
സുശാന്ത് സിങ് രജ്പുത് ഒരിക്കലും മടങ്ങിവരാനാകാത്ത ലോകത്തേക്ക് യാത്രയായി എന്ന കാര്യം അദ്ദേഹത്തെ സ്നേഹിക്കുന്നവർക്കും ആരാധകർക്കും ഇതുവരെ ഉൾക്കൊള്ളാനായിട്ടില്ല. മൂന്ന് വർഷം മുൻപ്, ഒരു ജൂൺ 14-ാം തീയതിയായിരുന്നു എല്ലാവരേയും ഞെട്ടിച്ചു കൊണ്ട് താരത്തിന്റെ മരണവാർത്തയെത്തിയത്. പ്രിയപ്പെട്ടവരുടെയും ആരാധകരുടെയും ഹൃദയത്തിൽ വലിയൊരു ശൂന്യത അവശേഷിപ്പിച്ചു കൊണ്ടായിരുന്നു അദ്ദേഹം വിടവാങ്ങിയത്. താരത്തിന്റെ മൂന്നാം ചരമവാർഷികദിനത്തില് അദ്ദേഹത്തെ അനുസ്മരിക്കുന്ന വീഡിയോകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ നിറഞ്ഞു കൊണ്ടിരിക്കുകയാണ്. അദ്ദേഹത്തിന്റെ കാമുകിയായിരുന്ന റിയ ചക്രവർത്തിയുടെ പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായിരിക്കുന്നത്.
മുപ്പത്തിനാലുകാരനായ സുശാന്ത് നടി റിയ ചക്രബർത്തിയുമായി പ്രണയത്തിലായിരുന്നു. സുശാന്തിനൊപ്പമുള്ള ഒരു വീഡിയോയും റിയ പങ്കുവച്ചിട്ടുണ്ട്. ഇരുവരും സന്തോഷത്തോടെ അവധിക്കാലം ആഘോഷിക്കുന്നതിന്റെ വീഡിയോയാണ് താരം പങ്കുവച്ചിരിക്കുന്നത്. ഒരു പാറയിൽ ചിരിച്ചു കൊണ്ടിരിക്കുകയാണ് സുശാന്തും റിയയും. അടുത്തിടെയും സുശാന്തിനൊപ്പമുള്ള ചിത്രങ്ങൾ റിയ പങ്കുവച്ചിരുന്നു. ഇൻഫിനിറ്റി+1 എന്നായിരുന്നു റിയ ചിത്രങ്ങൾക്ക് ക്യാപ്ഷൻ നൽകിയിരുന്നത്. എന്നാൽ റിയ പങ്കുവച്ചിരിക്കുന്ന വീഡിയോയ്ക്ക് താഴെ നിരവധി വിമർശനങ്ങളാണ് ഉയരുന്നത്. ഇനിയെങ്കിലും അദ്ദേഹത്തെ വെറുതേ വിട്ടു കൂടെ.. അവൻ സമാധാനത്തോടെ ഇരിക്കട്ടെ, അവന്റെ പേരും പ്രശസ്തിയും പറഞ്ഞ് വാർത്ത ഉണ്ടാക്കുന്നത് നിർത്തൂ, റിയ.. സത്യം ഒരിക്കൽ പുറത്തുവരും- എന്നൊക്കെയാണ് ഭൂരിഭാഗം പേരും വീഡിയോയ്ക്ക് നൽകുന്ന കമന്റുകൾ.
രാജ്യത്തെ ഒന്നടങ്കം ഞെട്ടിച്ചു കൊണ്ടായിരുന്നു താരത്തിന്റെ വിയോഗവാർത്ത എത്തുന്നത്. 2020ൽ മുംബൈയിലെ ബാന്ദ്രിയിലുള്ള ഫ്ലാറ്റിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ താരത്തെ കണ്ടെത്തുകയായിരുന്നു. എന്നാൽ സുശാന്തിന്റെ മരണത്തോടെ ബോളിവുഡിൽ വലിയ വിവാദങ്ങളും ചർച്ചകളുമെല്ലാം ഉരുതിരിഞ്ഞു വന്നു. സിനിമ രംഗത്തേ പ്രത്യേകിച്ച് ബോളിവുഡിലെ പ്രമുഖരടക്കം പലരും ആരാധകരുടെ രൂക്ഷ വിമർശനങ്ങൾക്ക് ഇരയായി. ബോളിവുഡിലെ സ്വജനപക്ഷപാതവും ലഹരിക്കടത്തിനേക്കുറിച്ചുമൊക്കെയുള്ള വിവരങ്ങൾ കേട്ട് എല്ലാവരും അമ്പരന്നു. കരൺ ജോഹറും ആലിയ ഭട്ടും ഉൾപ്പെടെയുള്ള പല പ്രശസ്തരും വിമർശനങ്ങൾ ഏൽക്കേണ്ടിവന്നു.
സുശാന്തിന്റേത് ആത്മഹത്യയാണെന്നായിരുന്നു മുംബൈ പോലീസ് ആദ്യം കണ്ടെത്തിയത്. പിന്നീട് മകന്റെ മരണത്തിൽ റിയയ്ക്കും അവരുടെ സഹോദരൻ ഷൗവിക് ചക്രബർത്തി പങ്കുണ്ടെന്ന് ആരോപിച്ച് സുശാന്തിന്റെ അച്ഛൻ രംഗത്തെത്തി. ഇതോടെ കാര്യങ്ങളെല്ലാം തലകീഴായി മറിഞ്ഞു. ശേഷം കേസ് സിബിഐയ്ക്ക് കൈമാറുകയും ചെയ്തു.






