
ഇന്ത്യന്‍ സംഗീതലോകത്ത് പോപ് സംഗീതസ്വരമായി വേദികള്‍ കീഴടക്കിയ ആദ്യത്തെ പെണ്ഗായികയാണ് ഉഷാ ഉതുപ്പ്. ഗായികയായി മാത്രമല്ല അഭിനേത്രിയായും തിളങ്ങിയിട്ടുള്ള താരത്തെ രാജ്യം പത്മശ്രീ നല്കി ആദരിച്ചിട്ടുണ്ട്. ചെന്നൈയില്‍ ജനിച്ച് കേരളത്തിന്റെ മരുമകളായി മാറിയ ഉഷ ഉതുപ്പിന് ആരാധകരേറെയാണ്. സ്വരമാധുര്യം കൊണ്ടു മാത്രമല്ല വേഷവിധാനം കൊണ്ടും മേക്കപ്പു കൊണ്ടും എപ്പോഴും ഉഷാ ഉതുപ്പ് വേറിട്ടു നിന്നിരുന്നു. പട്ടുസാരിയും വലിയ വട്ടപ്പൊട്ടും കൈനിറയെ വളകളും മുടിയില്‍ പൂവും ചൂടി അപാരമായ എനര്‍ജിയോടെ വേദികളെ ഇളക്കിമറിക്കാറുണ്ട് ഈ ഗായിക. ശബ്ദത്തില്‍ മാത്രമല്ല, ഫാഷനിലും തന്റേതായ ഒരു കയ്യൊപ്പ് ചാര്‍ത്താൻ ഉഷ ഉതുപ്പിനു സാധിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇപ്പോഴിതാ തന്റെ സാരി ശേഖരത്തെ കുറിച്ചും സാരിയുമായി ബന്ധപ്പെട്ട ഓര്‍മകളെ കുറിച്ചും മനസ്സു തുറക്കുകയാണ്. ‘‘പൊട്ടുകള്‍, വളകള്‍, ഷൂസ്, പൂക്കള്‍ ഇതെല്ലാം എന്റെ ഒബ്സെഷനാണ്. എന്നാല്‍ അതിലെല്ലാം വച്ച് ഏറ്റവും വലിയ ഒപ്സെഷൻ എനിക്കെന്റെ സാരികളാണ്. 1969ല്‍ ആദ്യമായി എനിക്ക് പ്രതിഫലമായി കിട്ടിയത് ഒരു സാരിയായിരുന്നു. അന്നു മുതല്‍ തുടങ്ങിയതാണ് എന്റെ സാരിയോടുള്ള പ്രണയം.ഓരോ സാരിയ്ക്കും ഓരോ കഥ പറയാനുണ്ട്...’’ അമ്മ സമ്മാനമായി തന്ന സാരി മുതല്‍ മകള്‍ അഞ്ജലി സമ്മാനിച്ച പൂജ ബോര്‍ഡറും ഗോള്‍ഡൻ ഹംസ മോട്ടീഫുമുള്ള കാഞ്ചിവരം സാരി വരെ തന്റെ സ്വകാര്യ ശേഖരത്തില്‍ നിധി പോലെ ഉഷ ഉതുപ്പ് സൂക്ഷിച്ചുവച്ചിട്ടുണ്ട്. 600ല്‍ ഏറെ പ്രിയപ്പെട്ട സാരികള്‍ ഉഷ ഉതുപ്പിന്റെ സ്വകാര്യശേഖരത്തിലുണ്ട്. ‘‘സാരി ഡിസൈനില്‍ ചെക്ക്, ഡോട്ട്, സ്ട്രെപ്പ്സ് എന്നിവ ഒരിക്കലും ഔട്ട് ഓഫ് ഫാഷൻ ആവില്ല...’’ അമിതാഭ് ബച്ചൻ സാരി, കമല്‍ സാരി, പത്മശ്രീ സാരി എന്നിങ്ങനെ മിക്ക സാരികള്‍ക്കും പ്രത്യേകം പേരുകളുമുണ്ട്. ‘‘ഇതാണ് കമല്ഹാസൻ സാരി. കമലിന്റെ പിറന്നാള്‍ നവംബര്‍ ഏഴിനാണ്, എന്റേത് നവംബര്‍ എട്ടിനും. കമലില്‍ നിന്നും എനിക്കു കിട്ടിയ ഗിഫ്റ്റാണിത്.’’ അമിതാഭ് ബച്ചൻ സാരി, കമല്‍ സാരി, പത്മശ്രീ സാരി എന്നിങ്ങനെ മിക്ക സാരികള്‍ക്കും പ്രത്യേകം പേരുകളുമുണ്ട്. ‘കളര്‍ കോമ്പിനേഷൻ കൊണ്ട് അത്ഭുതപ്പെടുത്തുന്ന ആ സാരി അമിതാഭ് ബച്ചനെ പോലെ സ്പെഷ്യലാണ്..’’ രാജ്യം പത്മശ്രീ നല്കി തന്നെ ആദരിച്ചപ്പോള്‍ ആ വേദിയില്‍ ധരിച്ച സാരിയ്ക്ക് വാര്‍ഡ്രോബില്‍ പ്രത്യേകയിടം തന്നെ നല്‍കിയിട്ടുണ്ട് ഉഷ ഉതുപ്പ്. തനിക്കേറെ ഇഷ്ടമുള്ള നിറമാണ് കറുപ്പെന്നും എന്നാല്‍ താൻ ബ്ലാക്ക് സില്‍ക്ക് സാരികള്‍ ധരിക്കുന്നത് തന്റെ ഭര്‍ത്താവിന്റെ അമ്മയ്ക്ക് അത്ര ഇഷ്ടമില്ലെന്നും അവര്‍ പറയുന്നു.
