
തിയേറ്ററില്‍ മികച്ച പ്രതികരണം നേടി മുന്നേറിക്കൊണ്ടിരിക്കുന്ന സിനിമയാണ് ഉണ്ണി മുകുന്ദന് നായകനായ ‘മാളികപ്പുറം’. സിനിമയിലെ താരങ്ങള്‍ മാത്രമല്ല അണിയറിയിലുള്ളവരും പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരരായി മാറിക്കഴിഞ്ഞിട്ടുണ്ട്. സിനിമയുടെ തിരക്കഥാകൃത്ത് അഭിലാഷ് പിള്ളയാണ് അതിലേറ്റവും കൂടുതല്‍ ജനപ്രിയനായിരിക്കുന്നത്. ഇപ്പോഴിതാ അഭിലാഷ് സിനിമയെക്കുറിച്ച് പറഞ്ഞിരിക്കുന്ന ഹൃദയസ്പര്‍ശിയായ ഒരു കാര്യമാണ് മുഖപുസ്തകത്തിലൂടെ ആരാധകരിലേക്കെത്തുന്നത്.
‘‘ക്ലൈമാക്സ് സീനിൽ തത്വമസി പറഞ്ഞു കഴിഞ്ഞതും മനോജ് ഏട്ടനെ ഞാൻ പോയി കെട്ടി പിടിച്ചത് കണ്ണും മനസ്സും നിറഞ്ഞാണ് കാരണം അത്രക്ക് മനോഹരമായാണ് ആ ഡയലോഗ് ഡെലിവറി ചെയ്തത്, മുഴുവൻ സിനിമയെയും ഒരു സീൻ കൊണ്ട് പ്രേക്ഷകരെ മനസിലാക്കി കൊടുക്കുക എന്നത് ഒരു ചെറിയ കാര്യമല്ല എന്നാൽ പ്രകടനം കൊണ്ട് മനോജ് ഏട്ടൻ അത് ഭംഗിയായി ചെയ്തു, CI ഹനീഫ് എന്ന കഥാപാത്രം ചെയ്യാൻ അയ്യപ്പന് വേണ്ടി ജീവിതം മാറ്റിവച്ച ജയവിജയൻമാരിൽ ജയൻ സാറിന്റെ മകൻ മനോജ് മതി എന്ന പ്രൊഡ്യൂസർ ആന്റോ ചേട്ടന്റെ വാക്കുകൾ ശെരിവെച്ചതാണ് ക്ലൈമാക്സിൽ തിയേറ്ററിൽ കിട്ടിയ കൈയടി.
Thank you മനോജ് ഏട്ടാ...’’ എന്നാണ് അഭിലാഷ് കുറിച്ചത്. കുറിപ്പിനൊപ്പം അഭിലാഷ് മനോജ് കെ ജയനെനയും ടാഗ് ചെയ്തിട്ടുണ്ട്.
‘മാളികപ്പുറ’ത്തില്‍ കുറച്ചു ഭാഗത്തു മാത്രം പ്രത്യക്ഷപ്പെടുന്ന താരമാണ് മനോജ് കെ ജയന്. പക്ഷേ സിനിമയിലെ കാമ്പുള്ള ഒരു കഥാപാത്രത്തെയാണ് മനോജ് അവതരിപ്പിച്ചത്.
സിനിമയുടെ ചിത്രീകരണത്തിനുടനീളം വെജിറ്റേറിയന്‍ ഭക്ഷണം മാത്രമേ സെറ്റില്‍ വിളമ്പിയിരുന്നുള്ളൂവെന്നും സിനിമയിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ദേവനന്ദ എന്ന ബാലതാരം ചിത്രത്തിന് വേണ്ടി 75 ദിവസം നോമ്പ് നോറ്റിരുന്നതായും അഭിലാഷ് മുന്‍പ് പറഞ്ഞിരുന്നു.






