
ആലപ്പുഴ: കായംകുളം എംഎസ്എം കോളേജുമായി ബന്ധപ്പെട്ട വിവാദത്തില്‍ മുങ്ങിയിരിക്കുന്ന എസ്എഫ്ഐ നേതാവ് നിഖിലിന് വേണ്ടി പോലീസ് തെരച്ചില്‍ ഊര്‍ജ്ജിതമാക്കി. തിങ്കളാഴ്ച ആര്‍ഷോയെ കാണാന്‍ പോയതിന് പിന്നാലെ തിരുവനന്തപുരത്ത് നിന്നുമാണ് നിഖിലിനെ കാണാതായതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. നിഖലിന്റെ ഫോണിന്റെ അവസാന ലൊക്കേഷനും ഇതാണ്.
ആര്‍ഷോയെ കാണാന്‍ നിഖില്‍ ഒരു ഡിവൈഎഫ്ഐ നേതാവിനൊപ്പമായിരുന്നു തിരുവനന്തപുരത്തേക്ക് പോയത്. ഇദ്ദേഹത്തെ പോലീസ് കായംകുളം സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്തു. സൈബര്‍സെല്ലിന്റെ സഹായത്തോടെയാണ് പോലീസ് അന്വേഷണം നടത്തുന്നത്. നിഖിലിന്റെ വീട്ടിലും പോലീസ് പരിശോധന നടത്തിയിരുന്നു. കഴിഞ്ഞദിവസം രാത്രിവരെ വീട്ടിലുണ്ടായിരുന്നതായി പിതാവ് പറഞ്ഞു.
കോളജ് പ്രിന്‍സിപ്പല്‍ ഡോ. മുഹമ്മദ് താഹയുടെ പരാതിയില്‍ വ്യാജരേഖ ചമയ്ക്കല്‍, വഞ്ചന എന്നീ വകുപ്പുകള്‍ ചുമത്തിയാണു കേസ്. ഏഴുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണിവ. അതേസമയം നിഖില്‍ വ്യാജരേഖയുണ്ടാക്കിയ കലിംഗ സര്‍വകലാശ കേരളാപോലീസിന്റെ മാത്രം അന്വേഷണം മതിയെന്ന നിലപാടില്‍ എത്തിയിട്ടുണ്ട്. തട്ടിപ്പ് നടന്നതും നിഖില്‍ ഉള്ളതും കേരളത്തിലായതിനാല്‍ കേരള പൊലീസിനറെ അന്വേഷണമാണ് ഉചിതമെന്ന നിലപാടിലാണ് അവര്‍ എത്തിയിരിക്കുന്നത്.
സി.പി.എം. നേതാവിന്റെ ശിപാര്‍ശപ്രകാരമാണു നിഖില്‍ തോമസിനു പി.ജി. പ്രവേശനം നല്‍കിയതെന്നു കായംകുളം എം.എസ്.എം. കോളജ് മാനേജര്‍ പി.എ. ഹിലാല്‍ ബാബു ഇന്നലെ പറഞ്ഞിരുന്നു. സജീവമായി നില്ക്കുന്ന ഒരു രാഷ്ട്രീയപ്രവര്ത്തകനാണു ശിപാര്‍ശ ചെയ്തത്. ഇതേ വ്യക്തി മുമ്പും സീറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്. നിഖില്‍ സമര്‍പ്പിച്ചത് വ്യാജ സര്‍ട്ടിഫിക്കറ്റാണെന്നു മനസിലായത് ഇപ്പോഴാണെന്നും പറഞ്ഞു.






