
ആലുവ : ആലുവയിൽ കൊടും ക്രൂരതയ്ക്ക് ഇരയായ അഞ്ച് വയസുകാരിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. കഴിഞ്ഞ ദിവസം വനിതാ ശിശുവികസന വകുപ്പിന്റെ അടിയന്തര ആശ്വാസ ധനസഹായമായ ഒരു ലക്ഷം രൂപയ്ക്ക് പുറമെയാണ് ഇപ്പോൾ 10 ലക്ഷം രൂപ കൂടി കുടുംബത്തിന് അനുവദിച്ചിരിക്കുന്നത്.
വനിത ശിശുവികസന വകുപ്പിന്റെ ആശ്വാസനിധി പദ്ധതി പ്രകാരമാണ് തുകയനുവദിച്ചത്. ലൈംഗികാതിക്രമങ്ങള്‍ നേരിടുന്ന സ്ത്രീകളുടേയും കുഞ്ഞുങ്ങളുടേയും അടുത്ത കുടുംബാംഗത്തിന് നല്കുന്ന ധനസഹായമാണ് ആശ്വാസനിധി.
അതേസമയം കൊലപ്പെടുത്തിയ കേസില്‍ പ്രതി അസ്ഫാഖിനെ പത്തു ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.പോലീസിന്റെ അപേക്ഷ പരിഗണിച്ചാണ് എറണാകുളം പോക്സോ കോടതിയുടെ ഉത്തരവ്. അതേ സമയം 2018ൽ അസ്ഫാഖ് പോക്സോ കേസിൽ അറസ്റ്റിലായി ഗാസിപ്പൂർ ജയിലിൽ കഴിഞ്ഞിട്ടുണ്ടെന്ന് പോലീസ് കണ്ടെത്തി.ഇതിനിടെ ജയിലിൽ നടത്തിയ തിരിച്ചറിയൽ പരേഡിൽ സാക്ഷികള്‍ പ്രതിയെ തിരിച്ചറിഞ്ഞു.
എറണാകുളം പോക്സോ കോടതി നിര്‍ദേശ പ്രകാരം പ്രതി അസ്ഫാക്കിനെ ഉച്ചക്ക് രണ്ടരയോടെ കോടതിയില്‍ ഹാജരാക്കി.തുടര്‍ന്നാണ് കസ്റ്റഡി അപേക്ഷയില്‍ വാദം കേട്ടത്.
പ്രതി അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും വിശദമായി ചോദ്യം ചെയ്യുന്നതിന് പത്തു ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടു നല്‍കണമെന്നും പ്രോസിക്യൂഷന് ആവശ്യപ്പെട്ടു. തുടര്‍ന്ന് പ്രതിയെ ഈ മാസം 10വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടുകൊണ്ട് കോടതി ഉത്തരവിടുകയായിരുന്നു. ചോദ്യം ചെയ്യുന്നതിനു പുറമെ പ്രതിയെ കൊലപാതകം നടന്ന ആലുവ മാര്‍ക്കറ്റില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തും.






