
ഭാരതത്തിെന്റ അഭിമാന ദൗത്യം ചന്ദ്രയാൻ 3 കുതിച്ചുയര്‍ന്നു. ഉച്ചയ്ക്ക് 2.35 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിലെ രണ്ടാം വിക്ഷേപണത്തറയിൽ നിന്ന് LVM 3 വിക്ഷേപിച്ചു. ഒരുമാസത്തെ സഞ്ചാരത്തിന് ശേഷം ഓഗസ്റ്റ് 23 നാണ് പേടകം ചന്ദ്രനിലെത്തുക.
ഐഎസ്ആര്‍ഒയുടെ ശാസ്ത്രദൗത്യമായ ചന്ദ്രയാന്‍ 3 യിലൂടെ ലോകത്തിന് മുന്നില്‍ രാജ്യത്തിന്റെ ശാസ്ത്രമികവ് തെളിയിക്കാന്‍ വഴിയൊരുക്കുമെന്ന് ശാസ്ത്ര ലേഖകന്‍ രാജഗോപാല്‍ കമ്മത്ത്. ഭാവിയില്‍ ഗവേഷണ സ്റ്റേഷനുണ്ടാക്കാനും ഗവേഷണത്തിനും പര്യവേഷണത്തിനും ഇടത്താവളമാക്കാനും ചന്ദ്രനെ ഉപയോഗിക്കുന്നതിന് കൂടി ചന്ദ്രയാന്‍ ഉപകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചൊവ്വയിലേക്കുള്ള പര്യവേഷണങ്ങള്‍ക്കും ചന്ദ്രനെക്കുറിച്ചുള്ള വിവരങ്ങള്‍ ഉപകാരപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദക്ഷിണധ്രുവത്തില്‍ ഐസ് രൂപത്തില്‍ ഉറഞ്ഞുകൂടിയിരിക്കുന്ന ഫോസില്‍ ജലത്തെക്കുറിച്ച് ഉള്‍പ്പെടെ മനസിലാക്കാന്‍ ചന്ദ്രയാന്‍- 3 വഴി സാധ്യമാകുമെന്നും രാജഗോപാല്‍ കമ്മത്ത് പറഞ്ഞു.






