
മലയാളികളുടെ സ്വകാര്യ അഹങ്കാരമായ മമ്മൂട്ടിയുടെ സ്വന്തം നിര്‍മ്മാണക്കമ്പനിയാണ് മമ്മൂട്ടി കമ്പനി. നിര്‍മ്മിച്ച ചിത്രങ്ങളുടെ ഗുണനിലവാരം കൊണ്ട് ചെറിയ കാലയളവില്‍ വലിയ പ്രേക്ഷകശ്രദ്ധ നേടിയ നിര്‍മ്മാണ കമ്പനിയാണ് മമ്മൂട്ടിയുടെ ഉടമസ്ഥതയിലുള്ള മമ്മൂട്ടി കമ്പനി. നന്‍പകല്‍ നേരത്ത് മയക്കവും റോഷാക്കുമാണ് ഈ കമ്പനിയുടേതായി നിര്‍മ്മിക്കപ്പെട്ട ചിത്രങ്ങള്‍. കാതല്‍, കണ്ണൂര്‍ സ്ക്വാഡ് എന്നിവയാണ് ഈ ബാനറിന്റേതായി റിലീസ് ആകാനുള്ള ചിത്രങ്ങള്‍. ഇപ്പോഴിതാ ആരാധകര്‍ക്ക് പുതിയൊരു അപ്ഡേറ്റുമായി എത്തിയിരിക്കുകയാണ് മമ്മൂട്ടി കമ്പനി. വളരെ പ്രധാനപ്പെട്ട ഒരു വിവരം ഇന്ന് രാവിലെ പത്ത് മണിക്ക് പുറത്തുവിടുമെന്ന പോസ്റ്റാണ് ആദ്യം മമ്മൂട്ടി കമ്പനിയുടെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞത്. അതിനു ശേഷം കുറച്ചു മണിക്കൂറുകള്‍ക്ക് മുമ്പ് മമ്മൂട്ടി പ്രധാന വേഷത്തിലെത്തുന്ന കണ്ണൂർ സ്ക്വാഡിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചിരിക്കുകയാണ് മമ്മൂട്ടി കമ്പനി. ‘‘കൗണ്ട്ഡൗൺ ആരംഭിച്ചു. സെപ്റ്റംബർ 28-ന് ലോകമെമ്പാടുമുള്ള സ്ക്രീനുകളിൽ കണ്ണൂർ സ്ക്വാഡ് ചുമതലയേൽക്കുമ്പോൾ ആഘാതത്തിനുള്ള ധൈര്യം... ജോർജ്ജ് മാർട്ടിൻ & ടീമിനെ സ്വാഗതം ചെയ്യാൻ തയ്യാറാകൂ...’’ എന്ന ക്യാപ്ഷനും നല്‍കിയാണ് ഈ പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. സെപ്റ്റംബർ 28നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്. ഇന്നലെയാണ് ചിത്രത്തിന്റെ സെന്‍സറിങ് പൂര്‍ത്തിയായത്. U/A സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിനു ലഭിച്ചത്. മമ്മൂട്ടിയും ചിത്രത്തിന്റെ റിലീസ് തിയതി പുറത്തുവിട്ടിട്ടുണ്ട്.
പൊലീസ് ഇൻവസ്റ്റിഗേഷൻ ത്രില്ലറായി എത്തുന്ന ചിത്രത്തിൽ എഎസ്ഐ ജോർജ് മാർട്ടിൻ എന്ന കഥാപാത്രത്തേയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. റോബി വർഗീസ് രാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കഥ ഷാഫിയുടേതാണ്. തിരക്കഥ ഡോക്ടർ റോണിയും ഷാഫിയും ചേർന്നൊരുക്കുന്നു. മമ്മൂട്ടി കമ്പനി നിർമിക്കുന്ന നാലാമത്തെ ചിത്രമാണിത്. സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയ കണ്ണൂർ സ്ക്വാഡ് ട്രെയ്ലർ ഇരുപത്തി മൂന്നു ലക്ഷം കാഴ്ചക്കാരുമായി മുന്നേറുകയാണ്. കിഷോർ കുമാർ, വിജയരാഘവൻ, അസീസ് നെടുമങ്ങാട്, ശബരീഷ്, റോണി ഡേവിഡ്, മനോജ്.കെ.യു തുടങ്ങിയ താരങ്ങൾ പ്രധാന വേഷങ്ങളിൽ എത്തുന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രമാണ് കണ്ണൂർ സ്ക്വാഡ്.
മിഥുന് മാനുവല്‍ തോമസിന്റെ തിരക്കഥയില്‍ വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രം മമ്മൂട്ടി കമ്പനി നിര്‍മിക്കുമെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇക്കാര്യം ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.






