
തിരുവനന്തപുരം : ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്ന് അച്ചടക്ക നടപടിക്ക് വിധേയരായ പോലീസുകാരെ കുറ്റവിമുക്തരാക്കിയ മുന്‍ എഡിജിപിയുടെ ഉത്തരവുകള്‍ ഡിജിപി പുനഃപരിശോധിക്കുന്നു.ഗുരുതര കുറ്റകൃത്യത്തിന് പിരിച്ചുവിട്ട ഇന്‍സ്പെക്ടറെ കുറ്റവിമുക്തനാക്കിയ വിജയ് സാക്കറെയുടെ റിപ്പോര്‍ട്ടുകള്‍ ചട്ടവിരുദ്ധമാണെന്നാണ് നിലവിലെ എഡിജിപിയുടെ റിപ്പോര്‍ട്ട്.
ക്രിമിനല്‍ കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് പിരിച്ചുവിടനായായി ആസ്ഥാനത്ത് 59 ഉദ്യോഗസ്ഥരുടെ പട്ടിക തയ്യാറാക്കി ഇവരുടെ കുറ്റകൃത്യങ്ങളും തുടര്‍നടപടിയും പരിശോധിച്ചപ്പോഴാണ് ഉന്നത ഉദ്യോഗസ്ഥര്‍ ഞെട്ടിയത്. കൊലപാതകശ്രമം, ബലാല്‍സംഗം, സ്ത്രീകളോട് മോശമായി പെരുമാറല്‍ അടക്കമുള്ള കുറ്റകൃത്യങ്ങള്‍ ചെയ്ത ഉദ്യോഗസ്ഥരുടെ അച്ചടക്ക നടപടികള്‍ മുന്‍ എഡിജിപി വിജയ് സാഖറെ ഇടപെട്ട് ലഘൂകരിച്ചു
തൊടുപുഴ ഇന്‍സ്പെക്ടറായിരുന്ന ശ്രീമോന്, ക്രൈം ബ്രാഞ്ച് ഇന്‍സ്പെക്ടര്‍ ശിവശങ്കരന്, കൊച്ചിയിലെ സിവില്‍ പൊലീസ് ഓഫീസറായിരുന്ന ഗിരീഷ്ബാബു എന്നിവരെ കുറ്റവിമുക്തരാക്കിയ മുന്‍ എഡിജിപിയുടെ ഉത്തരവുകള്‍ ചട്ടവിരുദ്ധമാണെന്ന് നിലവിലെ എഡിജിപി എം.ആര് അജിത് കുമാറാണ് ഡിജിപിക്ക് റിപ്പോര്‍ട്ട് നല്‍കിയത്. ഡിജിപിയുടെ നിര്‍ദ്ദേശ പ്രകാരമായിരുന്നു പരിശോധന.
ബലാല്‍സംഗ കേസിലെ പരാതിക്കാരിയെ വധിക്കാന്‍ ശ്രമിച്ച കേസും വിജിലന്‍സ് കേസും അടക്കം 14 കേസുകളില്‍ അച്ചടക്ക നടപടി നേരിട്ട ഉദ്യോഗസ്ഥനാണ് ക്രൈം ബ്രാഞ്ച് ഇന്‍സ്പെക്ടര്‍ ശിവശങ്കരന്. ഇരയെ വാഹനമിടിച്ചു കൊല്ലാന്‍ ശ്രമിച്ച കേസില്‍ ശിവശങ്കറിനെതിരെ ക്രൈം ബ്രാഞ്ച് അന്വേഷണം അന്തിമഘട്ടത്തിലാണ്. ഇതിനിടെയാണ് ശിവശങ്കരനെതിരെയുണ്ടായിരുന്ന വകുപ്പ്തല നടപടി മുന്‍ എഡിജിപി ഒഴിവാക്കിയത്. മറ്റ് ചില കേസുകളില്‍ നല്കിയ ശിക്ഷകള്‍ വെറും ശാസനയിലുമൊതുക്കി.
ഹൈക്കോടതി നിര്‍ദ്ദേശാനുസരണം നടത്തിയ അന്വേഷണത്തില്‍ 18 കേസുകളാണ് തൊടുപുഴ ഇന്‍സ്പെക്ടറായ ശ്രീമോനെതിരെ തെളിഞ്ഞത്. ഉത്തരമേഖല ഐജി പിരിച്ചുവിട്ട ശ്രീമോനെ വിജയ് സാക്കറെ തിരിച്ചെടുത്തു. നിരവധിക്കേസുകളില്‍ പ്രതിയായിരുന്ന കൊച്ചിയിലെ സിവില്‍പൊലിസ് ഓഫീസര്‍ ഗിരീഷ് ബാബുവിനെ മുന്‍ കമ്മീഷണര്‍ നാഗരാജു പിരിച്ചുവിട്ടു. ഗിരീഷ് നല്കിയ അപ്പീല്‍ പരിഗണിച്ച് ഇയാളെയും തിരിച്ചെടുത്തു.
സര്‍വ്വീസില്‍ കയറി ദിവസങ്ങള്‍ക്കുള്ളില്‍ ഗിരീഷ് ബാബു വീണ്ടും ക്രിമിനല്‍ കേസില്‍ അറസ്റ്റിലായി. ഗിരീഷ് ബാബുവിനെ ഇപ്പോള്‍ വീണ്ടും പിരിച്ചുവിട്ടു. ഡിജിപി അടുത്തിടെ വിളിച്ച ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലും മുന്‍ എഡിജിപിയെ വിമര്‍ശിച്ചിരുന്നു. വിജയ് സാക്കറെ സംരക്ഷിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ ഉടന്‍ കര്‍ശന നടപടിയുണ്ടാകും. റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ ഡിജിപി സര്‍ക്കാറിനെ അറിയിക്കും.






