
കോഴിക്കോട്: കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ ക്ലോക്ക് ടവർ തകർന്നുവീണ സംഭവത്തിൽ പ്രത്യേക അന്വേഷണ സമിതിയെ നിയോഗിച്ചു. സീനിയർ ഡിവിഷണൽ സേഫ്റ്റി ഓഫീസർ ബെന്നി വർഗീസിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുക.
വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് ക്ലോക്ക് ടവറിന്റെ ഒരു ഭാഗം തകർന്നുവീണത്. സംഭവത്തിൽ ഗുരുതരമായ അനാസ്ഥ ഉണ്ടായിട്ടുണ്ടെന്നാണ് പ്രാഥമിക അന്വേഷണത്തിലെ വിലയിരുത്തൽ. നാല് മാസം മുൻപ് കെട്ടിടത്തിൽ വിള്ളൽ കണ്ടെത്തിയിരുന്നുവെന്നും മൂന്ന് മാസം മുമ്പ് തന്നെ കെട്ടിടം അപകടാവസ്ഥയിലാണെന്ന റിപ്പോർട്ട് ലഭിച്ചിട്ടും ആവശ്യമായ നടപടികൾ സ്വീകരിച്ചില്ലെന്നും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
കെട്ടിടത്തിന്റെ അടിഭാഗം വരെ ഏകദേശം രണ്ട് സെന്റിമീറ്റർ വീതിയിലുള്ള വിള്ളൽ കണ്ടെത്തിയിരുന്നു. തുടർന്ന് ക്ലോക്ക് ടവർ പൊളിച്ചുനീക്കാൻ റെയിൽവേ അധികൃതർ നിർമാണ കമ്പനിയായ റാങ്ക് കൺസ്ട്രക്ഷന് ചുമതല നൽകിയെങ്കിലും നടപടി ഉണ്ടായില്ല. നാല് ദിവസം മുമ്പ് വീണ്ടും മുന്നറിയിപ്പ് നൽകിയിട്ടും പൊളിക്കൽ ആരംഭിക്കാത്തത് ഗുരുതര വീഴ്ചയായാണ് വിലയിരുത്തപ്പെടുന്നത്.
ഏകദേശം 150 വർഷം പഴക്കമുള്ള കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്ന പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ഘട്ടംഘട്ടമായാണ് പൊളിക്കൽ നടത്തുന്നത്. കെട്ടിടം പൂർണമായി നീക്കിയ ശേഷമേ റെയിൽ ഗതാഗതം സാധാരണ നിലയിലാകൂ.
രണ്ട്, മൂന്ന് നമ്പർ ട്രാക്കുകൾ അടച്ചിട്ടിരിക്കുന്നതിനാൽ ഇന്നും ട്രെയിനുകൾ വൈകിയോടാൻ സാധ്യതയുണ്ട്. നിലവിൽ ഒന്ന്, നാല് നമ്പർ ട്രാക്കുകളിലൂടെയാണ് ട്രെയിൻ സർവീസുകൾ നടത്തുന്നത്.






