
കൊല്‍ക്കത്ത: ചികിത്സയ്ക്ക് കയ്യിലിരുന്ന പണം മുഴുവന്‍ ചെലവാക്കിയ സാധാരണക്കാരനായ പിതാവ് മരണപ്പെട്ട പിഞ്ചുകുഞ്ഞിന്റെ മൃതദേഹം ബാഗിലാക്കി ബസില്‍ സഞ്ചരിച്ചത് 200 കിലോമീറ്റര്‍. ബംഗാളില്‍ നടന്ന സംഭവത്തില്‍ ആഷീം ദേബ്ശര്‍മ്മ എന്ന പിതാവിനായിരുന്നു ഈ ദുര്‍വ്വിധി. അഞ്ചു മാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹമാണ് ബാഗില്‍ കൊണ്ടുപോകേണ്ടി വന്നത്.
ദീര്‍ഘനാളായി സിലിഗുരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു ആഷീമിന്റെ കുഞ്ഞു മകന്. ഇതിനകം തന്നെ ഇയാള്‍ കുഞ്ഞിന്റെ ചികിത്സയ്ക്കായി 16,000 രൂപ മുടക്കിക്കഴിഞ്ഞിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം കുഞ്ഞ് മരണപ്പെട്ടുപോകുകയായിരുന്നു. മൃതദേഹം നാട്ടില്‍ എത്തിക്കാന്‍ വാഹനക്കൂലിയായി വേണ്ടിയിരുന്നത് 8000 രൂപയായിരുന്നു. അത് കയ്യിലില്ലാതെ വന്നതോടെയാണ് മകന്റെ കുഞ്ഞുമൃതദേഹം ഒരു ബാഗിലാക്കി ചങ്കു തകര്‍ന്ന് അദ്ദേഹം വീട്ടിലേക്ക് പോയത്.
ആള്ക്കാര് തിങ്ങിനിറഞ്ഞ ബസില്‍ 200 കിലോമീറ്റര്‍ അകലെയുള്ള വീട്ടിലേക്ക് ഇയാള്‍ പോയി. കലിയാഗഞ്ചിലെ മുസ്തഫാ നഗര്‍ ഗ്രാമത്തിലാണ് ആഷീമിന്റെ വീട്. സിലിഗുരിയില്‍ നിന്നും റായ്ഗഞ്ചില്‍ എത്തിയ അദ്ദേഹം മറ്റൊരു ബസിലാണ് നാട്ടില്‍ എത്തിയത്. ഇയാള്‍ക്ക് ഇരട്ടക്കുട്ടികളാണ്. മെയ് 7 ന് രണ്ടുപേരും അസുഖബാധിതരായി. ആദ്യം കാളിഗഞ്ച് സ്റ്റേറ്റ് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് നോര്‍ത്ത് ബംഗാള്‍ മെഡിക്കല്‍ കോളേജ് ഹോസ്പിറ്റിലേക്കു മാറ്റുകയുമായിരുന്നു.
അതിനിടയില്‍ ഒരു കുട്ടിയുടെ രോഗം ഭേദമായതോടെ ആ കുട്ടിയുമായി ഭാര്യ ഗ്രാമത്തിലേക്ക് പോയപ്പോള്‍ മറ്റേ കുട്ടി ചികിത്സയ്ക്കിടയില്‍ മരണമടയുകയായിരുന്നു. ആംബുലന്‍സിന് പണമില്ലാതെ വന്നതോടെയാണ് കുഞ്ഞു മൃതദേഹം ഒരു ബാഗിലാക്കി മടങ്ങി. കാളിഗഞ്ചിലെ വിവേകാനന്ദ ഇന്റര്‍ സെക്ഷനില്‍ എത്തിയപ്പോള്‍ ദേവശര്‍മ്മ എന്നയാള്‍ സഹായവുമായി എത്തുകയും ആംബുലന്‍സ് സജ്ജമാക്കുകയും ചെയ്തു.






