
സിനിമാ മേഖലയിൽ കാസ്റ്റിംഗ് കൗച്ച് അനുഭവങ്ങൾ അടുത്തിടെയായി പലരും തുറന്നു പറയുന്നുണ്ട്. ഇപ്പോഴിതാ ലൈംഗികാവശ്യവുമായി സീരിയല്‍ രംഗത്ത് ആരും സമീപിക്കാറില്ലെന്നും സിനിമാ മേഖലയില്‍ തന്നോട് പലരും വിട്ടുവീഴ്ച്ചകള്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പറയുകയാണ് റിയ ജോര്‍ജ്. സിനിമാ മേഖലയേയും സീരിയല്‍ മേഖലയേയും തമ്മില്‍ താരതമ്യം ചെയ്തും വടക്കേഇന്ത്യക്കാരി എന്നത് മോശമായി പെരുമാറാനുള്ള ലൈസൻസായി കാണുന്നവരുമുണ്ടെന്നും താരം പറഞ്ഞു.
"ജനിച്ചതും വളര്‍ന്നതും ഉത്തരേന്ത്യയില്‍ ആണെന്നത് മോശം രീതിയില്‍ സമീപിക്കാൻ ചിലര്‍ക്ക് ഒരു ലൈസൻസ് പോലെയാണ്. കാസ്റ്റിംഗ് കൗച്ചിന് ഇരയാകുന്നവര്‍ പെണ്‍കുട്ടികള്‍ മാത്രമല്ല. ഞാൻ സോഷ്യല്‍ ആയത് കൊണ്ടും ബോള്‍ഡ് ആയ വ്യക്തിയാണെന്ന തോന്നല്‍ ഉള്ളത് കൊണ്ടും ചില മോശം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. നോര്‍ത്ത് ഇന്ത്യൻ ആണെന്ന് പറയുമ്പോൾ മോശമായി പെരുമാറാമെന്ന ചിന്തയാണ് പലര്‍ക്കും. മുൻപ് ഫ്ളൈറ്റ് അറ്റൻഡന്റ് ആയിരുന്നു എന്ന് പറയുമ്പോൾ ക്യാപ്റ്റന്മാരുടെ കൂടെ കിടക്കാറുണ്ടോ എന്നൊക്കെയാണ് ചോദിക്കുക. എല്ലാ ഇൻഡ്ട്രികളിലും ഈ പ്രശ്നങ്ങള്‍ ഉണ്ട്. അതുകൊണ്ട് തന്നെ ഞാൻ എനിക്ക് മുന്നില്‍ ഒരു മതില് തീര്‍ത്തിട്ടുണ്ട്.
ഒരു സിനിമാ പ്രൊജക്ടില്‍ ജോയിൻ ചെയ്ത ശേഷം അഡ്ജസ്റ്റ് ചെയ്യണം എന്ന രീതിയില്‍ സമ്മര്‍ദ്ദം ചെലുത്തും. അതിന് തയ്യാറായില്ലെങ്കില്‍ സെറ്റില്‍ ചീത്ത വിളിക്കുകയും ഒക്കെ ചെയ്യും. കുറെ റീടേക്കുകള്‍ എടുക്കും. സീനും ഡയലോഗും കട്ട് ചെയ്യും. അങ്ങനെ പലതും കേട്ടിട്ടുണ്ട്. എന്നാല്‍ നാല് സീരിയല്‍ ചെയ്തിട്ടും എനിക്ക് അങ്ങനെയൊരു അനുഭവം ഉണ്ടായിട്ടില്ല. അതിന് ദൈവത്തോട് നന്ദിയുണ്ട്." റിയ ജോര്‍ജ് പറയുന്നു.
മിനിസ്ക്രീൻ പ്രേക്ഷകര്‍ക്ക് സുപരിചിതയായ റിയ സുന്ദരിയെന്ന പരമ്പരയിൽ വൈദേഹി എന്ന കഥാപാത്രത്തെ ആണ് അവതരിപ്പിക്കുന്നത്. സീ കേരളത്തിലെ ശ്യാമാംബരം എന്ന എന്ന സീരിയലിലും നടി അഭിനയിക്കുന്നുണ്ട്. ഫ്ളൈറ്റ് അറ്റൻഡന്റ് ആയി ജോലി ചെയ്തിരുന്ന റിയ ആ ജോലി ഉപേക്ഷിച്ചാണ് അഭിനയത്തിലേക്ക് എത്തിയത്. കഴിഞ്ഞ രണ്ടു വര്‍ഷത്തിലേറെയായി സീരിയലില്‍ സജീവമാണ് താരം. അഭിനയത്തിന് പുറമെ അധ്യാപിക കൂടിയാണ് റിയ. ഏവിയേഷൻ ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ താരം ക്ലാസ്സെടുക്കുന്നുണ്ട്.






