
കൊല്ലം കടയ്ക്കലിൽ സൈനികനെ ദുരൂഹ സാഹചര്യത്തിൽ മര്‍ദ്ദിച്ച ശേഷം നിരോധിത സംഘടനയായ പി.എഫ്.ഐയുടെ പേര് ശരീരത്തില്‍ ചാപ്പക്കുത്തിയതിൽ കേസെടുത്ത് പൊലീസ്. കടയ്ക്കല്‍ സ്വദേശി ഷൈന്‍ കുമാറിന്റെ പരാതിയിലാണ് കണ്ടാൽ അറിയാവുന്ന ആറു പേർക്കെതിരെ കേസെടുത്തത്. സൈന്യവും സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
ഓണാഘോഷത്തില്‍ പങ്കെടുത്ത് സുഹൃത്തിന്റെ വീട്ടിൽ പോയി മടങ്ങും വഴി ഇന്നലെ രാത്രി 11 മണിയോടെയാണ് ആക്രമണമുണ്ടായത്. സുഹൃത്ത് മുക്കട ചാണപ്പാറ റോഡിന് സമീപം റബ്ബർ തോട്ടത്തിൽ എത്തിയപ്പോൾ മദ്യപിച്ച് അബോധാവസ്ഥയില്‍ കിടക്കുന്നു എന്ന് പറഞ്ഞ് രണ്ടുപേര്‍ തടഞ്ഞു നിര്‍ത്തി. നോക്കാൻ പോയപ്പോൾ ഇതിൽ ഒരാൾ പിന്നിൽ നിന്ന് ചവിട്ടി വീഴ്ത്തി. കൈകളും വായയും പായ്ക്കിംഗ് ടേപ്പ് ഉപയോഗിച്ച് ബന്ധിച്ച് ടീ ഷര്‍ട്ട് കീറി. മുതുകില്‍ പിഎഫ്ഐയുടെ പേര് പച്ച പെയിന്റുപയോഗിച്ച് എഴുതിയെന്നുമാണ് പരാതി. ആറംഗസംഘമാണ് ആക്രമണത്തിന് പിന്നില്‍.
എന്തിനാണ് ആക്രമിച്ചതെന്നോ ആരാണ് ആക്രമിച്ചതെന്നോ വ്യക്തമല്ലെന്ന് ഷൈന്‍ മൊഴി നല്കി. തടഞ്ഞ് നിർത്തി സംഘം ചേർന്നുള്ള മർദ്ദനം. സമൂഹത്തിൽ കലാപം ഉണ്ടാക്കാനുള്ള ശ്രമം തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്. രാജസ്ഥാനിൽ ജോലി ചെയ്യുന്ന ഷൈൻ അവധിയ്ക്ക് ശേഷം ഇന്ന് തിരിച്ചു പോകാനിരിക്കവേയായിരുന്നു ആക്രമണം.






