
ഭുവനേശ്വര്‍: രാഷ്ട്രപതി പങ്കെടുക്കുന്ന പരിപാടിയില്‍ വൈദ്യൂതി തടസ്സം ഉണ്ടായതിനെ തുടര്‍ന്ന് ഒഡീഷ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വിവാദത്തില്‍. ഒഡീഷയിലെ മയൂര്‍ഭഞ്ജിലെ ബരിപാഡയിലെ മഹാരാജ ശ്രീറാം ചന്ദ്ര ഭഞ്ജ ദിയോ സര്‍വകലാശാലയില്‍ ശനിയാഴ്ച രാഷ്ട്രപതി ദ്രൗപതി മുര്‍മു പങ്കെടുത്ത പരിപാടിയിലാണ് പ്രസംഗത്തിനിടെ വൈദ്യുതി പോയത്.
ഒമ്പത് മിനിറ്റോളമാണ് സര്‍വകലാശാല ഓഡിറ്റോറിയം രാഷ്ട്രപതി പങ്കെടുത്ത പരിപാടിയില്‍ ഇരുട്ടിലായത്. പതറാതെ രാഷ്ട്രപതി പ്രസംഗം തുടര്‍ന്നു. വെളിച്ചം തിരിച്ചു വന്നപ്പോള്‍, അതൃപ്തി പ്രകടിപ്പിക്കാനും രാഷ്ട്രപതി മറന്നില്ല. ''സര്‍വ്വകലാശാല അതിന്റെ സൗന്ദര്യം പോലെ തന്നെ ഇരുട്ടിലാണ്.'' എന്നായിരുന്നു പ്രതികരണം. സംഭവത്തില്‍ ഒഡീഷ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് ഖേദം രേഖപ്പെടുത്തിയിട്ടുണ്ട്.
ഇന്ത്യൻ രാഷ്ട്രപതി ഇരുട്ടിൽ പ്രസംഗിക്കാൻ നിർബന്ധിതയായതിനെത്തുടർന്ന് കടുത്ത വിമർശനം ഉയർന്നു. രാവിലെ 11.56 മുതല്‍ ഉച്ചയ്ക്ക് 12.05 വരെ വൈദ്യുതി മുടങ്ങി, ഓഡിറ്റോറിയം മുഴുവന്‍ ഇരുട്ടിലായി; അസൗകര്യത്തില്‍ ഖേദിക്കുന്നെന്നായിരുന്നു വൈദ്യുതി മുടക്കം സ്ഥിരീകരിച്ച് ഒഡീഷ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് (ഐ ആന്‍ഡ് പിആര്‍) ഡിപ്പാര്‍ട്ട്മെന്റ് പുറത്തുവിട്ട പ്രസ്താവന.
സംഭവം വലിയ സുരക്ഷാവീഴ്ചയായിട്ടാണ് വിലയിരുത്തപ്പെട്ടിരിക്കുന്നത്. രാഷ്ട്രപതിയുടെയോ പ്രധാനമന്ത്രിയുടെയോ പരിപാടികൾക്കിടയിലും വൈദ്യുതി മുടങ്ങുന്നത് താൻ ഒരിക്കലും കണ്ടിട്ടില്ലെന്നും തടസ്സമില്ലാത്ത വൈദ്യുതി വിതരണത്തിന് ഒന്നിലധികം ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടായിരുന്നു എന്നും. ക്രമീകരണങ്ങൾ കൃത്യമായി ചെയ്തില്ലെന്നാണ് തോന്നുന്നതെന്നും ഇത് ഒരു പരാജയമാണെന്നും ഒഡീഷ മുൻ ഡിജിപി ബിപിൻ മിശ്ര പറഞ്ഞു.
സർവകലാശാല വൈസ് ചാൻസലർ സന്തോഷ് ത്രിപാഠി മാപ്പ് പറയണമെന്ന് ആവശ്യം ഉയര്‍ന്നിരിക്കുകയാണ്. എന്നാല്‍ ഐഡിസിഒ കെട്ടിടം പണിയുകയും ജനറേറ്ററിന്റെ അറ്റകുറ്റപ്പണി നടത്തുകയും ചെയ്തു. ഞങ്ങൾക്ക് ഒരു പ്രത്യേക ജനറേറ്റർ ഉണ്ടായിരുന്നു, അത് പ്രവർത്തിച്ചില്ലെന്നും സംഭവവും അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.
“ഓഡിറ്റോറിയം 10 മിനിറ്റോളം ഇരുട്ടിലായത് രാഷ്ട്രപതിയെ അപമാനിക്കുന്നതാണ്. രാഷ്ട്രപതി വിഷയം ഭംഗിയായി എടുത്തെങ്കിലും, ഇത് ഒഡീഷയ്ക്ക് തന്നെ നാണക്കേടാണ്, ” രാഷ്ട്രപതിയിൽ നിന്ന് ഡോക്ടറേറ്റ് ബിരുദം നേടിയ പിഎച്ച്ഡി പണ്ഡിതനായ പ്രദീപ് കുമാർ നന്ദ പറഞ്ഞു.






