
കൊച്ചി: ശബരിമല തിരുവാഭരണത്തിന്റെ ഉടമസ്ഥാവകാശ തര്‍ക്കം സംബന്ധിച്ച കേസ് നാളെ വീണ്ടും സുപ്രീം കോടതിയുടെ പരിഗണനക്ക് എത്തും. സംസ്ഥാന സര്‍ക്കാരിനും പന്തളം കൊട്ടാരത്തിനും ഒരുപോലെ നിര്‍ണായകമാണു തിരുവാഭരണ കേസ്.
2006 ജൂണില്‍ ശബരിമലയില്‍ നടന്ന ദേവപ്രശ്നം ശരിവച്ചുള്ള ഹൈക്കോടതി വിധിക്കെതിരേ പി. രാമവര്‍മരാജയും പന്തളം കൊട്ടാരത്തിലെ മറ്റ് അംഗങ്ങളും നല്കിയ ഹര്‍ജിയാണു പരിഗണിക്കുന്നത്. 2020 ഫെബ്രുവരിയില്‍ കോടതി പരിഗണിച്ച കേസ് രണ്ടു വര്‍ഷത്തിനു ശേഷമാണു വീണ്ടും വരുന്നത്. കഴിഞ്ഞ നവംബറില്‍ കേസ് ലിസ്റ്റു ചെയ്തിരുന്നെങ്കിലും വീണ്ടും മാറ്റിയിരുന്നു.
ജസ്റ്റീസ് സി.എന്‍. രാമചന്ദ്രന് നായരും പത്തനംതിട്ട ജില്ലാ ജഡ്ജിയും മുദ്രവച്ച കവറില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടുകള്‍ നാളെ പരിഗണിയ്ക്കും. റിപ്പോര്ട്ടിന്മേല് തുടര്‍നടപടി കോടതി തീരുമാനിക്കും.
അയ്യപ്പനു ചാര്‍ത്തുന്ന തിരുവാഭരണത്തിന്റെ മൂല്യം, തൂക്കം, വലുപ്പം, പഴക്കം എന്നിവയുടെ കണക്കെടുത്തു സീല്‍ വച്ച കവറില്‍ റിപ്പോര്‍ട്ടു നല്കാന് സര്‍ക്കാരിന്റെ ശിപാര്‍ശപ്രകാരം റിട്ട. ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന് നായരെ 2020 ഫെബ്രുവരിയില്‍ സുപ്രീംകോടതി നിയോഗിച്ചിരുന്നു.
16 തിരുവാഭരണങ്ങളിലാണു പന്തളം രാജകുടുംബവുമായി തര്‍ക്കമുള്ളതായി സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. തിരുവാഭരണം ദേവന്റെയാണെന്നാണു ദേവസ്വംബോര്‍ഡിന്റെ വാദം. എന്നാല്‍, അവ പരമ്പരാഗതമായി കൊട്ടാരത്തിന്റെ സൂക്ഷിപ്പിലാണെന്നും ദേവനു വേറെ ആഭരണങ്ങളുണ്ടെന്നും കൊട്ടാരം വാദിക്കുന്നു.
ഇന്ദ്രനീലക്കല്ല് പതിച്ച തിരുമുഖം, പ്രഭാമണ്ഡലം, വലിയ വാള്, ചെറിയ വാള്, കലം, ആനരൂപം വലുത്, ചെറുത്, വിശറി, കടുവ രൂപം, തിടമ്പ്, വജ്ര മോതിരം, സ്വര്‍ണഫലകം, സ്ത്രീരൂപം, ചെമന്ന കൊടി, വെളുത്ത കൊടി, വെള്ളി കവറിങ് ഉള്ള ശംഖ് എന്നിവയാണു തര്‍ക്ക വസ്തുക്കള്‍.
ചെറിയ ആനയുടെ കൊമ്പ് വെള്ളിയുമാണ്. ബാക്കിയെല്ലാം സ്വര്‍ണ ഉരുപ്പടികളാണ്. അയ്യപ്പന്റെ പിതൃസ്ഥാനീയനായ പന്തളം രാജാവ് പണികഴിപ്പിച്ചതാണ് ആഭരണങ്ങള്‍ എന്നാണു ചരിത്രം. ശബരിമല വിഗ്രഹത്തില്‍ അണിയുന്ന ഇന്ദ്രനീലക്കല്ല് പതിച്ച തിരുമുഖമാണു പ്രധാനം.
തിരുവാഭരണം രാജകുടുംബത്തിന്റെ കൈവശം തുടരുന്നതില്‍ സുരക്ഷാപ്രശ്നമുണ്ടോ എന്ന വിഷയം പരിശോധിക്കണമെന്നും കോടതി അന്നു നിര്‍ദേശിച്ചിരുന്നു. ദേവപ്രശ്നം ക്ഷേത്രത്തിന്റെ ഉടമകളായ തങ്ങളുടെ സമ്മതമില്ലാതെ നടത്തിയതാണെന്നും അതിന്റെ അടിസ്ഥാനത്തിലുള്ള നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതു തടയണമെന്നും ശബരിമല ഭരണത്തിനു പ്രത്യേക ഉപദേശക സമിതി വേണമെന്നുമാണു കൊട്ടാരത്തിന്റെ വാദം.
തിരുവാഭരണങ്ങളുടെ സൂക്ഷിപ്പ് അവകാശം നഷ്ടമാകുമോ എന്നാണു അവരുടെ ആശങ്ക. എന്നാല്‍, തിരുവാഭരണ ഉടമസ്ഥാവകാശത്തെ ചൊല്ലി കൊട്ടാരത്തിലെ രണ്ടു വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തില്‍ സുപ്രീംകോടതി അതൃപ്തി അറിയിച്ചിരുന്നു.






