
പത്തനംതിട്ട : സംസ്ഥാനത്ത് മിതമായ നിരക്കില്‍ ഇന്റര്‍നെറ്റ് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ 2017-ല്‍ ഇടതുസര്‍ക്കാര്‍ അവതരിപ്പിച്ച കെ-ഫോണ്‍ പദ്ധതി ഇഴയുന്നു. ഓണ്‍ ആകും മുമ്പേ ഓഫാകുമെന്ന് ആശങ്കയിലായ പദ്ധതിക്കെതിരേ 500 കോടി രൂപയുടെ അഴിമതിയാരോപണം.
ഒന്നാം പിണറായി സര്‍ക്കാരിന്റെ അഭിമാന പദ്ധതിയാണ് ഇഴഞ്ഞിഴഞ്ഞ് അകാലചരമമടയുമെന്ന അവസ്ഥയിലായത്. 2020 ഡിസംബറിനു മുമ്പ് പദ്ധതി യാഥാര്‍ഥ്യമാക്കുമെന്നായിരുന്നു പ്രഖ്യാപനം.
പക്ഷേ, മൂന്നുവര്‍ഷം കൂടി പിന്നിട്ടിട്ടും എങ്ങുമെത്തിയില്ല. അതിവേഗ ഇന്റര്‍നെറ്റുമായി ബി.എസ്.എന്‍.എലും ഇതര സ്വകാര്യസേവന ദാതാക്കളും വിപണി െകെയടക്കിക്കഴിഞ്ഞു. രാജ്യത്ത് ഭാഗികമായി 5-ജിയും നിലവില്‍ വന്നു. എന്നിട്ടും എങ്ങുമെത്താതെ ഓണ്‍ ആകും മുമ്പേ ഓഫാകുന്ന നിലയിലാണ് കെ-ഫോണ്‍.
സാമ്പത്തികമായി പിന്നാക്കാവസ്ഥയിലുള്ള 20 ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യമായും മറ്റുള്ളവര്‍ക്ക് മിതമായ നിരക്കിലും ഇന്റര്‍നെറ്റ് സേവനം നല്‍കുമെന്ന വാഗ്്ദാനത്തില്നിന്നു സര്‍ക്കാര്‍ പിന്മാറിയ അവസ്ഥയിലാണ്. പദ്ധതി എങ്ങനെ ലാഭകരമായി മുന്നോട്ടു കൊണ്ടുപോകാം എന്നതിനേക്കുറിച്ച് പഠിക്കാന്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയെ നിയമിച്ചിരിക്കുകയാണിപ്പോള്‍.
ഇതിനിടെയാണ് കൂനിന്മേല് കുരുവായി 500 കോടിയുടെ അഴിമതി ആരോപണം ഉയര്‍ന്നത്. കെ.എസ്.ഇ.ബിയും കെ.എസ്.ഐ.ടി.ഐ.എല്ലും സംയുക്തമായി നടപ്പാക്കുന്ന പദ്ധതിക്കുവേണ്ട ആകെ ചെലവ് 1,516.76 കോടി രൂപയാണെന്നായിരുന്നു ആദ്യ പ്രഖ്യാപനം. സര്‍ക്കാരിന്റെ ടെന്‍ഡര്‍ മാനദണ്ഡപ്രകാരം പരമാവധി 1,130 കോടിമാത്രമായിരുന്നു എസ്റ്റിമേറ്റ് തുക. വസ്തുത ഇതായിരിക്കെ, മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം.ശിവശങ്കരന് ഇടപെട്ട് തുക 10 ശതമാനംകൂട്ടി 1628.35 കോടി രൂപയായി ഉയര്‍ത്തി. തുക വര്‍ധിപ്പിച്ചതിലൂടെ 500 കോടിയുടെ അഴിമതി നടന്നതായാണ് ആരോപണം.
കെ-ഫോണിനായി കേബിള്‍ വലിക്കുന്ന ജോലികള്‍ പൂര്‍ത്തീകരിച്ചിട്ട് നാളുകളായി. 4,000 സര്‍ക്കാര്‍ ഓഫീസുകളില്‍ പവര്‍ ഗ്രിഡിന്റെ സഹായത്തോടെ കണക്ഷനും നല്കി. എന്നാല്‍ പൊതുജനത്തിനു സേവനം നല്കാന് ഇനിയും അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല.






