
കോട്ടയം: കെ.എം. മാണി നയിച്ച കേരള കോണ്‍ഗ്രസിനെ യു.ഡി.എഫില്‍നിന്ന് അടര്‍ത്തിയെടുക്കാന്‍ സി.പി.എം. പയറ്റിയ 'സെമിനാര്‍ നയതന്ത്രം' ലീഗിനു മുന്നില്‍ പിഴച്ചു. ലീഗ് സെമിനാറില്‍ പങ്കെടുത്തില്ലെങ്കിലും കുഴപ്പമില്ലെന്നു സി.പി.എം. നേതൃത്വം ആവര്‍ത്തിച്ചു പറയുന്നുണ്ടെങ്കിലും പൊതുവ്യക്തിനിയമ വിഷയം ആളിക്കത്തിച്ച് മുസ്ലിം ലീഗിനെ എല്‍.ഡി.എഫിലെത്തിക്കാന്‍ കഴിയുമെന്ന കണക്കുകൂട്ടല്‍ പിഴച്ചു.
സി.പി.എം. സെമിനാറിനെ തള്ളിപ്പറഞ്ഞതോടെ യു.ഡി.എഫില്‍ സ്വാധീനശക്തി വര്‍ധിപ്പിക്കാന്‍ കഴിഞ്ഞത് ലീഗിനും രാഷ്ട്രീയ നേട്ടമായി. സി.പി.എമ്മിന്റെ ക്ഷണത്തില്‍ വീഴരുതെന്ന് കോണ്‍ഗ്രസ് നേതൃത്വം ലീഗ് നേതൃത്വത്തോട് അഭ്യര്‍ഥിച്ചിരുന്നു. ഇതും കൂടി കണക്കിലെടുത്താണ് ലീഗ് നിലപാട് വ്യക്തമാക്കിയത്.
സി.പി.എം. സെമിനാറില്‍ പങ്കെടുക്കാനുള്ള കെ.എം.മാണിയുടെ തീരുമാനം ശരിയല്ലെന്നായിരുന്നു കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിലപാട്. എന്നാല്‍, ഇത് അവഗണിച്ചാണ് മാണി സെമിനാറില്‍ പങ്കെടുത്തത്. ഈ ബന്ധം ഒടുവില്‍ ജോസ് കെ.മാണിയുടെ എല്‍.ഡി.എഫ്. പ്രവേശത്തില്‍ കലാശിച്ചു. ലീഗിന്റെ കാര്യത്തില്‍ ഇതുണ്ടാകരുതെന്ന് കോണ്‍ഗ്രസിന് നിര്‍ബന്ധമുണ്ടായിരുന്നു.
ഭരണത്തുടര്‍ച്ച ഉറപ്പാക്കാന്‍ കൂടുതല്‍ പാര്‍ട്ടികളെ ഇടതുമുന്നണിയുടെ ഭാഗമാക്കാന്‍ സി.പി.എം. സംസ്ഥാന സമ്മേളനം തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായാണു മാണി വിഭാഗത്തെ അടര്ത്തിയെടുക്കന്നതിനുളള നീക്കം സി.പി.എം. ആരംഭിച്ചത്. അഞ്ചു വര്‍ഷത്തിനിടെ രണ്ട് സെമിനാറുകളിലേക്കാണ് സി.പി.എം. മാണിയെ ക്ഷണിച്ചത്. പാലക്കാട്പ്ലീനത്തിലെ സാമ്പത്തിക സെമിനാറിലേയ്ക്കായിരുന്നു യു.ഡി.എഫ്. സര്‍ക്കാരില്‍ ധനമന്ത്രിയായ കെ.എം മാണിയെ ആദ്യം ക്ഷണിച്ചത്.
കെ.എം. മാണി സെമിനാറില്‍ പങ്കെടുക്കുമോയെന്ന് രാഷ്ട്രീയ കേരളം ഉറ്റുനോക്കി. മാണിയെ പങ്കെടുപ്പിക്കാതിരിക്കാനുള്ള ശ്രമത്തിലായിരുന്നു യു.ഡി.എഫ് ഒന്നടങ്കം. എന്നാല്‍, ഇതെല്ലാം അവഗണിച്ച് മാണി സെമിനാറിനെത്തി. പിന്നീട് 2018 ലെ തൃശൂര്‍ സംസ്ഥാന സമ്മേളനത്തിലെ 'കേരളം ഇന്നലെ, ഇന്ന്, നാളെ' എന്ന വിഷയത്തിലുള്ള സെമിനാറിലാണ് മാണിയെ എത്തിച്ചത്. യു.ഡി.എഫിന്റെ ഭാഗമായിരുന്ന മാണി സെമിനാറില്‍ പങ്കെടുത്തതിനോട് കോണ്‍ഗ്രസ് നേതൃത്വത്തിനു കടുത്ത എതിര്‍പ്പായിരുന്നു.
രണ്ടാമത്തെ സെമിനാറില്‍ സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെയും മാണിക്കൊപ്പം പങ്കെടുപ്പിച്ചു. കേരള കോണ്‍ഗ്രസിന്റെ എല്‍.ഡി.എഫ്. പ്രവേശത്തിലെ സി.പി.ഐയുടെ എതിര്‍പ്പ് ഇല്ലാതാക്കുകയായിരുന്നു ഇതിലൂടെ ലക്ഷ്യമിട്ടത്. വിജയിച്ച ഈ തന്ത്രം ഒരിക്കല്‍ക്കൂടി പൊടിതട്ടിയെടുക്കാനാണ് സി.പി.എം. വീണ്ടും ശ്രമിച്ചത്.






