
തിരുവനന്തപുരം: യുവജന കമ്മിഷന് അധ്യക്ഷ ചിന്ത ജെറോമിന്റെ പിഎച്ച്.ഡി. പ്രബന്ധത്തിലെ പിഴവുകള്‍ വിവാദമായിട്ടും പ്രതികരിക്കാതെ കേരള സര്‍വകലാശാല. ചിന്തയുടെ ശമ്പളക്കുടിശിക വിവാദം കെട്ടടങ്ങും മുമ്പാണ് ഗവേഷണ പ്രബന്ധത്തിലെ തെറ്റുകള്‍ ചര്‍ച്ചയായത്.
പ്രബന്ധത്തില്‍ വാഴക്കുലയുടെ രചയിതാവായി ചങ്ങമ്പുഴയ്ക്കു പകരം വൈലോപ്പിള്ളിയെന്ന് തെറ്റിച്ചെഴുതിയതാണ് ആദ്യം വിവാദമായത്. '' നവലിബറല്‍ കാലഘട്ടത്തിലെ മലയാള കച്ചവടസിനിമയുടെ പ്രത്യയശാസ്ത്ര അടിത്തറ'' എന്നതായിരുന്നു ഗവേഷണ വിഷയം. പ്രബന്ധത്തിലെ പലഭാഗങ്ങളും കോപ്പിയടിച്ചതാണെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.
ബോധി കോമണ്‍സ് എന്ന വെബ്സൈറ്റില്‍ 2010ല്‍ പ്രസിദ്ധീകരിച്ചലേഖനത്തിലെ ആശയവും ആ ലേഖനത്തില്‍ വാഴക്കുലയുടെ രചയിതാവിനെ തെറ്റായി രേഖപ്പെടുത്തിയത് അതേപടിയും ചിന്ത തീസിസില്‍ പകര്‍ത്തിയെന്നാണ് ആക്ഷേപം.
സേവ് യൂണിവേഴ്സിറ്റി ക്യാംപെയിന് കമ്മിറ്റി ഇതു സംബന്ധിച്ച് കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്കു പരാതി നല്കി. കേരള സര്‍വകലാശാല പ്രോ വൈസ് ചാന്‍സലറായിരുന്ന ഡോ. അജയകുമാറിന്റെ മേല്‍നോട്ടത്തിലാണ് ചിന്ത ഗവേഷണ പ്രബന്ധം സമര്‍പ്പിച്ചത്.
2021 ല്‍ സര്‍വകലാശാല ഇതിന് പിഎച്ച്.ഡി നല്‍കുകയായിരുന്നു. ഡോ. അജയകുമാറും വിവാദത്തെക്കുറിച്ചു പ്രതികരിച്ചിട്ടില്ല. ഗവേഷണ പ്രബന്ധം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള പരാതിയും സര്‍വകലാശാലയ്ക്കു മുന്നിലുണ്ട്.
യുവജന കമ്മിഷന് അധ്യക്ഷയുടെ പിഎച്ച്.ഡി. പ്രബന്ധത്തിലെ പിഴവുകള്‍ ചൂണ്ടിക്കാട്ടി കേരള സര്‍വകലാശാലാ ആസ്ഥാനത്തേക്കു യുത്ത് കോണ്‍ഗ്രസ് പ്രതിഷേധപ്രകടനം നടത്തി. വാഴക്കുലയുമായിട്ടായിരുന്നു പ്രകടനം.
വേട്ടയാടാന്‍ അനുവദിക്കില്ലെന്ന് എല്‍.ഡി.എഫ്.
തിരുവനന്തപുരം: യുവജന കമ്മിഷന് അധ്യക്ഷ ചിന്ത ജെറോമിനെ വേട്ടയാടാനുള്ള നീക്കം അനുവദിക്കില്ലെന്ന് എല്‍.ഡി.എഫ്. കണ്‍വീനര്‍ ഇ.പി.ജയരാജന്. തെറ്റ് പറ്റാത്തവരായി ആരുമില്ലെന്നും ഇത്തരം കാര്യങ്ങളെ മനുഷ്യത്വപരമായി സമീപിക്കണമെന്നും അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
ഫെയ്സ്ബുക്ക് കുറിപ്പില്‍നിന്ന്:
'' വളര്‍ന്നു വരുന്ന യുവ വനിതാ നേതാവിനെ സ്ഥാപിത ലക്ഷ്യങ്ങള്‍വച്ച് വേട്ടയാടുകയാണ്. പലതരത്തിലുള്ള ആക്ഷേപങ്ങളും ഉയര്‍ത്തിവിടുന്നു. യുവജന കമ്മിഷന് ചെയര്‍പഴ്സണിന്റെ ശമ്പളം നിശ്ചയിക്കുന്നതും ആനുകൂല്യങ്ങള്‍ തീരുമാനിക്കുന്നതും ചിന്തയല്ല. അത് സര്‍ക്കാരിന്റെ പൊതുനയത്തിന്റെ ഭാഗമായാണ്.
യുവജന കമ്മിഷന് സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക രംഗത്തു നടത്തുന്ന ഇടപെടലുകള്‍ കണ്ട് അസഹിഷ്ണരായ ആളുകള്‍ ചിന്ത ജെറോമിനെ വ്യക്തിഹത്യ നടത്തുകയാണ്. ഇത്തരം വേട്ടയാടലിലൂടെ, വളര്‍ന്നു വരുന്ന ഒരു മഹിളാനേതാവിനെ തളര്‍ത്തിക്കളയാമെന്ന് ആരും വ്യാമോഹിക്കണ്ട.
വളര്‍ന്നുവരുന്ന നേതൃത്വത്തെ മാനസികമായി തളര്‍ത്തി ഇല്ലാതാക്കി കളയാമെന്നതും സി.പി.എമ്മിന്റെ ഭാഗമായി നേതൃനിരയിലേക്ക് വളര്‍ന്നു വരുന്നവരെ തെരഞ്ഞുപിടിച്ച് അക്രമിക്കുന്നതും കോണ്‍ഗ്രസ് അജന്‍ഡയാണ്. തെറ്റുകള്‍ വന്നുചേരാത്തവരായി ആരുമില്ല മനുഷ്യരില്‍. ഒരുപാട് ശരികള്‍ ചെയ്യുന്നതിനിടയില്‍ അറിയാതെ ചില പിഴവുകള്‍ വന്നുചേരാം. അതെല്ലാം മനുഷ്യസഹജമാണ്. എഴുത്തിലും വാക്കിലും പ്രയോഗങ്ങളിലും എല്ലാം തെറ്റുപറ്റാത്തവരായി ആരെങ്കിലും ഉണ്ടോ?.
ഇത്തരത്തിലുള്ള കാര്യങ്ങളെ മനുഷ്യത്വപരമായി സമീപിക്കാതെ അതിനെ ഉപയോഗിച്ച് അവരെ ആക്രമിക്കുക എന്നതാണ് ചിന്തയ്ക്കു നേരെ നടക്കുന്നത്. ഒരോന്നിനെക്കുറിച്ചും നിരീക്ഷണം നടത്താനും പരിശോധനകള്‍ നടത്താനുമുള്ള അതോറിറ്റികള്‍ ഈ രാജ്യത്തുണ്ട്. അതെല്ലാം അവര്‍ ചെയ്യട്ടെ. നേതൃപദവിയിലേക്ക് വളര്‍ന്നുവരുന്നവരെ വ്യക്തിഹത്യയിലൂടെ ദുര്‍ബലപ്പെടുത്താനുള്ള രാഷ്ട്രീയ നീക്കം ഉപേക്ഷിക്കണം.''






