
നായകൻ, പ്രതിനായകൻ, സ്വഭാവ നടൻ, ഹാസ്യതാരം എന്നിങ്ങനെ അഭിനയത്തിന്റെ എല്ലാ ഭാവങ്ങളും തന്നിലേക്ക് ആവാഹിച്ച്
കഴിഞ്ഞ മുപ്പത് വർഷത്തിൽ ഏറെയായി മലയാള സിനിമയിൽ സജീവമായി നിലനിൽക്കുന്ന നടനാണ് സിദ്ദിഖ്. മലയാള സിനിമയിൽ സ്വന്തമായൊരു മേൽവിലാസമുണ്ടാക്കിയ താരം പല കഥാപാത്രങ്ങളിലൂടെയും മലയാളി പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. വർഷങ്ങൾക്ക് ശേഷം ബിജു മേനോനും സിദ്ദിഖും സുരേഷ് ഗോപിക്കൊപ്പം അഭിനയിക്കുകയാണ് അരുണ്‍ വര്‍മ്മ സംവിധാനം ചെയ്യുന്ന ഗരുഡൻ എന്ന ചിത്രത്തിലൂടെ. അതുകൊണ്ട് തന്നെ സിനിമാ പ്രേമികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണിത്. ഇപ്പോഴിതാ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നടന്ന പ്രെസ്സ് മീറ്റിൽ സുരേഷ് ഗോപിയുമായുള്ള സൗഹൃദത്തെക്കുറിച്ച് സംസാരിക്കുകയാണ് സിദ്ധിഖ്.
"ഒരുപാട് കാലത്തിന് ശേഷമാണ് സുരേഷിനൊപ്പം അഭിനയിച്ചത്. ഇതിന് മുൻപ് അഭിനയിച്ചത് ബഡാ ദോസ്തിലാണ്. ഒരു സമയത്ത് എന്നെ ഓടിച്ചിട്ട് ഇടിച്ചോണ്ടിരുന്ന ആളാണ്. ഒരു സംഭാഷണം പറയാൻ പോലും സമ്മതിക്കാതെ ഇടിച്ചിട്ടുണ്ട്.
ഞങ്ങള്‍ ഏതാണ്ട് ഒരേ സമയത്ത് സിനിമയില്‍ വന്നതാണ്. സുരേഷ് രാജാവിന്റെ മകൻ എന്ന സിനിമ കഴിഞ്ഞതോടെ ഞാനും സിനിമയിലെത്തി. അന്ന് തൊട്ട് ഞങ്ങള്‍ ഒരുമിച്ച് അഭിനയിക്കുന്നതാണ്. ന്യൂഡല്‍ഹിയുടെ സമയത്ത് നടന്ന കാര്യങ്ങളൊന്നും നിങ്ങളോട് പറയാൻ പറ്റില്ല. അത്രയ്ക്ക് അടുപ്പവും സ്നേഹവുമുള്ള സുഹൃത്താണ് സുരേഷ്. അന്നും ഇന്നും ആ ബന്ധം അതേപടി നിലനില്ക്കുന്നു. സിനിമയില്‍ നിന്ന് ഇടയ്ക്കിടക്ക് വിട്ടു മാറി നില്ക്കുമ്പോൾ മാത്രമാണ് ഞാൻ വഴക്കുണ്ടാക്കുന്നത്.
ബിജുവും ഞാനും തമ്മിലും നല്ലയൊരു സൗഹൃദമുണ്ട്. ഞങ്ങളെക്കാൾ അല്പം ജൂനിയറാണ് ബിജു. ബിജുവിന്റെ തമാശ പറച്ചിലും മറ്റും എന്നിക്കൊരുപാടു ഇഷ്ടമാണ്. എപ്പോഴും ആഗ്രഹിക്കുന്ന ഒരു കമ്പനിയാണ് ബിജുവിന്റേത്....
ഗരുഡൻ ഒരു പുതിയ അനുഭവമായിരിക്കും സമ്മാനിക്കുക. ഞങ്ങള്‍ അഭിനയിക്കാത്ത തരത്തിലുള്ള കഥാപാത്രങ്ങള്‍ കിട്ടുമ്പോഴും നല്ല കഥ ലഭിക്കുമ്പോഴുമൊക്കെയാണ് നമുക്ക് സിനിമയോട് ഒരു മോഹം തോന്നുന്നത്. ഇതില്‍ ഒരു വക്കീല്‍ കഥാപാത്രമാണ്. നേരത്തെയും ഞാൻ വക്കീലായി അഭിനയിച്ചിട്ടുണ്ട്. പക്ഷെ, ഈ സിനിമയുടെ അവതരണം നമ്മളെ മോഹിപ്പിക്കുന്ന തരത്തിലാണ്. എന്തായാലും ഇത് ഒരു പുതിയ അനുഭവമായിരിക്കും..." സിദ്ദിഖ് പറഞ്ഞു.
ഒരു ലീഗല്‍ ത്രില്ലര്‍ ചിത്രമാണ് ഗരുഡൻ. മലയാള സിനിമയിലെ മികച്ച കൂട്ടുക്കെട്ട് വീണ്ടും ഒന്നിക്കുന്നു എന്നതും മിഥുൻ മാനുവല്‍ തോമസ് തിരക്കഥ ഒരുക്കുന്നു എന്നതും ഗരുഡന്റെ പ്രധാന ആകര്‍ഷണമാണ്.






