
തിരുവനന്തപുരം: എക്സൈസ് വകുപ്പിന്റെ പ്രവര്‍ത്തനത്തില്‍ വലിയ ക്രമക്കേടുകളെന്ന് സി.എ.ജി. റിപ്പോര്‍ട്ട്. കമ്പനികളുടെ പുനഃസംഘടനയിലോ ഹോട്ടലുകളുടെ വര്‍ഗീകരണ മാറ്റത്തിലോ ഒന്നും വകുപ്പ് വേണ്ടത്ര ശ്രദ്ധിക്കുന്നില്ല. ഇതിലൂടെ സംസ്ഥാനത്തിന് ലഭിക്കാവുന്ന കോടികളാണ് നഷ്ടമായിരിക്കുന്നതെന്നും മന്ത്രി കെ.എന്‍. ബാലഗോപാല്‍ നിയമസഭയില്‍ സമര്‍പ്പിച്ച സി.എ.ജി. റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
അബ്കാരി നിയമപ്രകാരം ലൈസന്‍സ് അല്ലെങ്കില്‍ പെര്‍മിറ്റ് കൈവശമുള്ള ഏതെങ്കിലും വ്യക്തിയോ വ്യക്തികളോ ഇവ ലഭിക്കാന്‍ സഹായകരമായിരുന്ന ഉടമ്പടിയില്‍ എന്തെങ്കിലും പുനഃസംഘടനയോ കൂട്ടിചേര്‍ക്കലോ വരുത്താന്‍ പാടില്ല. അത്തരത്തില്‍ ചെയ്താല്‍ എക്സൈസ് കമ്മിഷണര്‍ക്ക് മൂന്നുലക്ഷം രൂപ പിഴ വിധിക്കാം. പിഴ ഒടുക്കിയാല്‍ അത് ക്രമവല്ക്കരിക്കുകയും ചെയ്യാം.
2018-19 മുതല്‍ 2019-20 വരെയുള്ള കാലയളവില്‍ വിദേശ മദ്യവിതരണ ലൈസന്‍സുള്ള 161 കമ്പനികളില്‍ പരിശോധന നടത്തിയപ്പോള്‍ അതില്‍ 17 കമ്പനികള്‍ 22 അവസരങ്ങളില്‍ എക്സൈസ് കമ്മിഷണറുടെ അനുമതിയില്ലാതെ ഡയറക്ടര്‍ പങ്കാളികളെ കൂട്ടിച്ചേര്‍ക്കുകയോ നീക്കം ചെയ്യുകയോ ചെയ്തതായി കണ്ടെത്തി. ഈ അനധികൃത നടപടികള്‍ കണ്ടെത്തുന്നതിലും പിഴ ചുമത്തുന്നതിലും എക്സൈസ് കമ്മിഷണര്‍ പരാജയപ്പെട്ടു. ഇതിലൂടെ സംസ്ഥാനത്ത് 0.88 കോടി രൂപയുടെ നഷ്ടമാണുണ്ടായത്.
2012 ഏപ്രിലിനും 2018 മാര്‍ച്ചിനും ഇടയില്‍ വിദേശമദ്യ െലെസന്‍സ് െകെവശമുണ്ടായിരുന്നതും ടൂ-സ്റ്റാര്‍ വര്‍ഗീകരണമോ അതിന് മുകളിലോ അല്ലാത്തതുമായ ഹോട്ടലുകളുടെ ഡയറക്ടര്‍ ബോര്‍ഡുകളുടെ പുനഃസംഘടനയിലും ഇതേ രീതിയിലുള്ള വീഴ്ചയുണ്ടായിട്ടുണ്ട്. ഇതിലുടെ 0.46 കോടി രൂപയാണ് നഷ്ടം. കേരള എക്സൈസ് മാനുവല്‍ പ്രകാരം ഒരാളുടെ പേരിലുള്ള െലെസന്‍സ് മറ്റൊരാളിലേക്ക് മാറ്റാന്‍ പാടില്ല.
അത്തരത്തില്‍ ഒരു മാറ്റം അനിവാര്യമാണെങ്കില്‍ ലൈസന്‍സി അത് സറണ്ടര്‍ ചെയ്തശേഷം ആര്‍ക്കാണോ കൈമാറ്റം ചെയ്യേണ്ടത് അയാളെ പുതിയ അപേക്ഷനായി പരിഗണിക്കുകയുമാണ് വേണ്ടത്. ഇതൊന്നും പാലിക്കാത്തത് സംസ്ഥാനത്തിന് 0.26 കോടി രൂപയുടെ വരുമാന നഷ്ടമുണ്ടാക്കിയെന്നും സി.എ.ജി കുറ്റപ്പെടുത്തുന്നു.






