
തിരുവനന്തപുരം: ആരോഗ്യമന്ത്രിയുടെ ഓഫീസിലെ കോഴ തട്ടിപ്പിന് പിന്നില്‍ അഖില്‍ സജീവും കോഴിക്കോട് സ്വദേശിയായ അഭിഭാഷകന് ലെനിനും ആണെന്ന നിഗമനത്തില്‍ അന്വേഷണ സംഘം. ബാസിതിനും തട്ടിപ്പില്‍ പങ്കുണ്ടെന്ന സംശയമാണ് പൊലീസിനൊള്ളത്. ബാസിതിന്റെ മൊഴി പൊലീസ് വീണ്ടും രേഖപ്പെടുത്തിയത് ഇന്നലെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെയായിരുന്നു. ബാസിത് ആദ്യം മൊഴി നല്‍കിയിരുന്നത് തിരുവനന്തപുരത്ത് എത്തിയിട്ടില്ലെന്നായിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതോടെ ഇന്ന് വീണ്ടും ഹരിദാസിന്റെ മൊഴിയും പൊലീസ് രേഖപ്പെടുത്തും.
അഖില്‍ മാത്യുവിനെതിരായ ആരോപണത്തില്‍ ഇതുവരെ പൊലീസിന് തെളിവ് ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ സംഭവത്തില്‍ ആള്‍മാറാട്ടം നടന്നോയെന്നും പൊലീസ് അന്വേഷിക്കുകയാണ്. നിയമനത്തിന് കോഴ നല്കിയ കേസില്‍ ഇടനിലക്കാരന് അഖില്‍ സജീവ് കോഴിക്കോട് കുന്ദമംഗലത്തും തട്ടിപ്പ് നടത്തിയതായുള്ള വിവരങ്ങള്‍ ഇന്നലെ പുറത്ത് വന്നിരുന്നു. തട്ടിപ്പിന് കൂട്ട് നിന്നത് നിയമന കോഴക്കേസിലെ കൂട്ടാളിയായ അഡ്വ. ലെനിന് രാജാണെന്ന് പരാതിക്കാര്‍ ആരോപിച്ചത്. ഒരു ലക്ഷം രൂപ പത്തിലേറെ പേര്‍ക്ക് നഷ്ടമായതെന്നാണ് വിവരം.
ഇന്‍സൈഡ് ഇന്റീരിയര്‍ എന്ന, കുറഞ്ഞ ചെലവില്‍ കിച്ചണ്‍ ഇന്റീരിയര്‍ ചെയ്ത് കൊടുക്കുന്ന സ്ഥാപനത്തിന്റെ പേരിലാണ് അഖില്‍ സജീവും പങ്കാളികളും പണം പറ്റിയത്. 10000 രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെ വീടുപണി നടക്കുന്നയാളുകളില്‍ നിന്ന് വാങ്ങി.ഇക്കഴിഞ്ഞ മാര്‍ച്ചില്‍ പ്രമുഖ സിനിമാതാരമെത്തുമെന്ന് കാണിച്ചാണ് സ്ഥാപനത്തിന്റെ ഉദ്ഘാടനം പ്രഖ്യാപിച്ചത്. പറഞ്ഞ പണം കിട്ടാതെ നടി പിന്മാറി. പണം വാങ്ങിച്ചവര്‍ക്ക് പണി ചെയ്ത് കൊടുക്കാത്തതിന്റെ പേരില്‍ തുടക്കം മുതലേ മുറുമുറുപ്പുണ്ടായതോടെ സ്ഥാപനത്തിന്റെ നടത്തിപ്പ് പാളി. എന്നാല്‍ 15 ദിവസത്തിനുള്ളില്‍ സ്ഥാപനം പൂട്ടുകയായിരുന്നു. പണം നല്കിയ പത്തിലേറെ പേര് അന്ന് മുങ്ങിയ അഖില്‍ സജീവിനും കൂട്ടാളികല്ക്കുമെതിരെ പൊലീസില്‍ പരാതി നല്‍കിയിരുന്നു.
സ്ഥാപനം തുടങ്ങാനായി വാടകക്കെടുത്ത കെട്ടിടത്തിന് അഡ്വാന്‍സും വാടകയും നല്‍കാതെ മുങ്ങിയതില്‍ കെട്ടിടമുടമയും അഖില്‍ സജീവിനെതിരെ പരാതി നല്‍കിയിരുന്നു. സ്ഥാപനത്തിന് പഞ്ചായത്ത് ലൈസന്‍സ് നല്‍കിയിട്ടില്ലെന്നും പരാതിക്കാരുടെ കയ്യില്‍ പണം നല്‍കിയതിന് തെളിവില്ലെന്നും കാണിച്ച് കുന്ദമംഗലം പൊലീസ് പരാതിയില്‍ കേസെടുത്തിട്ടില്ല. അഡ്വ. ലെനിന് രാജ് ഒത്തുതീര്‍പ്പിനായി ഇടപ്പെടുകയും ചിലര്‍ക്ക് പണം തിരിച്ച് നല്‍കുകയും ചെയ്തു. കൊടുത്ത പണത്തിന് തെളിവില്ലാത്തത് കൊണ്ട് പരാതി കൊടുക്കാനാവാതെ പലരും നാലു മാസത്തിന് ശേഷവും ഇപ്പോഴും ആനപ്പാറയിലെ ഇന്‍സൈഡ് ഇന്റീരിയര്‍ ഓഫീസിലെത്തുന്നുണ്ടെന്നാണ് സമീപത്തുള്ളവര്‍ പറയുന്നത്.അതേ സമയം പരാതിക്കാരന് ഹരിദാസ് നിയമനക്കോഴ ആരോപണക്കേസില്‍ പൊലീസിന്റെ മൊഴിയെടുപ്പില്‍ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ച് നില്‍ക്കുകയാണ്. മൊഴിയെടുപ്പില്‍ ഹരിദാസന് തെളിവുകള്‍ കൈമാറിയെന്നും ഫോണ്‍ രേഖകള്‍ കൈമാറിയെന്നും പൊലീസ് അറിയിച്ചു.






