ചാലക്കുടി: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ പ്രശ്നബാധിത മേഖലകളില്‍ നിന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിക്കുന്ന നടപടി ഊര്‍ജിതമാക്കിയെന്ന റവന്യൂമന്ത്രി കെ.രാജന്.
അണക്കെട്ടുകളുടെയും പുഴകളുടെയും മണ്ണിടിച്ചിലിന് സാധ്യതയുള്ള ഇടങ്ങളിലും അതിവേഗം ആളുകളെ മാറ്റിപ്പാര്‍പ്പിക്കണം. 3000 ഓളം കെട്ടിടങ്ങള്‍ ദുരിതാശ്വാസ ക്യാംപുകളായി കണ്ടെത്തിയിട്ടുണ്ട്. വൈകിട്ട് അഞ്ചിന് മുന്‍പ് ആളുകളെ മാറ്റിപ്പാര്‍പ്പിക്കുമെന്നും മന്ത്രി പറഞ്ഞു. ചാലക്കുടിയില്‍ പറഞ്ഞു.
ജനങ്ങള്‍ ആത്മസംയമനം പാലിക്കണം. വിനോദ സഞ്ചാരത്തിനും കാഴ്ച കാണാനുമുള്ള സമയമല്ല ഇത്. വെള്ളത്തിലിറങ്ങുന്നതും മലമ്പ്രദേശങ്ങളിലേക്കുമുള്ള യാത്ര ഒഴിവാക്കണം. ആതിരപ്പിള്ളിയിലേക്ക് ആളുകള്‍ പോകരുത്. പോയാല്‍ തടയാന്‍ പോലീസിനെ നിയോഗിച്ചു. ഇക്കാര്യത്തില്‍ കര്‍ശന നടപടിയുണ്ടാകും.
ഷോളയാര്‍ ഡാം തുറക്കുന്ന സാഹചര്യമുണ്ടായാല്‍ തത്ക്കാലം അത് താങ്ങാന്‍ കഴിയും. പറമ്പിക്കുളത്തേക്ക് തമിഴ്നാട് കൂടുതല്‍ ജലം തുറന്നുവിടുന്ന സാഹചര്യത്തില്‍ മുന്‍കരുതല്‍ സ്വീകരിക്കണം.
ഇന്ന് വൈകിട്ട് മുതല്‍ ചാലക്കുടിയില്‍ എന്‍ഡിആര്‍എഫിന്റെ പുതിയ സേനയെ വിന്യസിക്കും. നിലവില്‍ എന്‍ഡിആര്‍എഫിന്റെ 9 സേനകള്‍ സംസ്ഥാനത്തുണ്ട്. ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കിയിട്ടുണ്ട്. അതാത് ജില്ലകളില്‍ അവസ്ഥ പരിഗണിച്ച് വരും ദിവസങ്ങളില്‍ അവധി നല്കാന് ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്കി.
ആറ് ഡാമുകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ ഇടുക്കി അടക്കമുള്ള വലിയ ഡാമുകളില്‍ അലര്‍ട്ട് നിലവില്‍ പ്രഖ്യാപിച്ചിട്ടില്ലെന്നും മന്ത്രി അറിയിച്ചു.






