
വെള്ളിത്തിരയില്‍ നര്‍മ്മരസം കലര്‍ന്ന ഒരുപാട് വേഷങ്ങള്‍ ആടിത്തിമിര്‍ക്കുമ്പോഴും സ്വഭാവനടനെന്ന നിലയിലും ജനമനസ്സുകളില്‍ തന്റേതായ സ്ഥാനം നേടിയെടുത്ത അതുല്യപ്രതിഭയാണ് ഇന്നസെന്റ്. ഒരായുസ്സ് മുഴവുന്‍ മലയാളി ഓര്‍ത്തോര്‍ത്ത് പൊട്ടിചിരിക്കുന്ന കഥാപാത്രങ്ങള്‍ സമ്മാനിച്ചാണ് ഇന്നസെന്റ് അരങ്ങൊഴിഞ്ഞത്. ഇന്നച്ചന് എന്ന് സിനിമാലോകം സ്നേഹലാളനയോടെ വിളിക്കുന്ന ഇന്നസെന്റുമായി വെള്ളിത്തിര പങ്കിട്ട കലകാരന്മാര് അനവധി. അവര്‍ക്കൊക്കെ ഇന്നസെന്റിനെക്കുറിച്ച് ഓര്‍ക്കാനും പറയാനും പങ്കിടാനും ഒരുപാട് ഓര്‍മ്മകളുണ്ട്. ഗായകനായ ബിജു നാരായണനും തന്റെ ഓര്‍മ്മപുസ്തകത്തിന്റെ താളുകള്‍ ഇന്നസെന്റിനു വേണ്ടി തുറക്കുകയാണ്....
വളരെ അടുത്ത ഒരു സുഹൃത്തായിരുന്നു, സഹോദരനായിരുന്നു, കൂടുംബമായിരുന്നു ഇന്നസെന്റ് ചേട്ടന്. വര്‍ഷങ്ങളായിട്ടുള്ള ഒരു ആത്മബന്ധം ഞങ്ങള്‍ക്കിടയിലുണ്ടായിരുന്നു. നൂറായിരം വാചകങ്ങളിലോ ഓര്മ്മക്കുറിപ്പുകളിലോ പങ്കിടാന്‍ കഴിയാത്തത്ര അനുഭവങ്ങള്‍ അദ്ദേഹത്തിനൊപ്പം പങ്കിട്ടിട്ടുണ്ട്. ഒരുപാട് വിദേശയാത്രകളും വേദികളും അദ്ദേഹത്തിനൊപ്പം പങ്കിടാന്‍ എനിക്ക് കഴിഞ്ഞിട്ടുള്ളത് വലിയൊരു അനുഗ്രഹമായി ഇന്നും കരുതുന്നു.
ഇന്നസെന്റ് ചേട്ടന് തമാശകളൊക്കെ പറയുന്ന, എല്ലാത്തിനെയും നര്‍മ്മരസത്തോടെ സമീപിക്കുന്ന ആളായിരുന്നു. ജഗതിച്ചേട്ടന് റിയല്‍ ലൈഫില്‍ അല്‍പ്പം സീരിയസ്സായ ആളാണ്. പക്ഷേ ഇന്നസെന്റ് ചേട്ടന് വെള്ളിത്തിരയില്‍ പ്രേക്ഷകര്‍ കാണുന്ന അതേ രീതിയില്‍ തന്നെയായിരുന്നു സ്വകാര്യജീവിതത്തിലും. അദ്ദേഹവുമായി സിനിമാലൊക്കേഷനില്‍ വച്ചോ പൊതുച്ചടങ്ങുകളില്‍ വച്ചോ കാണുന്നതിനേക്കാള്‍ അടുപ്പമെനിക്ക് തോന്നിയിട്ടുള്ളത് ഞങ്ങളൊരുമിച്ചുള്ള യാത്രകളിലാണ്. യാത്രകളിലുടനീളം പഴയ കഥകള്‍ പങ്കുവച്ചും, ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ അതിന് ഞൊടിയിടയില്‍ കൗണ്ടര്‍ പറഞ്ഞും ചേട്ടന് രംഗം കൊഴുപ്പിക്കും. അദ്ദേഹത്തിന്റെ നര്‍മ്മശൈലി കൂടുതലറിഞ്ഞിട്ടുള്ളത് ഈ യാത്രകളിലാണ്.
