
ഇന്‍ഡോര്‍: ഉജ്ജയിനില്‍ ക്രൂരതയ്ക്ക് ഇരയായ 12 കാരി സഹായം തേടി വീടുകളുടെ വാതിലുകള്‍ തോറും കയറിയിറങ്ങിയതും അവഗണിക്കപ്പെട്ടതും മരണമുഖത്ത് നിന്നെന്ന് റിപ്പോര്‍ട്ട്. സ്വകാര്യഭാഗങ്ങളില്‍ കനത്ത മുറിവുകള്‍ ഏറ്റ പെണ്‍കുട്ടിക്ക് ചികിത്സ താമസിച്ചിരുന്നെങ്കില്‍ മരണപ്പെടുമായിരുന്നെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. സമയത്ത് ചികിത്സ കിട്ടി പെണ്‍കുട്ടി ഇപ്പോള്‍ ആരോഗ്യസ്ഥിതിയിലേക്ക് വന്നുകൊണ്ടിരിക്കുകയാണെങ്കിലും മാനസീകാഘാതത്തില്‍ നിന്നും പൂര്‍ണ്ണമായും മോചിതമായിട്ടില്ല.
ബോധം തെളിയുമ്പോള്‍ കുട്ടി ആദ്യം അമ്മയെ വിളിക്കും അതിന് ശേഷം തന്റെ സ്കൂള്‍ യൂണിഫോം ചോദിക്കും. ബലാത്സംഗം ചെയ്യപ്പെട്ട സമയത്ത് പെണ്‍കുട്ടി ധരിച്ചിരുന്നതാണ് ഈ യൂണിഫോം. കുടുംബപരമായി തന്നെ മാനസീകമായ വെല്ലുവിളി നേരിടുന്നതാണ് പെണ്‍കുട്ടി. ഇതായിരുന്നു തെരുവിലൂടെ സഹായം തേടി വീടുകള്‍ തോറും പെണ്‍കുട്ടി കയറിയിറങ്ങാന്‍ കാരണമായത്. സത്നാ ജില്ലയിലെ ഗ്രാമത്തില്‍ പെണ്‍കുട്ടിയെ കാണാതായപ്പോള്‍ തന്നെ വീട്ടുകാര്‍ പോലീസില്‍ പരാതി നല്കാന് എത്തിയിരുന്നു. എന്നാല്‍ പോലീസ് പരാതി സ്വീകരിക്കാന്‍ കൂട്ടാക്കിയില്ലെന്ന് വിവരമുണ്ട്. ഞായറാഴ്ച രാത്രിയില്‍ വീട്ടുകാര്‍ പെണ്‍കുട്ടിയെ കാണാനില്ലെന്ന് പരാതിയുമായി എത്തിയപ്പോള്‍ 24 മണിക്കൂര്‍ കഴിയട്ടെ എന്നാണ് കിട്ടിയ മറുപടി.
കുട്ടിയുടെ കുടുംബാംഗങ്ങള്‍ വ്യാഴാഴ്ച ഉജ്ജയിനില്‍ എത്തി തട്ടിക്കൊണ്ടുപോകല്‍ പരാതി കൃത്യസമയത്ത് രജിസ്റ്റര്‍ ചെയ്തില്ലെന്നാരോപിച്ച് സത്ന പോലീസുകാരോട് രോഷം പ്രകടിപ്പിച്ചു. അവള് 'മാനസികാസ്വാസ്ഥം' നേരിടുന്നയാളാണെന്ന് പറഞ്ഞിട്ടു പോലും കേസെടുത്തില്ലെന്നും മുത്തച്ഛന് പറഞ്ഞു. ഞായറാഴ്ച മുത്തച്ഛന് കന്നുകാലികളെ അഴിക്കാന്‍ പോയ സമയത്താണ് പെണ്‍കുട്ടി വീട്ടില്‍ നിന്നും ഇറങ്ങിപ്പോയത്. വൈകുന്നേരം ആയിട്ടും പെണ്‍കുട്ടി മടങ്ങിവരാതായപ്പോഴാണ് കുടുംബാംഗങ്ങള്‍ക്ക് ആശങ്കയായത്. അവര്‍ എല്ലായിടത്തും തെരച്ചില്‍ നടത്തുകയും ചെയ്തു. അതിന് ശേഷം രാത്രി 10 മണിയോടെയാണ് പോലീസില്‍ പരാതി നല്‍കിയത്. ഒന്നുകൂടി എല്ലായിടത്തും നോക്കിയിട്ട് 24 മണിക്കൂര്‍ കഴിഞ്ഞ് വരാനായിരുന്നു പോലീസുകാര്‍ പറഞ്ഞത്.
