
പാലക്കാട്/തിരുവനന്തപുരം: കേരള ഭാഗ്യക്കുറി തിരുവോണം ബമ്പര്‍ ഒന്നാം സമ്മാനം വാളയാറില്‍നിന്നു വിറ്റ ടി. ഇ 230662 നമ്പര്‍ ടിക്കറ്റിന്. 25 കോടിയാണു സമ്മാനത്തുക. കേരളത്തില്‍നിന്നു ടിക്കറ്റെടുത്ത് തമിഴ്നാട്ടില്‍ വില്‍പ്പന നടത്തുന്ന കോയമ്പത്തൂര്‍ അണ്ണൂര്‍ സ്വദേശിയായ നടരാജനാണ് സമ്മാനര്‍ഹമായ ലോട്ടറി കൊണ്ടുപോയത്. ഇദ്ദേഹം ടിക്കറ്റ് വില്‍പ്പന നടത്തിയോ, വിറ്റുപോകാതെ കൈവശമുണ്ടോ എന്ന കാര്യം അറിവായിട്ടില്ല. വാളയാര്‍ ചന്ദ്രാപുരത്തെ ബാവ ഏജന്‍സിയില്‍നിന്നു നടരാജന് വാങ്ങിയ പത്തു ടിക്കറ്റുകളിലൊന്നിലാണ് ഭാഗ്യം കടാക്ഷിച്ചത്.
കോഴിക്കോട് സ്വദേശി ഷീബയുടെ പേരിലുള്ള ബാവ ഏജന്‍സിയില്‍നിന്നാണ് വാളയാറിലെ ബാവ ഏജന്‍സി ടിക്കറ്റ് വാങ്ങിയതെന്നു കടയുടമ ഗുരുസ്വാമി പറഞ്ഞു. ഓണം ബമ്പറില്‍ ഇക്കുറി റെക്കോഡ് വില്‍പ്പനയാണ് നടന്നത്. 75.76 ലക്ഷം ടിക്കറ്റുകള്‍ വിറ്റു. അച്ചടിച്ചത് 85 ലക്ഷം ടിക്കറ്റുകള്‍. ഒന്നാം സമ്മാനമായ 25 കോടി സമ്മാനത്തുകയില്‍ 10% ഏജന്റിന്റെ കമ്മീഷനായി പോകും.
ശേഷിക്കുന്ന തുകയില്‍ 30% നികുതി കഴിച്ചുള്ള തുകയാണ് ജേതാവിനു ലഭിക്കുക. കൊല്ലത്ത് ഓണം ബമ്പര്‍ ലോട്ടറി സംബന്ധിച്ച് സുഹൃത്തുക്കള്‍ തമ്മിലുണ്ടായ തര്‍ക്കത്തില്‍ യുവാവ് വെട്ടേറ്റു മരിച്ചു. ചവറ തേവലക്കര അരിനല്ലൂര്‍ ആറാട്ടുകുളം കളങ്കര കിഴക്കതില്‍ മരംവെട്ടു തൊഴിലാളിയായ ദേവദാസാ(ദാസപ്പന്-42)ണു മരിച്ചത്. സമീപവാസിയും സുഹൃത്തുമായ അരിനല്ലൂര്‍ കളങ്ങര വീട്ടില്‍ അജിത്തി(39)നെ പോലീസ് അറസ്റ്റ് ചെയ്തു.
ദേവദാസ് എടുത്ത ലോട്ടറി സുഹൃത്തും മരംവെട്ടു തൊഴിലാളിയുമായ അജിത്തിനെ സൂക്ഷിക്കാന്‍ ഏല്പിച്ചിരുന്നു. ഇന്നലെ ഉച്ചയ്ക്ക് 1.45ന് ലോട്ടറിയുടെ നറുക്കെടുപ്പിന് മുമ്പ് വീടിന് മുമ്പിലെ കടയ്ക്കു സമീപം നില്‍ക്കുകയായിരുന്ന അജിത്തിനോട് ദേവദാസ് ലോട്ടറി ടിക്കറ്റ് തിരികെ ചോദിച്ചു. എന്നാല്‍ തിരികെ നല്കാന് അജിത്ത് തയാറായില്ല. ഇരുവരും മദ്യലഹരിയിലായിരുന്നു. തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കത്തെത്തുടര്‍ന്ന് അജിത്ത് വെട്ടുകത്തി കൊണ്ട് ദേവദാസിനെ വെട്ടുകയായിരുന്നെന്നു പോലീസ് പറഞ്ഞു.
കളങ്ങര കശുവണ്ടി ഫാക്ടറിക്കു സമീപത്തെ കടത്തിണ്ണയില്‍ രക്തം വാര്‍ന്ന നിലയില്‍ കിടന്ന ദേവദാസിനെ പോലീസ് എത്തി കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. ദേവദാസിന്റെ വലുതു കൈ വെട്ടേറ്റു തൂങ്ങിയ നിലയിലായിരുന്നു. മൃതദേഹം കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍. പ്രതി അജിത്തിനെ തെക്കുംഭാഗം സി.ഐ. ദിനേഷ്കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണു പിടികൂടിയത്.






