
ചെന്നൈ: ഉത്തരേന്ത്യ കനത്ത ഉഷ്ണത്തില്‍ വിയര്‍ത്തുകുളിക്കുമ്പോള്‍ ദക്ഷിണേന്ത്യ മഴയില്‍ മുങ്ങി വെള്ളപ്പൊക്കത്തില്‍. രൂക്ഷമായ ചൂടിന് പിന്നാലെ കനത്തമഴയില്‍ തണുത്തുവിറച്ച് ചെന്നൈ. കാല് നൂറ്റാണ്ടിനിടയില്‍ ഏറ്റവും കനത്ത മഴയാണ് ചെന്നൈയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അഞ്ചു ദിവസത്തേക്ക് ചെന്നൈയിലും പുതുച്ചേരിയിലും മഴ തുടരുമെന്നാണ് കാലാവസ്ഥാ റിപ്പോര്‍ട്ട് പറയുന്നത്.
ഞായറാഴ്ച രാത്രിയില്‍ ചെന്നൈയില്‍ രൂക്ഷമായി മഴ പെയ്തതോടെ നഗരത്തില്‍ പലയിടത്തും വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടു. കഴിഞ്ഞയാഴ്ച ഉഷ്ണ തരംഗത്തിന് സമാനമായ സാഹചര്യം ഉണ്ടായ ശേഷമാണ് കനത്തമഴ പെയ്തിരിക്കുന്നത്. 167 മില്ലിമീറ്റര്‍ മഴയാണ് ചെന്നൈയില്‍ രേഖപ്പെടുത്തിയത്. 27 വര്‍ഷത്തിനിടയില്‍ പെയ്ത ഏറ്റവും വലിയ മഴയാണ് ഇത്. പലയിടത്തും മരങ്ങളും മറ്റും കഴപുഴകി വീണ് ഗതാഗത തടസ്സം ഉണ്ടായി.
ചെന്നൈ, കാഞ്ചീപുരം, തിരുവള്ളുവര്‍, ചെംഗല്പ്പേട്ട്, റാണിപ്പേട്ട്, വെല്ലൂര്‍ എന്നിവിടങ്ങളെല്ലാം ഇടയോടുകൂടിയ കനത്ത മഴ കണ്ടുകൊണ്ടാണ് തിങ്കളാഴ്ച പുലര്‍ന്നത്. ഇന്നലെ രാവിലെ 8.30 മുതല്‍ മീനമ്പാക്കത്ത് മഴയാണ്. ഇന്ന് പുലര്‍ച്ചെ വരെ 137.6 എംഎം മഴയായി. 13 ജില്ലകളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ചെന്നൈ അടക്കം ആറ് ജില്ലകളില്‍ സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ചെന്നൈ വിമാനത്താവളത്തില്‍ നിന്നും പുറപ്പെടേണ്ട വിമാനസര്‍വീസുകളും വൈകുകയാണ്. 10 വിമാനങ്ങളാണ് വഴിതിരിച്ച് ബംഗലുരുവിലേക്ക് വിട്ടിരിക്കുകയാണ്. താഴ്ന്നപ്രദേശങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.






