
പത്തനംതിട്ട: സര്‍ക്കാര്‍ ജീവനക്കാരുടെ മൂന്നര വയസ് വരെയുളള കുട്ടികളുടെ പരിപാലനം ലക്ഷ്യമിട്ട് ഓഫീസുകളോടു ചേര്‍ന്ന് ക്രഷ് ആരംഭിക്കാനുള്ള കേന്ദ്രപദ്ധതിയില്‍ കേരളം തുടങ്ങിയത് 22 എണ്ണം. എട്ടു ജില്ലകളിലായി 25 ക്രഷുകള്‍ക്കാണ് അനുമതി ലഭിച്ചിരുന്നത്. ഇതില്‍ മൂന്നെണ്ണം വൈകാതെ ആരംഭിക്കും.
ദേശീയക്രഷെ സ്കീമില്‍ ഉള്‍പ്പെടുത്തി മെറ്റേണിറ്റി ബെനിഫിറ്റ് ആക്ട് പ്രകാരമാണു കേന്ദ്രസര്‍ക്കാര്‍ ക്രഷുകള്‍ അനുവദിച്ചത്. കുഞ്ഞുങ്ങള്‍ക്കു പരിചരണവും മുലപ്പാലും ഉറപ്പാക്കുകയാണു ലക്ഷ്യം. സംസ്ഥാനത്ത് വനിതാ ശിശുവികസന വകുപ്പിനു കീഴിലാണ് ക്രഷുകള്‍ പ്രവര്‍ത്തിക്കുക. 50 ല്‍ കുറയാതെ വനിതാജീവനക്കാരുള്ള ഓഫീസിന് അനുബന്ധമായി ഇവ സ്ഥാപിക്കും. മൂന്നര വയസ് വരെയുള്ള കുഞ്ഞുങ്ങളെ രാവിലെ എട്ടുമുതല്‍ െവെകിട്ട് ആറുവരെ ഇവിടെ പരിപാലിക്കും.
ഇതിനുവേണ്ട ചെലവുകള്‍ വഹിക്കുന്നത് ഏതെങ്കിലും എന്‍.ജി.ഒയാകും. സര്‍ക്കാര്‍ പിന്നീടത് ഇവര്‍ക്കു നല്‍കും. രക്ഷിതാക്കളില്‍നിന്ന് നാമമാത്രമായ ഒരു ഫീസും ഈടാക്കുന്നുണ്ട്. ഭക്ഷണം, വിനോദോപാധികള്‍ എന്നിവ ക്രഷുകളില്‍ ലഭ്യമായിരിക്കും.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട്, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളിലാണ് നിലവില്‍ പദ്ധതി ആരംഭിച്ചത്. ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ കൂടി ആരംഭിക്കാന്‍ ശ്രമിച്ചെങ്കിലും സ്ഥലസൗകര്യം ലഭ്യമാകാത്തതു തടസമായി.
വര്‍ക്കറും (ബാലസേവിക) ഹെല്‍പ്പറും (ആയ) ആണ് ഒരു യൂണിറ്റിന്റെ ചുമതലക്കാര്‍.
വര്‍ക്കര്‍ക്ക് 7500 രൂപയാണ് ഓണറേറിയം. ഇതില്‍ 6500 രൂപ കേന്ദ്രം നല്‍കും. ആയിരം രൂപയാണു സംസ്ഥാനവിഹിതം. ഹെല്‍പ്പര്‍ക്ക് കേന്ദ്രത്തിന്റെ 4250 രൂപയും സംസ്ഥാന വിഹിതം 500 രൂപയും ചേര്‍ത്ത് 4750 രൂപയാണു ലഭിക്കേണ്ടത്. ഇവര്‍ക്കുള്ള പ്രതിഫലം ഏറെ നാളായി കുടിശികയായിരുന്നു. കഴിഞ്ഞവര്‍ഷം ഡിസംബര്‍ വരെയുള്ള കുടിശിക അടുത്തിടെ വിതരണം ചെയ്തിരുന്നു. നിലവില്‍ ഒമ്പതു മാസത്തെ വേതനം കുടിശികയാണ്. സംസ്ഥാനം കൃത്യമായ കണക്കുകള്‍ സമര്‍പ്പിക്കാത്തതാണു കേന്ദ്രവിഹിതം െവെകാന്‍ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.






