
പത്തനംതിട്ട: ഫൈവ് ജി തരംഗത്തിനു മുന്നില്‍ മുടന്തിനീങ്ങുന്ന കെ-ഫോണ്‍ പദ്ധതിക്കായി ബജറ്റില്‍ വീണ്ടും 100 കോടി രൂപ. 1516.76 കോടി രൂപയാണ് പദ്ധതി ചെലവായി കണക്കാക്കിയത്. ഇതിനുപിന്നില്‍ 500 കോടിയുടെ അഴിമതി ആരോപണം നിലനില്‍ക്കുമ്പോഴാണ് വീണ്ടും 100 കോടി കൂടി അനുവദിച്ചത്. കെ-ഫോണിലൂടെ അതിവേഗ ഇന്റര്‍നെറ്റാണ് വിഭാവന ചെയ്യുന്നത്.
കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് ഉള്‍പ്പെടെ ഒട്ടേറെ നഗരങ്ങളില്‍ ജിയോയുടെ 5 ജി സേവനം എത്തിക്കഴിഞ്ഞു. ഈ വര്‍ഷം അവസാനത്തോടെ ജിയോയും എയര്‍ടെല്ലും സംസ്ഥാനം മുഴുവന്‍ 5 ജി എത്തിക്കാനുള്ള പ്രവര്‍ത്തനങ്ങളിലാണ്. ഈ സാഹചര്യത്തില്‍, സാങ്കേതികമായി ഏറെ പിന്നിലായ കെ-ഫോണിനു വരിക്കാരെ കണ്ടെത്താന്‍ ബുദ്ധിമുട്ടുകയാണ് സര്‍ക്കാര്‍.
2017ല്‍ പ്രഖ്യാപിച്ച കെ- ഫോണ്‍ ഇതുവരെ വീടുകളിലേക്ക് എത്തിയിട്ടില്ല. ഈ മാസം 16 മുതല്‍ 18 വരെ കേരളം സന്ദര്‍ശിക്കുന്ന രാഷ്ട്രപതിയെക്കൊണ്ട് കെ-ഫോണിന്റെ ഗാര്‍ഹിക കണക്ഷന് ഉദ്ഘാടനം ചെയ്യിക്കാനാണ് തിരക്കിട്ട നീക്കം.
ഒരു നിയമസഭാ മണ്ഡലത്തില്‍ 100 ബി.പി.എല്‍ കുടുംബങ്ങള്‍ എന്ന കണക്കില്‍ 14,000 കുടുംബങ്ങള്‍ക്ക് ആദ്യ ഘട്ടത്തില്‍ സൗജന്യ ഇന്റര്‍നെറ്റ് ലഭ്യമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. എന്നാല്‍ കിണഞ്ഞു ശ്രമിച്ചിട്ടും ഇതുവരെ ലഭിച്ചത് 6581 പേരുടെ പട്ടികമാത്രം. കേരളത്തിന്റെ മുക്കിലും മൂലയിലുമായി 30,000 കിലോമീറ്ററില്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ ശൃംഖല സ്ഥാപിക്കുമെന്നായിരുന്നു പ്രഖ്യാപനമെങ്കിലും ഇതുവരെ സ്ഥാപിച്ചത് 18,174 കിലോമീറ്റര്‍ മാത്രം. 11,288 ഓഫീസുകളില്‍ മാത്രമാണ് കണക്ഷന് നല്‍കിയത്. കേരളാ വിഷനാണ് വീടുകളില്‍ കണക്ഷഷന് നല്‍കുന്നത്.
ഇതിനുള്ള ധാരണാ പത്രം ഒപ്പിട്ടത് കഴിഞ്ഞ ദിവസം മാത്രം. രണ്ടാഴ്ചയ്ക്കുള്ളില്‍ 18,174 ഓഫീസുകളില്‍ കെ-ഫോണ്‍ സംവിധാനം എത്തുമെന്ന് കെ ഫോണ്‍ സി.ഇ.ഒ സന്തോഷ് ബാബു പറയുന്നു. 6,000 കുടുംബങ്ങള്‍ക്ക് ഫിസിക്കല്‍ കണക്ഷനുകള്‍ നല്‍കിയിട്ടുണ്ടെന്നും കെ-ഫോണ്‍ ലോഞ്ച് പ്രഖ്യാപിക്കുന്ന ദിവസം മുതല്‍ അവര്‍ക്ക് ഇന്റര്‍നെറ്റ് സേവനം ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.






