ന്യുഡല്‍ഹി: പിന്‍വലിക്കുന്ന 2000 രൂപ നോട്ട് മാറ്റിയെടുക്കാന്‍ ഒരു രേഖയും വേണ്ടെന്ന റിസര്‍വ് ബാങ്കിന്റെ തീരുമാനം ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ വിധി പറയുന്നത് ഡല്‍ഹി ഹൈക്കോടതി മാറ്റി. യാതൊരു രേഖകളുമില്ലാതെ നോട്ട് മാറ്റിയെടുക്കാമെന്ന ആര്‍ബിഐയുടെയും എസ്ബിഐയുടേയും വിജ്ഞാപനമാണ് ഹര്‍ജിക്കാരനായ ബിജെപി നേതാവ് അഡ്വ. അശ്വിനി കുമാര്‍ ഉപാധ്യായ കോടതിയില്‍ ചോദ്യം ചെയ്തത്.
ബാങ്കിന്റെ തീരുമാനം ഏകപക്ഷീയവും യുക്തിരഹിതവും ഭരണഘടനയുടെ 14ാം അനുഛേദത്തിന്റെ ലംഘനവുമാണെന്നും അതിനാല്‍ പ്രയോഗികമല്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. ജസ്റ്റീസ് സതീഷ് ചന്ദ്ര ശര്‍മ്മയുടേയും ജസ്റ്റീസ് സുബ്രഹ്മണ്യം പ്രസാദിന്റെയും ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.
എന്നാല്‍ നോട്ട് അസാധുവാക്കല്‍ അല്ലെന്നും നിയമപ്രകാരമുള്ള നടപടിയാണെന്നും ആര്‍ബിഐയ്ക്ക് വേണ്ടി ഹാജരായ അഡ്വ. പരഗ് ത്രിപാഠി ചൂണ്ടിക്കാട്ടി.
2000 രൂപ നോട്ടുകള്‍ ബാങ്കുകളിലെ സ്വന്തം അക്കൗണ്ടുകള്‍ വഴി മാത്രമേ നിക്ഷേപിക്കാന്‍ കഴിയുവെന്നും മറ്റുള്ളവരുടെ അക്കൗണ്ടുകളില്‍ നിക്ഷേപിക്കാന്‍ അനുവദിക്കരുതെന്നും അങ്ങനെ ചെയ്താല്‍ മാത്രമേ കള്ളപ്പണവും അനധികൃത സ്വത്തും ഉള്ളവരെ പിടികൂടാന്‍ കഴിയുവെന്നും ഹര്ജിക്കാരന് പറയുന്നു. നോട്ട് പിന്‍വലിച്ചതിനെ ചോദ്യം ചെയ്യുന്നില്ല. ഒരു തിരിച്ചറിയല്‍ രേഖയുമില്ലാതെ നോട്ട് മാറ്റിയെടുക്കാമെന്ന വ്യവസ്ഥയാണ് ചോദ്യം ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, സെപ്തംബര്‍ 30 വരെയാണ് 2000 രൂപ നോട്ട് മാറിയെടുക്കാന്‍ പൗരന്മാര്ക്ക് ബാങ്കുകള്‍ അവസരം നല്‍കുന്നത്. അതിനു ശേഷവും 2000 രൂപ നോട്ട്് കൈവശമുള്ളവര്‍ ആര്‍ബിഐയുടെ പ്രദേശിക ഓഫീസുകളെ സമീപിക്കേണ്ടിവരുമെന്ന് സാമ്പത്തിക മേഖലയിലെ വിദഗ്ധര്‍ പറയുന്നു. സെപ്തംബര്‍ 30ന് ശേഷം 2000 രൂപ നോട്ട് ഉപയോഗിക്കാന്‍ കഴിയില്ല. നിലവില്‍ നോട്ട് അക്കൗണ്ടില്‍ നിക്ഷേപിക്കാന്‍ രേഖകള്‍ ആവശ്യമില്ലെങ്കിലും 50,000 രൂപയില്‍ കൂടുതലുള്ള തുകയ്ക്ക് പാന്‍കാര്‍ഡ് നല്‍കേണ്ടി വരും.






