
ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇന്‍ഡോനേഷ്യന്‍ സന്ദര്‍ശനവുമായി ബന്ധപ്പെട്ട കുറിപ്പിലും ഭാരത് പ്രയോഗം . പ്രൈമം മിനിസ്റ്റര്‍ ഓഫ് ഭാരത് എന്നാണ് പ്രധാനമന്ത്രിയെ വിശേഷിപ്പിച്ചിരിക്കുന്നത് . 20- ാമത് ആസിയാന്‍ - ഇന്ത്യ ഉച്ചകോടി സന്ദര്‍ശനത്തിന്റെ ഭാഗമായുളള കുറിപ്പിലാണ് ഇന്ത്യ എന്നതിന് പകരം ഭാരത് എന്ന് ഉള്‍പ്പെടുത്തിയിരിക്കുന്നത് .
ജി 20 ഉച്ചകോടിയുടെ ഭാഗമായുളള അത്താഴ വിരുന്നിന് രാഷ്ട്രപതി ഭവന് നല്കിയ ക്ഷണത്തില്‍ പ്രസിഡന്റ് ഓഫ് ഭാരത് എന്നെഴുതിയത് ചര്‍ച്ചയായിരുന്നു. സെപ്തംബര്‍ 18 മുതല്‍ 22 വരെയാണ് പാര്‍ലമെന്റ് പ്രത്യേക സമ്മേളനം വിളിച്ചിരിക്കുന്നത്. പ്രത്യേക സമ്മേളനത്തില്‍ പേര് മാറ്റാനുളള ബില്‍ അവതരിപ്പിക്കുമെന്നാണ് സൂചന .
അടിമത്വത്തിന്റെ ചിന്താഗതിയില്‍ നിന്ന് പൂര്‍ണമായും പുറത്തുകടക്കാനാണ് 'ഇന്ത്യ' എന്ന വാക്ക് ഒഴിവാക്കുന്നതെന്നാണ് അനൗദ്യോഗിക വിശദീകരണം. നേരത്തെ ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതും 'ഇന്ത്യ' എന്ന പേര് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
പ്രസിഡന്റ് ദ്രൗപതി മുർമു വിദേശ നേതാക്കൾക്കുള്ള ജി 20 ക്ഷണങ്ങളിൽ "ഇന്ത്യ" എന്നതിൽ നിന്ന് "ഭാരത്" എന്നാക്കി മാറ്റിയത് വിവാദത്തിന് വഴിയൊരുക്കിയിരുന്നു. ഇന്ത്യയെന്ന് മാറ്റി ഭാരതം എന്ന് ആക്കാനുള്ള നീക്കത്തെ ശക്തമായി എതിര്‍ക്കാനാണ് കോണ്‍ഗ്രസ് തീരുമാനം.
ആസിയാൻ സമ്മേളനത്തിലും ഇന്ത്യ- ആസിയാൻ ഉച്ചകോടിയിലും പങ്കെടുത്ത ശേഷം നാളെ വൈകിട്ട് തന്നെ പ്രധാനമന്ത്രി ദില്ലിക്ക് മടങ്ങും. നരേന്ദ്ര മോദിക്ക് ജി20 ഉച്ചകോടിയുടെ ഒരുക്കങ്ങൾക്ക് തിരിച്ച് എത്തേണ്ടതുള്ളതിനാൽ ആസിയാൻ സമ്മേളനത്തിന്റെ സമയം പുതുക്കി നിശ്ചയിക്കാൻ ഇന്തോനേഷ്യ തയ്യാറായി. ചൈന പല രാജ്യങ്ങളുടെയും പ്രദേശം ഉൾപ്പെടുത്തി ഭൂപടം പ്രസിദ്ധീകരിച്ച വിഷയം ഉച്ചകോടിയിൽ ചർച്ച ആയേക്കും.






