലത്ത് നടന്ന ഇടപാടുകളില്‍ നിന്ന് അദ്ദേഹത്തിന് ഒഴിഞ്ഞുമാറാന്‍ സാധിക്കുകയില്ല. രൂപതയില്‍ മെത്രാന് നടത്തുന്ന നൈയാമികമായ എല്ലാ കാര്യങ്ങളിലും കാനോനിക സമിതികളുമായി വേണ്ടത്ര കൂടിയാലോചനയും വേണം. മാത്രവുമല്ല കാനോന്‍ 262 പ്രകാരം മെത്രാന് വസ്തുക്കള്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്യുമ്പോള്‍ സഭയിലേയും രാജ്യത്തിലേയും നിയമങ്ങള്‍ പാലിക്കാന്‍ ബാദ്ധ്യസ്ഥനുമാണ്.
ഇവിടെയൊക്കെ നിമയലംഘനങ്ങള്‍ ഉണ്ടായതുകൊണ്ടാണല്ലോ ഭൂമിയിടപാടു കേസിനെ തുടര്‍ന്ന് വത്തിക്കാന്‍ എറണാകുളം-അങ്കമാലി അതിരൂപതയിലെടുത്ത സത്വര നടപടികളുടെ ഭാഗമായി കര്‍ദിനാളിനെ അതിരൂപതയിലെ അഡ്മിനിസ്ട്രേറ്റീവ് അധികാരത്തില്‍ നിന്നും മാറ്റി നിര്‍ത്തിയത്. ഇന്‍കം ടാക്സ് ഡിപ്പാര്‍ട്ടുമെന്റ് കോടികളുടെ പിഴ എറണാകുളം അതിരുപതയുടെ മേല്‍ ചുമത്തിയതും ഭുമിയിടപാടിലുണ്ടായ ക്രമക്കേടുകളുടെയും കള്ളപ്പണത്തിന്റെയും പേരിലാണ്.
ഏറ്റവും ആധികാരികമായ കെ.പി.എം.ജി റിപ്പോര്‍ട്ടിലും ഭൂമിയിടപാടിലെ കള്ളത്തരങ്ങളല്ലേ പുറത്തുവന്നത്. കേരളത്തിലെ സര്‍ക്കാരിനു മാത്രം ഇതൊന്നും പ്രശ്നമല്ല. ഇവിടെയാണ് രാഷ്ട്രീയവും സീറോ മലബാര്‍ സഭയുടെ നേതൃത്വവും തമ്മിലുള്ള അവിശുദ്ധ ബന്ധത്തിന്റെ കഥകള്‍ സാധാരണ ജനങ്ങള്‍ മനസ്സിലാക്കുന്നത്. അധികാര കസേരയുടെ കാലുകളുറപ്പിക്കാന്‍ അധാര്മികതയക്ക് കൂട്ടു നില്ക്കുന്ന സര്‍ക്കാരിന്റെ കള്ളത്തരങ്ങള്‍ മനസ്സിലാക്കാന്‍ സര്‍ക്കാരിന്റെ ഇത്തരം സത്യവാങ്മൂലം ഒരു എളുപ്പവഴിയാണ്. എറണാകുളം-അങ്കമാലി അതിരൂപതയിലെ വൈദികരും സന്ന്യസ്തരും വിശ്വാസികളും ഭൂമിയിടപാടു കേസിലെ സത്യങ്ങള്‍ അറിയുന്നവരായതിനാല് ഇത്തരം രാഷ്ട്രീയക്കളികളൊന്നും ഇവിടെ വിലപ്പോകില്ലെന്ന് അതിരൂപത സംരക്ഷണ സമിതി കണ്‍വീനര്‍ ഫാ. സെബാസ്റ്റ്യന്‍ തളിയന്‍, പി.ആര്.ഒ ഫാ.ജോസ് വൈലികോടത്ത് എന്നിവര്‍ .അറിയിച്ചു.
കര്‍ദിനാള്‍ ആലഞ്ചേരിയെ വെളുപ്പിക്കാന്‍ സഭയും സര്‍ക്കാരും എത്ര ശ്രമിച്ചാലും നടക്കില്ലെന്നു എറണാകുളം അതിരൂപത അല്മായ മുന്നേറ്റം പത്രക്കുറിപ്പില്‍ ചൂണ്ടിക്കാട്ടി. കഴിഞ്ഞ അഞ്ച് വര്‍ഷമായി സഭയും സര്‍ക്കാരും ഇതിന് ശ്രമിച്ചു കൊണ്ടിരിക്കുന്നു. 14ക്രിമിനല്‍ കേസുകളില്‍ ഒന്നാം പ്രതിയായ കര്‍ദിനാള്‍ ആലഞ്ചേരിക്ക് എതിരെ വാദിയായ സര്‍ക്കാര്‍ തന്നെ കുറ്റാരോപിതനെ വെള്ള പൂശാന്‍ ശ്രമിക്കുന്ന അത്ഭുതമാണ് കേരളത്തില്‍ നടക്കുന്നത്. മത പ്രീണന രാഷ്ട്രീയമാണ് ഇതെന്നും വിശ്വാസികളുടെ വോട്ടു പ്രതീക്ഷിച്ചാണ് ഈ കോപ്രായമെങ്കില് കാലം മാറിയത് സര്‍ക്കാര്‍ തിരിച്ചറിഞ്ഞില്ല എന്നു മനസ്സിലാക്കണമെന്ന് അല്മായ മുന്നേറ്റം ഓര്‍മിപ്പിച്ചു.
മതമേലധ്യക്ഷന്മാരെ ഉടലോടെ വെളുപ്പിക്കുന്ന അലക്കു മെഷീനായി ഇടതുപക്ഷ സര്‍ക്കാര്‍ മാറുകയാണെന്ന് അല്മായ മുന്നേറ്റം കണ്‍വീനര്‍ അഡ്വ. ബിനു ജോണ്‍, വക്താവ് റിജു കാഞ്ഞൂക്കാരന്‍ എന്നിവര്‍ കുറ്റപ്പെടുത്തി.