വര്‍ഷങ്ങള്‍ക്കു മുമ്പ് മാക്ടയുടെ ഒരു പരിപാടിയ്ക്കിടയില്‍ വച്ചാണ് ഞാന്‍ ഇന്നസെന്റ് ചേട്ടനെ ആദ്യമായി കാണുന്നത്. വര്‍ഷങ്ങളായി അടുപ്പമുള്ള ഒരു സുഹൃത്തിനെപ്പോലെ, ഒരു ജേഷ്ഠസഹോദരനെപ്പോലെ, ഒരു കുടുംബാംഗത്തെപ്പോലെ... അങ്ങനെയായിരുന്നു എന്റെ ആദ്യ കൂടിക്കാഴ്ച.
പിന്നെ എനിക്ക് അദ്ദേഹത്തോടുള്ള ആത്മബന്ധം എന്താണെന്നു വച്ചാല്‍, എന്റെ ആദ്യ പിന്നണിഗാനം ഭരതേട്ടന്റെ ‘വെങ്കലം’ സിനിമയിലാണെങ്കിലും സ്ക്രീനില്‍ ഞാന്‍ ആദ്യമായി പാടുന്നത് ഇന്നസെന്റ് ചേട്ടന് കഥ എഴുതിയ ‘പാവം ഐ എ ഐവാച്ചന്’ എന്ന സിനിമയിലൂടെയാണ്. ഇന്നസെന്റ് ചേട്ടന് കേന്ദ്രകഥാപാത്രമായ സിനിമയാണത്. ആ സിനിമയില്‍ നര്‍മ്മരസം കലര്‍ന്ന ഒരുപാട് സന്ദര്‍ഭങ്ങള്‍ ചേട്ടന്റെ കഥാപാത്രത്തിനുണ്ട്, എങ്കിലും സിനിമ കാണുന്ന ഏതൊരാള്‍ക്കും ഐവാച്ചന് നമുക്കിടയിലൊക്കെയുള്ള ഒരു കുടുംബനാഥനായി എപ്പോഴെങ്കിലുമൊക്കെ തോന്നിപ്പോകാറുണ്ട്. ആ സിനിമയില്‍ ഐവാച്ചന് പാടുന്ന ഒരു പാട്ടുണ്ട്. ഞാനാദ്യമായി ശബ്ദം കൊടുക്കുന്നത് ഇന്നസെന്റ് ചേട്ടന് പാടിയ പാട്ടിനാണ്.
എന്നോട് രവീന്ദ്രന് മാഷ് അന്ന് പറയുകയുണ്ടായി, ‘എടാ, നിന്റെ ശബ്ദം ആദ്യമായി മലയാള സിനിമാ ശ്രോതാക്കള്‍ കേള്‍ക്കുന്നത് ഇന്നസെന്റിലൂടെയാണ്’ എന്ന്. അതൊരു വലിയ ഭാഗ്യമായി ഞാന്‍ അന്നുമിന്നും കരുതുന്നു. പാട്ടിലെ ‘ഈശോയേ’ എന്ന വരി ഞാന്‍ പാടിയതൊക്കെ ഇന്നസെന്റ് ചേട്ടന്റെ വോയിസ് കീപ്പ് ചെയ്താണ്. ഷൂട്ടിംഗ് സമയത്ത് ഇന്നസെന്റ് ചേട്ടന് ഇക്കാര്യം ശ്രദ്ധിക്കുകയും ചോദിക്കുകയും ചെയ്തു. ‘ഇതാരാ പാടിയിരിക്കുന്നത്, എന്റെ ശബ്ദം പോലെയുണ്ടല്ലോ. എന്നെ നന്നായി അനുകരിച്ചിട്ടുണ്ടല്ലോ.’ എന്ന് അദ്ദേഹത്തിന്റെ സ്വതസിദ്ധമായ ശൈലിയിലായിരുന്നു ചോദ്യം. പിന്നീടത് സിനിമയുടെ സംവിധായകന് റോയ് പി തോമസ് തന്നെയാണ് എന്നോട് പറഞ്ഞത്.
ക്യാന്‍സര്‍ എന്ന അസുഖത്തെപ്പോലും ചിരിയോടെയാണ് അദ്ദേഹം അഭിമുഖീകരിച്ചത്. അതിന് ട്രീറ്റ്മെന്റ് എടുത്തു കഴിഞ്ഞും ഞങ്ങളൊരുമിച്ച് വിദേശയാത്ര ചെയ്തിരുന്നു. ക്യാന്‍സര്‍ പോലെയുള്ള ഒരു വലിയ അസുഖത്തിന്റെ ട്രീറ്റ്മെന്റ് കഴിഞ്ഞാണ് വന്നിരിക്കുന്നത് എന്ന് മറ്റുള്ളവര്‍ക്ക് മനസ്സിലാകാത്ത തരത്തിലാണ് അദ്ദേഹമന്നും പെരുമാറിയത്.