രാത്രി റെയില്‍വേ സ്റ്റേഷനിലും ബസ് സ്റ്റോപ്പിലും പോകാനിടയുള്ള സ്ഥലങ്ങളിലുമെല്ലാം നോക്കിയെങ്കിലും കണ്ടെത്താനായില്ല. വീണ്ടും പോലീസില്‍ എത്തുകയും പരാതി നല്‍കുകയും ചെയ്തു. അതേസമയം ഗ്രാമത്തില്‍ നിന്നും ബസുകയിറി പെണ്‍കുട്ടി പോയത് അടുത്തുള്ള ചെറിയ റെയില്‍വേ സ്റ്റേഷനിലേക്കാണ്. അവിടെ നിന്നും ട്രെയിന്‍ കയറി തിങ്കളാഴ്ച രാവിലെ 9.30 യോടെ ആനന്ദ് വിഹാറില്‍ എത്തിച്ചേര്‍ന്നു. 10.15 ഓടെ വീട്ടില്‍ നിന്നും 45 കിലോമീറ്റര്‍ അകലെ സത്നാ സ്റ്റേഷനില്‍ എത്തുകയൂം അവിടെ നിന്നും ക്ഷിപ്ര എക്സ്പ്രസില്‍ 11 മണിയോടെ കയറി പിറ്റേന്ന് രാവിലെ 10 മണിക്ക് വീട്ടില്‍ നിന്നും 740 കിലോമീറ്റര്‍ അകലെയുള്ള ഉജ്ജയിനില്‍ വന്നിറങ്ങിയെന്ന് സത്നാ എസ്പി അശുതോഷ് ഗുപ്ത പറയുന്നു.
അതിന് ശേഷം ഏതാനും മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍ തന്നെ പെണ്‍കുട്ടി ഉജ്ജയിനില്‍ ക്രൂരമായ ബലാത്സംഗത്തിന് ഇരയായി. തുടര്‍ന്നാണ് തെരുവിലൂടെ അര്‍ദ്ധനഗ്നയായി രക്തം ഒലിക്കുന്ന നിലയില്‍ സഹായത്തിനായി യാചിച്ച് നടന്നത്. പെണ്‍കുട്ടി മാനസീകമായി വെല്ലുവിളി നേരിടുന്നയാളാണെന്ന് മുത്തച്ഛന് പോലീസിന് നല്‍കിയിരിക്കുന്ന പരാതിയില്‍ പറയുന്നു. പെണ്‍കുട്ടിക്ക് സ്വന്തം ഗ്രാമത്തിന്റെയോ കുടുംബത്തിലുള്ളവരുടേയോ പേരുകള്‍ പോലും അറിയുമായിരുന്നില്ല. പെണ്‍കുട്ടിക്ക് രണ്ടു വയസ്സുമാത്രം ഉള്ളപ്പോള്‍ മാതാവ് ഉപേക്ഷിച്ചു പോയതാണ്. പിതാവ് മാനസീക വെല്ലുവിളി നേരിടുന്നയാളായിരുന്നു. തന്റെ അമ്മയാണെന്ന് പെണ്‍കുട്ടി ധരിച്ചിരുന്ന മുത്തശ്ശി രണ്ടുവര്‍ഷം മുമ്പ് മരിച്ചത് അവളെ കൂടുതല്‍ ദുരിതത്തിലാക്കി. ബോധം തെളിയുമ്പോഴെല്ലാം പെണ്‍കുട്ടി ഓര്‍ക്കുന്നത് മുത്തശ്ശിയെയാണ്.
പെണ്‍കുട്ടിയുടെ ശരീരത്തിലെ മുറിവുകള്‍ കൂടുതല്‍ പേര് ഉപദ്രവിച്ചിട്ടുണ്ടെന്ന തെളിവാണ്. കേസില്‍ പോലീസിന്റെ അന്വേഷണം ഏറെക്കുറെ പൂര്‍ത്തിയായിട്ടുണ്ട്. സാഹചര്യത്തെളിവുകളും മെഡിക്കല്‍ തെളിവുകളുമാണ് കേസില്‍ കോടതിയില്‍ സമര്‍പ്പിക്കാന്‍ പോകുന്നതെന്ന് ഉജ്ജയിന്‍ എസ്പി സച്ചിന് ശര്‍മ്മ പറഞ്ഞു. കേസില്‍ ഒരു ഓട്ടോ ഡ്രൈവറെ പോലീസ് അറസ്റ്റ്് ചെയ്തിട്ടുണ്ട്. ലൈംഗിക പീഡനത്തിന് ഓട്ടോഡ്രൈവറെയും തെളിവ് മറയ്്ക്കാന്‍ ശ്രമിച്ചതിന് മറ്റൊരു ഓട്ടോ ഡ്രൈവറെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. പെണ്‍കുട്ടിക്ക് ഏറ്റവും മികച്ച ചികിത്സയാണ് നല്‍കുന്നതെന്നാണ് പോലീസ് പറയുന്നത്.






