Authored by ഉമ ആനന്ദ് | Last updated: 06 Dec 2023, 12:27 PM | 2 min read
അനന്തലാല്‍
പോലീസെന്ന് കേള്‍ക്കുമ്പോള്‍ ആദ്യം മനസില്‍ തെളിയുന്ന ചിത്രം അത്ര സുഖകരമല്ലെന്നത് ഒരു വസ്തുതയാണ്. പത്രങ്ങളില്‍ കൂടുതല്‍ വരുന്നതും അതിക്രമത്തിന്റെ വാര്‍ത്തകള്‍ തന്നെ.
എങ്കിലും ഇതിനൊരു മറുവശമുണ്ട്. കാക്കിക്കുള്ളിലും മനുഷ്യപ്പറ്റും മൃഗ സ്നേഹവുമുള്ള ധാരാളം പേരുണ്ട്. അവരില്‍ തന്നെ കലാകാരന്മാരും കായിക താരങ്ങളുമുണ്ട്. ആദ്യം ഭാഷാദ്ധ്യാപകനാവുകയും പിന്നീട് കാക്കിയണിഞ്ഞ് എസ്.ഐ.യും സി.ഐ.യു മായി അതിനിടയില്‍ ചിത്രം വരയില്‍ ആകൃഷ്ടനായി നാല് വര്‍ഷത്തോളം വര പഠിക്കുകയും പോലീസിന്റെ മാത്രം ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പ്രദര്‍ശനം സംഘടിപ്പിക്കുകയും ചെയ്ത അനന്തലാല്‍ എന്ന പോലീസ് ചിത്രകാരന്റെ കഥയിങ്ങനെ.
വരകളില്‍ തെളിഞ്ഞു വന്ന വെറൈറ്റി ചിത്രം
''ഞാന്‍ ജനിച്ചത് ആലപ്പുഴയിലെ എസ്.എല്‍. പുരത്തില്‍ സൗദാലയത്തില്. അച്ഛന് അനന്തന്, അമ്മ സൗദാമിനി. ഏക സഹോദരി ബീന ഞാന്‍ പഠിച്ച സ്കൂളില്‍ അധ്യാപിക. എന്റെ സ്കൂള്‍ കാലഘട്ടം കഞ്ഞിക്കുഴി സ്കൂളിലും കോളജ് വിദ്യാഭ്യാസം എസ്.എന്‍. കോളജിലുമായിരുന്നു. മലയാളമാണ് ബിരുദത്തിന് മുഖ്യവിഷയമായി എടുത്തിരുന്നത്. പിന്നീട് ബി.എഡ് എടുത്തു. അധ്യാപകനായി അരൂര്‍ ഹയര്‍ സെക്കന്ററി സ്കൂളില്‍ 8 വര്‍ഷം ജോലി ചെയ്തു. ബിരുദാനന്തര ബിരുദവും എടുത്തിരുന്നു.
2004-ല്‍ ആണ് പോലീസ് സബ് ഇന്‍സ്പെക്ടറാകുന്നത്. എന്റെ അച്ഛന് സ്കൂളിനടുത്ത് സ്റ്റേഷനറി കടയായിരുന്നു. ഞാന്‍ ഏഴില്‍ പഠിക്കുന്ന സമയം. എന്നും വൈകുന്നേരം കടയില്‍ ചെന്നിരിക്കും. ഇരിക്കണം എന്നായിരുന്നു നിബന്ധന. അച്ഛന് കളിക്കാന്‍ പുറത്തുവിടില്ലായിരുന്നു. കടയ്ക്കകത്ത് പട്ടം വരെ പറത്തിയിട്ടുണ്ട്. വൈക്കം സ്കൂളിലെ ഡ്രോയിങ്ങ് മാഷായ കുറുപ്പ് സാറ് എന്നും വൈകിട്ട് അച്ഛന്റെ കടയില്‍ വരും. അദ്ദേഹമാണ് വരയുടെ ബാലപാഠങ്ങള്‍ പറഞ്ഞുതന്നതും വരയെന്ന വഴിയിലേക്ക് കൈപിടിച്ച് നടത്തിയതും. കോളജിലും സ്കൂളിലും സമ്മാനമൊക്കെ ലഭിച്ചിരുന്നെങ്കിലും വര പകുതി വഴിക്ക് നിന്നുപോയി. പോലീസില്‍ എത്തിയതും വര മുഴുവനായും മാഞ്ഞുപോയി. എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷനാണ് ഞാന്‍ ഏറ്റവും കൂടുതല്‍ ജോലി ചെയ്ത സ്ഥലം. എസ്.ഐ. ആയും സി.ഐ. ആയും ജോലി ചെയ്തു.