സാരിയ്ക്ക് ഒപ്പം സ്നിക്കേഴ്സും ഷൂസുമൊക്കെ ധരിക്കുന്ന ഉഷ ഉതുപ്പിന്റെ ഫാഷൻ സ്റ്റൈലും ഏറെ ശ്രദ്ധ നേടിയിട്ടുള്ളതാണ്. കാലിനു പ്രശ്നം വന്നു തുടങ്ങിയപ്പോള്‍ മകളാണ് എങ്കില്‍ സ്നിക്കഴ്സ് ഉപയോഗിക്കൂ എന്നു നിര്‍ദ്ദേശിച്ചതെന്നും അവര്‍ പറയുന്നു. പിന്നീട് സാരികള്‍ക്കൊപ്പം മാച്ചിംഗ് സ്നിക്കേഴ്സ് ഉപയോഗിച്ച് അതിലും ഒരു സിഗ്നേച്ചര്‍ സ്റ്റൈല്‍ കൊണ്ടുവരികയായിരുന്നു ഉഷ ഉതുപ്പ്. ബോംബെയില്‍ പോലീസ് കമ്മീഷണര്‍ ആയിരുന്ന ചെന്നൈ സ്വദേശി വൈദ്യനാഥ സോമേശ്വര സ്വാമിയുടെ മകളായാണ് ഉഷ ജനിച്ചത്. ഒൻപതാം വയസ്സുമുതല്‍ പൊതുവേദികളില്‍ പാടി തുടങ്ങിയ ഉഷ പിന്നീട് മൗണ്ട് റോഡിലെ നയണ്‍ ജെംസ് എന്ന നിശാക്ലബ്ബിലെ പാട്ടുകാരിയായി. തുടര്‍ന്ന് കൊല്‍ക്കത്തയിലെ 'ട്രിങ്കാസ്' നിശാക്ലബ്ബിലും പാടിതുടങ്ങി. അവിടെ വെച്ചാണ് മലയാളിയായ ജനി ചാക്കോ ഉതുപ്പിനെ പരിചയപ്പെടുന്നതും പ്രണയത്തിലാവുന്നതും. ഉതുപ്പിനെ വിവാഹം ചെയ്ത ഉഷ കേരളത്തിന്റെ മരുമകളായി മാറി. ദേവാനന്ദ് സംവിധാനം ചെയ്ത ഹരേ രാമ ഹരേ കൃഷ്ണ (1971) എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്കുള്ള ഉഷ ഉതുപ്പിന്റെ കടന്നുവരവ്. 1972ല്‍ 'ബോംബെ ടു ഗോവ' എന്ന ഹിന്ദി ചിത്രത്തില്‍ അമിതാബ് ബച്ചൻ/ ശത്രുഘ്നൻ സിൻഹ എന്നിവരോടൊപ്പം അഭിനയിക്കുകയും ചെയ്തു. പിന്നീട് ബംഗാളി, ഹിന്ദി, പഞ്ചാബി, അസ്സമീസ്, ഒറിയ, ഗുജറാത്തി, മറാത്തി, കൊങ്ങണി, മലയാളം, കന്നട, തമിഴ്തു, തുളു, തെലുങ്ക് തുടങ്ങി 16 ഇന്ത്യൻ ഭാഷകളിലും ഇംഗ്ലീഷ്, ഡച്ച്, ഫ്രഞ്ച്, ജര്‍മ്മൻ, ഇറ്റാലിയൻ, സിംഹളീസ്, സ്വഹിലി, റഷ്യൻ, നേപ്പാളീസ്, അറബിക്, ക്രേയോള്‍, സ്പാനീഷ് തുടങ്ങിയ വിദേശ ഭാഷകളിലും ധാരാളം പാട്ടുകള്‍ പാടി. 'എന്റെ കേരളം എത്ര സുന്ദരം.' എന്ന ഉഷ ഉതുപ്പിന്റെ ഗാനവും മലയാളികള്‍ക്കു മറക്കാനാവില്ല. 2006 ല്‍ ഇറങ്ങിയ പോത്തൻ വാവ എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ അമ്മയായും അഭിനയിച്ചിരുന്നു. വക്കീലമ്മ എന്ന ആ കഥാപാത്രം ഏറെ ശ്രദ്ധ നേടി.







Comments