
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഇപ്പോഴത്തെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന് ഇ.ഡിക്കു മുന്നില്‍ ഹാജരാകാനിരിക്കെ ഇന്നു സമ്മേളിക്കുന്ന നിയമസഭയില്‍ വിവാദമുറപ്പ്. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനു പിന്നാലെ രവീന്ദ്രനും കുരുക്ക് മുറുകുന്നത് പ്രതിപക്ഷം ആയുധമാക്കും.
ബജറ്റ് പാസാക്കാനാണ് ഇന്നു നിയമസഭ ചേരുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി തട്ടിപ്പ്, മെഡിസെപ് തളര്‍ച്ച, നികുതി വര്‍ധന, ഇന്ധന സെസ്, കൊച്ചിയിലെ കുടിവെള്ളക്ഷാമം, കെ.എസ്.ആര്.ടി.സി... എന്നിങ്ങനെ ഒരുപിടി വിഷയങ്ങള്‍ പ്രതിപക്ഷം സഭയില്‍ സര്‍ക്കാരിനെതിരേ ആയുധമാക്കും. സഭയ്ക്ക് പുറത്തും പ്രതിപക്ഷ സംഘടനകളുടെയും ബി.ജെ.പിയുടെയും നേതൃത്വത്തില്‍ വന്‍പ്രതിഷേധത്തിനു സാധ്യതയുണ്ട്.
മുഖ്യമന്ത്രിയുടെ സുരക്ഷയുടെ പേരില്‍ പ്രതിപക്ഷ യുവജന സംഘടനാ പ്രവര്‍ത്തകരെ പോലീസ് അടിച്ചമര്‍ത്തുകയാണെന്നും ആരോപണം സഭയിലും പ്രതിപക്ഷം ഉന്നയിക്കുമെന്നുറപ്പാണ്. സര്‍ക്കാര്‍ - ഗവര്ണര്പോര്, സര്‍വകലാശാലകളിലെ പ്രതിസന്ധി എന്നിവയും സഭാ സമ്മേളനത്തിലെ പ്രധാന വിഷയങ്ങളാവും. കാലിക്കറ്റ് സര്‍വകലാശാല സിന്‍ഡിക്കേറ്റ് നോമിനേഷന് ബില്‍ അവതരിപ്പിക്കാന്‍ ഗവര്‍ണര്‍ അനുവാദം നല്‍കിയില്ല. ബില്‍ സഭയിലെത്തിയാല്‍ അതും തര്‍ക്കത്തിന് വഴിവയ്ക്കും. ഇന്നലെ സര്‍ക്കാരിന് ഗവര്‍ണര്‍ അയച്ച കത്തും സഭയില്‍ പ്രതിപക്ഷം ഉന്നയിക്കും.
എന്നാല്‍, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി തട്ടിപ്പ് സി.പി.എമ്മും കോണ്‍ഗ്രസും തമ്മിലുള്ള രാഷ്ട്രീയ പോരിലേക്ക് നീങ്ങിയതാകും സഭാതലത്തില്‍ ശക്തമായി പ്രതിഫലിക്കുക. ഓരോ ദിവസവും പുറത്തു വരുന്ന ഞെട്ടിക്കുന്ന വിവരങ്ങള്‍ നിരത്തി സര്‍ക്കാരിനെ നേരിടാന്‍ ഒരുങ്ങുന്ന പ്രതിപക്ഷത്തെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെയും അടൂര്‍പ്രകാശ് എം.പിയുടെയും അനര്‍ഹര്‍ക്ക് വേണ്ടിയുള്ള ശിപാര്‍ശ ഉയര്‍ത്തിയാകും ഭരണപക്ഷം പ്രതിരോധിക്കുക.
ഇന്ധന സെസ് വര്ധനക്കെതിരേയുള്ള പ്രതിപക്ഷ പ്രതിഷേധത്തിനിടെയാണ് ഒടുവില്‍ നിയമസഭ പിരിഞ്ഞത്. ചോദ്യോത്തര വേള റദ്ദാക്കി മറ്റ് നടപടി ക്രമങ്ങള്‍ വേഗത്തിലാക്കിയാണ് അന്നു സഭ പിരിഞ്ഞത്. സഭ തുടങ്ങിയപ്പോള്‍ മുതല്‍ പ്രതിപക്ഷം പ്രതിഷേധം തുടങ്ങിയിരുന്നു. മുദ്രാവാക്യം വിളികളുമായാണു പ്രതിപക്ഷം എത്തിയത്. സഭാ നടപടികളുമായി സഹകരിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് സ്പീക്കറെ അറിയിച്ചിരുന്നു.
ഇന്ധന സെസ്, നികുതി വര്‍ധന എന്നിവ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഷാഫി പറമ്പില്‍, സിആര്‍ മഹേഷ്, മാത്യു കുഴല്‍ നാടന്‍, നജീബ് കാന്തപുരം എന്നിവര്‍ സഭാകവാടത്തില്‍ സത്യഗ്രഹമിരിക്കുകയായിരുന്നു. ഇതു തുടരുമോയെന്നും എന്നും ഇന്നറിയാം. ഇന്നു തുടങ്ങി മാര്‍ച്ച് 30 വരെയാണ് നിയമസഭ ചേരുക.