വരകളില്‍ തെളിഞ്ഞു വന്ന വെറൈറ്റി ചിത്രം
എറണാകുളത്ത് ഡര്‍ബാര്‍ ആര്‍ട്ട് ഗാലറിയില്‍ ചിത്ര പ്രദര്‍ശനം നടക്കുമ്പോഴൊക്കെ കാണുമായിരുന്നു. പട്രോളിങ്ങ് നടക്കുമ്പോഴും ശ്രദ്ധിക്കും. കൊച്ചിയില്‍ മെട്രോ പോലീസ് സ്റ്റേഷനിലേക്ക് മാറ്റമായതാണ് വരയുടെ ലോകത്തിലേക്കുള്ള വഴി തുറക്കാന്‍ കാരണമായത്. അവിടെ വലിയ തിരക്കില്ലാത്ത ജോലി. അങ്ങനെയൊരു ദിവസം കടവന്ത്രയിലുള്ള സുരേഷ് സാറിനെ പരിചയപ്പെടാന്‍ ഇടയായി. ചിത്രം വരയ്ക്കാനും അതൊരു തുടക്കമായി. സമയം കിട്ടുന്ന മുറയ്ക്ക് വൈകുന്നേരമായാലും രാത്രിയായാലും ചെന്ന് നാല് വര്‍ഷം പഠിച്ചു.
അനന്തലാലും കുടുംബവും
15 വര്‍ഷക്കാലം പോലീസ് ജീവിതത്തിലെ എന്റെ അനുഭവങ്ങള്‍, കാഴ്ചകള്‍, അതെല്ലാം വരകളില്‍ തെളിഞ്ഞു വന്നു. വെറൈറ്റി ചിത്രങ്ങള്‍ വേണമെന്നു തോന്നി. അങ്ങനെ 70 ചിത്രങ്ങളുമായി ഓഗസ്റ്റ് ആദ്യ വാരത്തില്‍ ഡര്‍ബാര്‍ ആര്‍ട്ട് ഗാലറിയില്‍ എന്റെ ആദ്യ ചിത്ര പ്രദര്‍ശനം നടന്നു. 70-ല്‍ 68 എണ്ണത്തിലും പോലീസുണ്ട് എന്നതാണ് പ്രത്യേകത. 53 വാട്ടര്‍ കളറും 17 അക്രിലിക് ചിത്രങ്ങളുമായിരുന്നു പ്രദര്‍ശനത്തിന്. നല്ല പ്രതികരണം ലഭിക്കുകയും ചെയ്തു. കാവലാള്‍, നിര്‍ഭയം തുടങ്ങിയ ഷോര്‍ട്ട് ഫിലിമുകളും ഞാന്‍ സംവിധാനം ചെയ്തിട്ടുണ്ട്. നിര്‍ഭയത്തില്‍ പാടിയിട്ടുമുണ്ട്. ഇപ്പോള്‍ തിരുവനന്തപുരത്ത് സ്റ്റേറ്റ് ക്രൈം റെക്കോഡ് ബ്യൂറോയിലാണ് ജോലി നോക്കുന്നത്. കുടുംബം എറണാകുളത്ത്. ഭാര്യ അഡ്വ: സരിമോള് കരീത്ര. മക്കള്‍: അനന്തകൃഷ്ണയും കൃഷ്ണേന്ദുവും പഠിക്കുന്നു.