
മലപ്പുറം: താനൂരില്‍ പോലീസ് കസ്റ്റഡിയില്‍ മരിച്ച എം.ഡി.എം.എ. കേസ് പ്രതിയുടെ ശരീരമാസകലം മര്‍ദനമേറ്റ പാടുകള്‍. പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടനുസരിച്ച് മരിച്ച താമിര്‍ ജിഫ്രി തങ്ങളുടെ (29) ശരീരത്തില്‍ മര്‍ദ്ദനമേറ്റതിന്റെ 20 പാടുകളുണ്ട്.
നട്ടെല്ലിനും ക്ഷതമേറ്റു. ഇതിനു പുറമെ മൃതദേഹത്തിന്റെ ആമാശയത്തില്‍നിന്നും എം.ഡി.എം.എ എന്നു സംശയിക്കുന്ന രണ്ട് പ്ലാസ്റ്റിക് കവറുകള്‍ കണ്ടെത്തി. ഇതില്‍ ഒന്ന് പൊട്ടിയിട്ടുണ്ട്. ഇതു രാസപരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്.
കേസില്‍ പോലീസിന്റെ ഭാഗത്തുവീഴ്ച്ച സംഭവിച്ചതായ റിപ്പോര്‍ട്ടിനെ തുടര്‍ന്നു താനൂര്‍ എസ്.ഐ അടക്കം എട്ട് പോലീസുകാരെ തൃശൂര്‍ ഡി.ഐ.ജി സസ്പെന്‍ഡ് ചെയ്തു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലാണ് നടപടി. താനൂര്‍ എസ്.ഐ: ആര്.ഡി. കൃഷ്ണലാല്‍, പോലീസുകാരായ കെ.മനോജ്, ശ്രീകുമാര്‍, ആശിഷ് സ്റ്റീഫന്‍, ജിനേഷ്, അഭിമന്യു, സ്പെഷല്‍ ടീമംഗങ്ങളായ കല്‍പ്പകഞ്ചേരി സ്റ്റേഷനിലെ വിപിന്‍, പരപ്പനങ്ങാടി സ്റ്റേഷനിലെ ആല്ബിന് അഗസ്റ്റിന് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.
നിഷ്പക്ഷ അന്വേഷണത്തിന്റെ ഭാഗമായാണ് പോലീസുകാരെ സസ്പെന്‍ഡ് ചെയ്തതെന്ന് മലപ്പുറം ജില്ലാ പോലീസ് മേധാവി പറഞ്ഞു. അനേ്വഷണം സ്റ്റേറ്റ് ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്. ക്രൈംബ്രാഞ്ച് ഡിെവെ.എസ്.പി: റജി എം.കുന്നിപ്പറമ്പനാണ് കേസിന്റെ അനേ്വഷണ ചുമതല. കോഴിക്കോട് ക്രൈംബ്രാഞ്ച് എസ്.പി: കുഞ്ഞിമൊയ്തീന്ക്കുട്ടി മേല്‍നോട്ടം വഹിക്കും.
മഞ്ചേരി മെഡിക്കല്‍ കോളജില്‍ നാലു മണിക്കൂറെടുത്താണ് പോലീസ് സര്ജന് ഡോ.ഹിതേഷ് ശങ്കര്‍ പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയാക്കിയത്. പോലീസിനെ കണ്ടതോടെ കൈവശമുണ്ടായിരുന്ന എം.ഡി.എം.എ കവറോടെ താമിര്‍ വിഴുങ്ങിയെന്നും അറസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചെന്നുമാണു താനൂര്‍ പോലീസ് റിപ്പോര്‍ട്ട്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ തിങ്കളാഴ്ച പുലര്‍ച്ചെ താനൂര്‍ ദേവദാര്‍ പാലത്തിന് താഴെ എസ്.ഐ: കൃഷ്ണലാലിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് താമിര്‍ ഉള്‍പ്പെടെ അഞ്ച് പേരെ കസ്റ്റഡിയിലെടുത്തത്. 18.4 ഗ്രാം എം.ഡി.എം.എയും പിടിച്ചെടുത്തു. മയക്കുമരുന്നടക്കം മൂന്നു കേസുകളില്‍ക്കൂടി താമിര്‍ ഉള്‍പ്പെട്ടിരുന്നതായും പോലീസ് പറയുന്നു.






