
ന്യൂഡല്‍ഹി: മദ്ധ്യപ്രദേശില്‍ ബിജെപി വന്‍ വിജയം നേടിയതിന് പിന്നാലെ വോട്ടെടുപ്പില്‍ കൃത്രിമം ആരോപിച്ച് കോണ്‍ഗ്രസ്. വോട്ടിംഗ് മെഷീനില്‍ തിരിമറി നടത്തിയെന്നും വോട്ടിംഗ് പാറ്റേണ്‍ സമ്പൂര്‍ണ്ണമായി മാറ്റിമറിച്ചെന്നുമാണ് ആക്ഷേപം. കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് ദിഗ്വിജയ് സിംഗ് ആണ് പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്. ഇതിനായി പോസ്റ്റല്‍ ബാലറ്റിന്റെ കണക്കുകളാണ് ചൂണ്ടിക്കാട്ടുന്നത്.
മധ്യപ്രദേശിലെ 230 മണ്ഡലങ്ങളിലെ പോസ്റ്റല്‍ ബാലറ്റ് കണക്കുപ്രകാരം 190 സീറ്റുകളില്‍ കോണ്‍ഗ്രസിനാണ് ലീഡെന്ന് അദ്ദേഹം പറയുന്നു. ഈ വോട്ടിംഗ് പാറ്റേണ്‍ സമ്പൂര്‍ണ്ണമായി മാറിയത് എങ്ങനെയാണ്. എത്രനാള്‍ ജനം നിശബ്ദരായി ഇരിക്കുമെന്നും ദ്വിഗ് വിജയ് സിംഗ് ചോദിക്കുന്നു. 2003 മുതല്‍ താന്‍ ഇവിഎമ്മിന് എതിരാണ്. ജനാധിപത്യത്തെ പ്രൊഫഷണല്‍ ഹാക്കര്‍മാര്‍ നിയന്ത്രിക്കുന്നത് തടയണം.
രാഷ്ട്രീയപാര്‍ട്ടികള്‍ വിഷയം ഗൗരവത്തോടെ എടുക്കണം. തെരഞ്ഞെടുപ്പ് കമ്മീഷനും, സുപ്രീംകോടതിയും ജനാധിപത്യത്തെ സംരക്ഷിക്കാന്‍ ഇടപെടണമെന്നും ദ്വിഗ് വിജയ് സിംഗ് പറഞ്ഞു. അഞ്ചു സംസ്ഥാനങ്ങളിലായി നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപി വന്‍ വിജയം നേടിയ മൂന്ന് സംസ്ഥാനങ്ങളില്‍ ഒന്നാണ് മദ്ധ്യപ്രദേശ്. ഇവിടെ ബിജെപി ഭരണം നിലനിര്‍ത്തിയപ്പോള്‍ രാജസ്ഥാനിലും ഛത്തീസ്ഗഡിലും ഭരണത്തില്‍ തിരിച്ചെത്തുകയും ചെയ്തിരുന്നു. മദ്ധ്യപ്രദേശില്‍ 163 സീറ്റുകള്‍ ബിജെപി നേടിയപ്പോള്‍ കോണ്‍ഗ്രസിന് നേടാനായത് 66 സീറ്റുകളായിരുന്നു.
മധ്യപ്രദേശില്‍ 2,88,25,607 പുരുഷന്മാരും 2,72,33,945 സ്ത്രീകളും 1,373 മൂന്നാം ലിംഗക്കാരും ഉള്‍പ്പെടുന്ന മൊത്തം വോട്ടര്‍മാരുടെ എണ്ണം 5,60,50,925 ആണ്. 2023ലെ മധ്യപ്രദേശ് തിരഞ്ഞെടുപ്പിലെ പോളിങ് ശതമാനം 77.15 ശതമാനത്തിലെത്തിയിരുന്നു.






