
ഓസ്ക്കര്‍ പുരസ്ക്കാര പ്രഖ്യാപനം ഉണ്ടായ മാര്‍ച്ച് 13 ന് ബൊമ്മന്റെ ഫോണിന് വിശ്രമം ഉണ്ടായിരുന്നില്ല. ബൊമ്മനും ബെല്ലിയും നിറഞ്ഞുനിന്ന ദി എലിഫന്റ് വിസ്പര്‍ ഓസ്ക്കറില്‍ മികച്ച ഡോക്യൂ ഷോര്‍ട്ട് ഫിലിമായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ ഇരുവരേയും തേടി അഭിനന്ദന പ്രവാഹമായിരുന്നു. അതേസമയം ലോകം മുഴുവന്‍ ആഘോഷിക്കപ്പെടുമ്പോഴും താന്‍ ഇതുവരെ ഓസ്ക്കര്‍ നേടിയ സിനിമ കണ്ടിട്ടില്ലെന്നാണ് ബൊമ്മന് പറയുന്നത്.
തമിഴ്നാട്ടിലെ ധര്‍മ്മപുരിയില്‍ കൃഷിഭൂമിയ്ക്ക് ചുറ്റും കെട്ടിയിരുന്ന വൈദ്യൂതി വേലിയില്‍ നിന്നും ഷോക്കേറ്റ് ചെരിഞ്ഞ മൂന്ന് ആനകളുടെ കുഞ്ഞ് ഉള്‍പ്പെടെ രണ്ടു കുട്ടിയാനകളെ പോറ്റിവളര്‍ത്തിയാണ് ബൊമ്മനും ഭാര്യ ബെല്ലിയും ഓസ്ക്കറിന്റെ നെറുകയിലേക്ക് ഉയര്‍ന്നത്.
ദി എലിഫന്റ് വിസ്പേഴ്സിലെ ബൊമ്മനും ഭാര്യ ബെല്ലിയും മുതുമല കടുവകേന്ദ്രത്തിലെ തെപ്പാക്കാട് സ്വദേശികളായ കാട്ടുനായ്ക്കന്‍ ഗോത്ര വിഭാഗത്തില്‍ പെടുന്നവരാണ്. തങ്ങള്‍ വിഷയമായ ഡോക്യൂ ഷോര്‍ട്ട്ഫിലിം പുരസ്ക്കാരം നേടിയതൊന്നും ഇവര്‍ അറിഞ്ഞിരുന്നില്ല. ചിത്രീകരിച്ചുകൊണ്ടിരുന്ന സമയത്ത് അറ്റവും മുറിയും കണ്ടതല്ലാതെ ഇതുവരെ സിനിമ കണ്ടിട്ടില്ലെന്നും മുതുമലയില്‍ തിരിച്ചെത്തിയിട്ട് വേണം സിനിമ കാണാനെന്നുമായിരുന്നു തന്നെ വിളിച്ച മാധ്യമങ്ങളോടെല്ലാം ബൊമ്മന് പറഞ്ഞത്.
28 വര്‍ഷം പാപ്പാന് പണിയെടുത്ത 55 കാരനായ ബൊമ്മനും ഭാര്യ ബെല്ലിയും അവര്‍ രക്ഷപ്പെടുത്തി വളര്‍ത്തിയ രഘു എന്ന കുട്ടിയാനയും തമ്മിലുള്ള ബന്ധമായിരുന്നു ദി എലിഫന്റ് വിസ്പേഴ്സ് പറഞ്ഞത്. നീലഗിരി മുതുമലൈ തെപ്പാക്കാട് ക്യാമ്പിലെ വെറ്റിനറി സെന്ററിലെ ആനകള്‍ ബൊമ്മനും ബെല്ലിയ്ക്കും എപ്പോഴും ആവേശമാണ്. ഇവരുടെ ജീവിതം എല്ലായ്പ്പോഴും കാട്ടാനകളെയും അവയുടെ ഉപേക്ഷിക്കപ്പെടുന്ന ആനക്കൂട്ടികളെയും ചുറ്റിപ്പറ്റിയാണ്.
ഡോക്യുമെന്ററിയിലെ രണ്ട് ആന നായകന്മാരുടെയും രണ്ടു വര്‍ഷത്തെ പോറ്റമ്മയായിരുന്നു ബെല്ലി. ഒരു വര്‍ഷം മുമ്പാണ് ഇവര്‍ രഘുവിനെയും ബൊമ്മിയെയും മറ്റു പാപ്പാന്മാര്ക്ക് കൈമാറ്റം ചെയ്തത്. വൈദ്യൂതാഘാതമേറ്റ് അമ്മ ചെരിഞ്ഞപ്പോള്‍ ഗുരുതരമായി പരിക്കേറ്റ നിലയിലായിരുന്നു രഘു. പിന്നീട് അവന് ആരോഗ്യവും പരിചരണവും നല്കി ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത് ബൊമ്മനും ബെല്ലിയുമായിരുന്നു.
