
ഹാങ്ചൗ: ഏഷ്യൻ ഗെയിംസ് അത്ലറ്റിക്സില് ഇന്ത്യയ്ക്ക് ആദ്യ സ്വർണം. 3000 മീറ്റർ സ്റ്റിപ്പിൾചേസിലാണ് അവിനാഷ് ഇന്ത്യയുടെ അഭിമാനമായി മാറിയത്. എട്ട് മിനിറ്റും 19 സെക്കന്റും 54 മില്ലി സെക്കന്റുമെടുത്താണ് അവിനാഷിന്റെ ഫിനിഷിങ്ങ്. ഏഷ്യൻ ഗെയിംസിലെ റെക്കോർഡ് നേട്ടവുമാണിത്. പിന്നാലെ ഷോട്ട് പുട്ടില്‍ തജീന്ദര്‍പാല്‍ സിങ്ങും സ്വര്‍ണം നേടി.20.36 മീറ്റര്‍ കണ്ടെത്തിയാണ് താരം സ്വര്‍ണ മെഡല്‍ സ്വന്തമാക്കിയത്.
മറ്റുു താരങ്ങളെ ബഹുദൂരം പിന്നിലാക്കി 25 മീറ്ററോളം വ്യത്യാസത്തിലാണ് അവിനാശ് സ്വർണ മെഡൽ നേട്ടത്തിലേക്ക് ഓടിക്കയറിയത്. മഹാരാഷ്ട്ര സ്വദേശിയായ അവിനാഷ് മത്സരത്തിന്റെ തുടക്കം മുതൽ എതിരാളികളെക്കാൾ ഏറെ മുന്നിലായിരുന്നു. ഫിനിഷിങ്ങ് ലൈനിൽ ഇന്ത്യൻ താരമെത്തിയപ്പോൾ എതിരാളികൾ ഏറെ പിന്നിലായി.
ട്രാപ് ഷൂട്ടിങ് ഇനത്തിൽ പുരുഷ ടീമാണ് ഞായറാഴ്ച ഇന്ത്യയ്ക്കായി ആദ്യ സ്വർണം നേടിയത്. നിതാ വിഭാഗത്തിൽ ഇന്ത്യ വെള്ളി മെഡൽ നേടി. നിതകളുടെ ഗോൾഫിൽ ഇന്ത്യൻ താരം അതിഥി അശോക് വെള്ളി മെഡൽ സ്വന്തമാക്കി. ഏഷ്യൻ ഗെയിംസിലെ വനിതാ ഗോൾഫിൽ ഒരു ഇന്ത്യൻ താരത്തിൻറെ ആദ്യ മെഡലാണിത്.
പുരുഷൻമാരുടെ വ്യക്തിഗത ട്രാപ് ഷൂട്ടിങ്ങിൽ മൂന്നാം സ്ഥാനത്തെത്തിയ കിയാനൻ ഡാറിയസ് ചെനായ് വെങ്കലം നേടി. എട്ടാം ദിനം ഷൂട്ടിങ് റേഞ്ചിൽ നിന്ന് ഇന്ത്യ സ്വന്തമാക്കുന്ന മൂന്നാം മെഡലായിരുന്നു ഇത്. ഷൂട്ടിങ്ങിൽനിന്നു മാത്രം ഇന്ത്യ ആകെ നേടിയത് 22 മെഡലുകൾ. 7 സ്വർണം, 9 വെള്ളി, ആറ് വെങ്കലം.
ഏഷ്യൻ ഗെയിംസിൽ ഇന്ത്യ ഇതുവരെ 45 മെഡലുകൾ സ്വന്തമാക്കി. 13 സ്വർണവും 16 വെള്ളിയും 16 വെങ്കലവും ഇന്ത്യ ഇതുവരെ നേടിക്കഴിഞ്ഞു. മെഡൽ പട്ടികയിൽ ഇന്ത്യ നാലാം സ്ഥാനത്ത് തുടരുകയാണ്.






