
മദ്യപിച്ച് വാഹനമോടിക്കുന്നത് കുറ്റകരം മാത്രമല്ല, സ്വന്തം ജീവനും ഭീഷണിയാണ്. ഉത്തരാഖണ്ഡില്‍ 55 യാത്രക്കാരുമായി തിങ്കളാഴ്ച വൈകുന്നേരം ഹല്‍ദ്വാനിയില്‍ നിന്ന് പുറപ്പെട്ട ബസില്‍ കഴിഞ്ഞ ദിവസം ഇതുപോലെ ഒരു സംഭവം ഉണ്ടായി. എന്നാല്‍, ബസിലുണ്ടായിരുന്ന ഒരു സിഐഎസ്എഫ് അസി. കമാന്‍ഡന്റിന്റെ കൃത്യസമയത്തെ ഇടപെടല്‍ 55 ജീവനുകളാണ് രക്ഷിച്ചത്.
കുട്ടികളും സ്ത്രീകളും പ്രായമായവരും ഉള്‍പ്പെടെയുള്ളവര്‍ ബസില്‍ ഉണ്ടായിരുന്നു. മദ്യപിച്ച് ബോധം നഷ്ടപ്പെട്ട ഡ്രൈവര്‍ 100 കിലോമീറ്റര്‍ വേഗതയിലാണ് ബസ് ഓടിച്ചത്. ദേശീയപാത വീതികൂട്ടുന്നതിന്റെ ഭാഗമായി ഭാരം കൂടിയ വാഹനങ്ങള്‍ മണിക്കൂറില്‍ 50 മുതല്‍ 60 കിലോമീറ്റര്‍ വരെ വേഗത്തിലാണ് സാധാരണയായി ഇതുവഴി പോകുന്നത്. ബോധം ഇല്ലാത്ത ഡ്രൈവര്‍ ആക്സിലേറ്ററില്‍ ആഞ്ഞ് ചവിട്ടിയതോടെ വാഹനത്തിന്റെ നിയന്ത്രണം മുഴുവനായും നഷ്ടമായി.
വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതോടെ യാത്രക്കാരുടെ കൂട്ടത്തിലുണ്ടായിരുന്ന സിഐഎസ്എഫ് ഉദ്യോഗസ്ഥനായ സോനു ശര്‍മ്മ ഡ്രൈവിംഗ് സീറ്റിനടുത്തേക്ക് എത്തി സീറ്റില്‍ നിന്നും ഡ്രൈവറെ മാറ്റിയ ശേഷം ബസിന്റെ നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു.
അദ്ദേഹം ബസിന്റെ വേഗത കുറച്ച് പതിയെ ബസ് നിര്‍ത്തുകയും പിന്നീട് റോഡരികിലേക്ക് ബസ് നിര്‍ത്തിയിടുകയും ചെയ്തു. തക്ക സമയത്തെ ഇടപെടല്‍ കാരണം എല്ലാ ആളുകളുടേയും ജീവന് രക്ഷിയ്ക്കാനായി. ആ സമയത്ത് സോനു ശര്‍മ്മ വാഹനത്തിന്റെ നിയന്ത്രണം ഏറ്റെടുത്തില്ലായിരുന്നെങ്കില്‍ വളരെ വലിയ ദുരന്തം അവിടെ നടന്നേനെ എന്നാണ് ബസില്‍ ഉണ്ടായിരുന്നവര്‍ പറഞ്ഞത്.
പിന്നാലെ ഡ്രൈവറെ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയനാക്കുകയും, ഇയാള്‍ മദ്യപിച്ചിട്ടുണ്ടെന്നു തെളിയുകയും ചെയ്തു. പോലീസെത്തി ഇയാളെ അറസ്റ്റ് ചെയ്തു.






