
കെനിയയില്‍ തീരനഗരമായ മാലിന്ദിയില് നിന്നും അടുത്തിടെ കുട്ടികളുടെയും, സ്ത്രീകളുടെയുമടക്കം മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു. മതപുരോഹിതന്റെ വാക്കുകേട്ട് യേശുവിനെ കാണാന്‍ വേണ്ടി പട്ടിണി കിടന്ന് മരിച്ചവരായിരുന്നു ഇവരിലേറെയും. എന്നാല്‍ കുറച്ച് ആളുകളെ് മരിക്കും മുമ്പ് പൊലീസ് രക്ഷപ്പെടുത്തിയിരുന്നു.
എന്നാല്‍ പല മൃതദേഹങ്ങളുടെയും ഓട്ടോപ്സി റിപ്പോര്‍ട്ടില്‍ മരിച്ചവരുടെ ശരീരത്തില്‍ നിന്നും അവയവങ്ങള്‍ നഷ്ടപ്പെട്ടിട്ടുളളതായാണ് പറയുന്നത്. നഷ്ടപ്പെട്ട അവയവങ്ങള്‍ ശസ്ത്രക്രിയയിലൂടെ നേരത്തെ തന്നെ നീക്കം ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. അന്വേഷണ ഉദ്യേഗസ്ഥര്‍ ഇത് അവയവക്കടത്തിനുളള സാധ്യതയിലേക്ക് വിരല്‍ ചൂണ്ടുന്നതായി വ്യക്തമാക്കുന്നു. പോള്‍ മക്കന്‍സി എന്ന സ്വയം പുരോഹിതനായി അവരോധിക്കപ്പെട്ട ഒരാളുടെ നിര്‍ദ്ദേശ പ്രകാരമാണ് ആളുകള്‍ വനത്തിനുളളില്‍ സ്വര്‍ഗത്തില്‍ പോവാനും ദൈവത്തിനെ കാണാനുമായി പട്ടിണി കിടന്നത്.
എല്ലാ മരണങ്ങളും പട്ടിണി കൊണ്ട് മാത്രം സംഭവിച്ചതല്ലെന്നും മറിച്ച് ശ്വാസം മുട്ടിച്ചും കഴുത്ത് ഞെരിച്ചും അടിച്ചും കൊലപ്പെടുത്തിയതാണെന്നുമാണ് ലഭിക്കുന്ന വിവരം. പലരുടെയും അവയവങ്ങള്‍ നേരത്തെ തന്നെ ശസ്ത്രക്രിയ ചെയ്ത് നിര്‍ബന്ധപൂര്‍വം എടുത്തിട്ടുണ്ടെന്നാണ് തിങ്കളാഴ്ച സമര്‍പ്പിച്ച കോടതി രേഖകളില്‍ പറയുന്നത്. ഇതാണ് അവയവക്കടത്താണെന്ന സംശയം ബലപ്പെടുത്തുന്നത്
കഴിഞ്ഞ മാസം ഇതേ കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യപ്പെട്ട ഒരു ടെലിവാഞ്ചലിസ്റ്റ് എസെക്കിയേല്‍ ഒഡെറോയുടെ അക്കൗണ്ട് പരിശോധിച്ചതില്‍ നിന്നും പോള്‍ മക്കന്‍സിയുടെ അനുയായികളില്‍ നിന്നും ഇയാള്‍ക്ക് വന്‍ തുകകള്‍ ലഭിച്ചിരുന്നതായി കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്ന് കോടതി ഇയാളുടെ എല്ലാ അക്കൗണ്ടുകളും മരവിപ്പിക്കാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.






