
കോട്ടയം: കന്നുകാലി വ്യാപാര മേഖലയില്‍ ഗുണ്ടാ പിരിവ് വീണ്ടും. ഒഡീഷ, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചാണ് ഗുണ്ടാപ്പിരിവ് വര്‍ധിച്ചിരിക്കുന്നത്. ഒഡീഷയില്‍നിന്ന് ഒരു ലോഡ് കന്നുകാലികളെ കൊണ്ടുവരുമ്പോള്‍ ഒന്നര ലക്ഷം രൂപ വരെയാണ് ഗുണ്ടാ സംഘങ്ങള്‍ക്കു നല്‍കേണ്ടിവരുന്നത്. വിഷയം സുപ്രീം കോടതിയില്‍ എത്തിയിട്ടും മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്കു പരാതി നല്‍കിയിട്ടും നടപടിയുണ്ടാകുന്നില്ലെന്നാണു വ്യാപാരികളുടെ ആക്ഷേപം.
ആന്ധ്രാപ്രദേശ് സ്വദേശിയായ ഒരാളാണ് ഗുണ്ടാപ്പിരിവിനു നേതൃത്വം നല്കുന്നതെന്നു വ്യാപാരികള്‍ ആരോപിക്കുന്നു. ആന്ധ്രാപ്രദേശില്‍ ഒമ്പതു സ്ഥലങ്ങളിലും തമിഴ്നാട്ടില്‍ മൂന്നു സ്ഥലങ്ങളിലും സംഘങ്ങള്‍ ഗുണ്ടാപ്പിരിവു നടത്തുന്നതായും വ്യാപാരികള്‍ പറയുന്നു. ഒറീസയില്‍ നിന്നു കാലികളെ കൊണ്ടുവരുന്നത് ആന്ധ്രാപ്രദേശ് വഴിയാണ്. ഈ ഗുണ്ടാസംഘങ്ങള്‍ക്കു ബന്ധമുള്ളവരാണു കേരളത്തിലേക്കുള്ള മാടുവ്യാപാരം നിയന്ത്രിക്കുന്നത്. ഇവര്‍ പറയുന്നവര്‍ക്കു മാത്രമേ ഒഡീഷയില്‍ നിന്നുപോലും മാടുകളെ വാങ്ങാന്‍ കഴിയൂ.
അല്ലാതെ, വാങ്ങുന്നവരെ വഴി നീളെ ഗുണ്ടാപ്പിരിപ്പു നടത്തി ഉപദ്രവിക്കുകയാണെന്നും വ്യാപാരികള്‍ പറയുന്നു. ഓരോ ലോറിയും കേരളത്തില്‍ വരുമ്പോള്‍ പലപ്പോഴായി രണ്ടു ലക്ഷം രൂപ വരെ ഇത്തരത്തില്‍ നല്‍കേണ്ടി വരുന്നു. ഇതൊഴിവാക്കിയാല്‍ ഒരു കിലോ ഇറച്ചി നിലവിലുള്ളതിനേക്കാള്‍ 50 രൂപ വരെ കുറച്ചു വില്ക്കാന് കഴിയുമെന്നും വ്യാപാരികള്‍ പറയുന്നു.
ഗുണ്ടാസംഘങ്ങള്‍ യാതൊരു തടസവുമില്ലാതെ മാടുകളെ കേരളത്തില്‍ എത്തിച്ച് ഉയര്‍ന്ന വിലയ്ക്ക് ഇറച്ചി വില്‍ക്കുകയാണ്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി മൃഗസംരക്ഷണ വകുപ്പിനു ഓള് ഇന്ത്യ മീറ്റ് ഇന്ഡസ്ട്രസീസ് വെല്‍ഫെയര്‍ അസോസിയേഷന് നല്കിയ പരാതി ഒഡീഷ സര്‍ക്കാരിനു െകെമാറിയിരുന്നു. അസോസിയേഷന് മുഖ്യമന്ത്രിക്കും പരാതി നല്‍കിയിട്ടുണ്ട്.






