
തിരുവനന്തപുരം : വയലാർ അവാർഡ് തനിക്ക് നേരത്തെ കിട്ടേണ്ടിയിരുന്നതാണെന്നും അവാർഡുകൾ തനിക്ക് പല തവണ നിഷേധിച്ചുവെന്നുമുള്ള ശ്രീകുമാരൻ തമ്പിയുടെ വിമർശനത്തിൽ മറുപടിയുമായി സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. മികച്ച പ്രതിഭയാണ് ശ്രീകുമാരൻ തമ്പിയെന്നും വയലാർ അവാർഡ് നേരത്തെ കിട്ടേണ്ടിയിരുന്നതാണെന്നും അദ്ദേഹം പാലക്കാട്ട് പറഞ്ഞു.
വയലാർ അവാർഡ് നേരത്തെ കിട്ടേണ്ടതായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞത് വ്യക്തിപരമായ അഭിപ്രായമാണ്. ഇക്കാര്യം തന്നോട് പറഞ്ഞിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. കേന്ദ്ര സർക്കാരിന്റെ ഒരവാർഡും തനിക്ക് ലഭിച്ചില്ലെന്ന ദുഖം അദേഹത്തിനുണ്ട്. ഇക്കാര്യം കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടു വരുമെന്നും മന്ത്രി വിശദീകരിച്ചു. ഈ വർഷത്തെ വയലാർ അവാർഡിന് ശ്രീകുമാരൻ തമ്പിയാണ് അർഹനായത്.
പുരസ്ക്കാരം പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതികരണവുമായി ശ്രീകുമാരൻ തമ്പി രംഗത്തെത്തി. വയലാർ അവാർഡ് വൈകിവന്ന അംഗീകാരം ആണെന്ന് ശ്രീകുമാരൻ തമ്പി പറഞ്ഞു. തന്നെ അവാർഡിൽ നിന്ന് ഒഴിവാക്കാൻ പലരും ശ്രമിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അവാർഡ് മനപൂർവ്വം തരാതിരുന്നു, ഒഴിവാക്കാൻ നിരന്തരം ശ്രമിച്ചു. നാല് തവണ തന്നെ തിരസ്ക്കരിച്ച, പിന്നിൽ മഹാ കവിയെന്നും ശ്രീകുമാരൻ തമ്പി പറഞ്ഞു.






