തിരുവനന്തപുരം: ഡോളര്‍ കടത്ത് കേസില്‍ മുതിര്‍ന്ന ഐഎഎസ് ഓഫീസുറം മുഖ്യമന്ത്രിയുടെ മൂന് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ എം.ശിവശങ്കര്‍ മുഖ്യ സൂത്രധാരനെന്ന് കസ്റ്റംസിന്റെ കുറ്റപത്രം. യുഎഇ കോണ്‍സുല്‍ ജനറല്‍ അടക്കമുള്ളവര്‍ ഇടപെട്ട ഡോളര്‍ കടത്തിനെ കുറിച്ച് വിവരം ലഭിച്ചിട്ടും ശിവശങ്കര്‍ അക്കാര്യം മറച്ചുവച്ചു. ഇവരുടെ കള്ളക്കടത്തിനെ കുറിച്ചുള്ള ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ശിവശങ്കര്‍ പല തവണ കൂട്ടുപ്രതികളായ സ്വപ്ന സുരേഷിനും സരിത്തിനും ചോര്‍ത്തി നല്‍കിയെന്നും കുറ്റപത്രത്തില്‍ പറയുന്നു.
സ്വപ്നയുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് പിടിച്ചെടുത്ത ഒരു കോടി രൂപ ശിവശങ്കറിന്റേതാണ്. ലൈഫ് മിഷന് പദ്ധതിയില്‍ കമ്മീഷനായി ലഭിച്ചതാണ് ഈ തുക. ലൈഫ് മിഷനിലെ എല്ലാ ഇടപാടുകളും ശിവശങ്കറിന് അറിയാമായിരുന്നു. ലൈഫ് മിഷന് കരാറിലെ വഴിവിട്ട നീക്കങ്ങള്‍ക്ക് നേതൃത്വം നല്കിയതും ശിവശങ്കറാണ്. ലൈഫ് മിഷന്റെ വടക്കാഞ്ചേരിയിലെ കരാര്‍ യൂണിടാക്കിന് നല്‍കിയത് ശിവശങ്കറിന്റെ നിര്‍ദേശപ്രകാരമായിരുന്നുവെന്നും 40 പേജുള്ള കുറ്റപത്രത്തില്‍ പറയുന്നു.
ഡോളര്‍ കടത്ത് കേസില്‍ ആറ് പ്രതികളാണുള്ളത്. ആറാം പ്രതിയാണ് ശിവശങ്കര്‍. യുഎഇ കോണ്‍സുലേറ്റിലെ മുന്‍ ധനകാര്യ വിഭാഗം മേധാവി ഖാലിദ് മുഹമ്മദ് അലി ജൗഫ്രിയാണ് ഒന്നാം പ്രതി. സരിത്ത്, സ്വപ്ന, സന്ദീപ്, സന്തോഷ് ഈപ്പന് എന്നിവരാണ് മറ്റു പ്രതികള്‍.
ശിവശങ്കറിന്റെ പങ്കിനെ കുറിച്ചാണ് കുറ്റപത്രത്തില്‍ ഏറെയും പറയുന്നത്. ശിവശങ്കറും സ്വപ്നയും തമ്മിലുള്ള വാട്സാപ്പ് ചാറ്റുകളെ സംബന്ധിച്ചും കുറ്റപത്രത്തില്‍ പരാമര്‍ശമുണ്ട്. വിദേശത്ത് ബിസിനസ് സംരംഭം തുടങ്ങാന്‍ ശിവശങ്കറിന് താത്പര്യമുണ്ടായിരുന്നതായി വാട്സാപ്പ് ചാറ്റുകളെ അടിസ്ഥാനമാക്കിയാണ് കസ്റ്റംസ് പറഞ്ഞിരിക്കുന്നത്. 2017-ല്‍ മുഖ്യമന്ത്രി യുഎഇയിലുള്ള സമയത്ത് ഖാലിദ് മുഹമ്മദ് ചില ബാഗുകള്‍ കടത്തിയതായുള്ള സ്വപ്നയുടെ മൊഴിയും കുറ്റപത്രത്തിലുണ്ട്. ഈ മൊഴികളാണ് സ്വപ്ന അടുത്തിടെ പുറത്തുവിട്ടത്. പല രാഷ്ട്രീയ നേതാക്കളും വിദേശത്തേക്ക് പണം കടത്തിയതായി സ്വപ്ന മൊഴി നല്‍കിയിട്ടുണ്ടെന്നും കസ്റ്റംസ് കുറ്റപത്രത്തില്‍ പറയുന്നു.