ആകസ്മികമായി രഘു തങ്ങളുടെ കുടുംബത്തില്‍ എത്തിയതിനെക്കുറിച്ച് ബെല്ലിയമ്മ ചില മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ''ഗുരുതരമായി പരിക്കേറ്റ് വാല് മുറിഞ്ഞ നിലയിലായിരുന്നു രഘുവിനെ ആദ്യം കണ്ടെത്തിയത്. രക്ഷിക്കാന്‍ കഴിഞ്ഞേക്കില്ലെന്ന് ആദ്യം വിചാരിച്ചു. എന്നാല്‍ കഴിയുന്നത്ര ചികിത്സിക്കാമെന്നും രക്ഷപ്പെടുത്താന്‍ പരമാവധി ശ്രമിക്കാമെന്നുമായിരുന്നു കുടുംബം പറഞ്ഞത്. ഞങ്ങളെക്കൊണ്ട് ചെയ്യാവുന്ന പരമാവധി ചെയ്തു. അവന് പതിയെ സുഖം പ്രാപിച്ചു. പിന്നീട് ബൊമ്മിയും ഞങ്ങള്‍ക്കൊപ്പം വന്നു.'' ബെല്ലിയമ്മ പറഞ്ഞു.
രഘുവിനെ സ്വന്തം കുട്ടിയെപ്പോലെയാണ് ബൊമ്മനും ബെല്ലിയും അവരുടെ കുടുംബവും സംരക്ഷിച്ചത്. അനേകം രാത്രികള്‍ അവനുവേണ്ടി ഉറക്കമിളച്ചു. രണ്ടുപേരും ആനക്കുട്ടിയെ മാറിമാറി പരിപാലിച്ചെന്നു ബൊമ്മന് പറയുന്നു. രഘു വന്ന് രണ്ടു വര്‍ഷം കഴിഞ്ഞപ്പോള്‍ സത്യമംഗലം കാട്ടില്‍ നിന്നും മൂന്ന് മാസം പ്രായമുള്ള മറ്റൊരു ആനക്കൂട്ടിയെക്കൂടി ബൊമ്മനും ബെല്ലിക്കും കിട്ടി. ഇത് സന്തോഷം ഇരട്ടിപ്പിച്ചെന്നും ബൊമ്മന് പറഞ്ഞു. വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ രഘുവിനെയും ബൊമ്മിയെയും മറ്റു പാപ്പാന്മാര്ക്ക് കൈമാറി.
ഇപ്പോള്‍ ബൊമ്മന്റെ വാത്സല്യം ഏറ്റുവാങ്ങുന്നത് ഇവരുടെ സംരക്ഷണയിലേക്ക് പുതിയതായി എത്തിയിരിക്കുന്ന കൃഷ്ണ എന്ന ആനയാണ്. ബെല്ലി ജോലിയില്‍ നിന്നും പിന്നീട് വിട്ട ബെല്ലിയെ ക്യാമ്പിലെ താല്‍ക്കാലിക ജീവനക്കാരിയായി ഒരു മാസം മുമ്പ് വീണ്ടും നിയമിച്ചിട്ടുണ്ട്. രഘുവും ബൊമ്മിയുമായി ബെല്ലിയ്ക്ക് വലിയ ഹൃദയബന്ധമായിരുന്നു എന്നും അവര്‍ ക്യാമ്പ് വിട്ടപ്പോള്‍ ബെല്ലിയ്ക്ക് വലിയ വൈകാരിക പ്രശ്നം ആയിരുന്നെന്നും ബൊമ്മന് പറയുന്നു.
ഇപ്പോള്‍ സിനിമ ഓസ്ക്കര്‍ നേടിയതില്‍ മുതുമലക്കാര് മുഴുവന്‍ സന്തോഷിക്കുകയാണെന്നും സിനിമ എടുത്തവരുടെ കഷ്ടപ്പാട് അംഗീകരിക്കപ്പെട്ടതില്‍ സന്തോഷമെന്നും ബെല്ലിയമ്മ പറയുന്നു. സിനിമ ഓസ്ക്കര്‍ നേടിയത് നല്ല കാര്യമാണ്. പക്ഷേ അത് ഞങ്ങളുടെ ജീവിതത്തില്‍ ഒരു മാറ്റവും വരുത്താന്‍ പോകുന്നില്ല. കാട്ടാനകളെയും അതിന്റെ കുഞ്ഞുങ്ങളുടേയും സംരക്ഷണമാണ് ഞാന്‍ തെരഞ്ഞെടുത്ത ജോലി. അത് ബൊമ്മന് ഓസ്ക്കറിനേക്കാള് സന്തോഷം നല്കുന്നു. തമിഴ്നാട് വനംവകുപ്പിന്റെ സ്ഥിര ജോലിക്കാരനാണ് ബൊമ്മന്.
നമ്മള്‍ക്കും നമ്മുടെ പ്രകൃതിയ്ക്കും ഇടയില്‍ നിലനില്‍ക്കുന്ന പവിത്രമായ ബന്ധത്തെക്കുറിച്ച് പറയാനാണ് ഞാന്‍ ഇന്നിവിടെ നില്‍ക്കുന്നതെന്നാണ് പുരസ്ക്കാരം സ്വീകരിച്ച് ഡോക്യൂമെന്ററിയുടെ സംവിധായിക കാര്‍ത്തികി ഗോണ്‍സാല്‍വെസ് ഡോള്‍ബി തീയറ്ററില്‍ പ്രതികരിച്ചത്. ഗോത്രവര്‍ഗ്ഗ സമൂഹത്തെ ബഹുമാനിക്കണം, മറ്റു ജീവജാലങ്ങളോടും നമ്മള് സഹാനുഭൂതി കാട്ടണം അവര്‍ക്കും ജീവിക്കാന്‍ ഇടം നല്‍കണം. സഹവര്‍ത്തിത്വത്തിന് വേണ്ടി നാം അങ്ങിനെയാകണമെന്നും കാര്‍ത്തികി പറഞ്ഞു.